നിലപാടുകളുടെ കാർകശ്യം ചിരിക്കാത്ത നേതാവ് തുടങ്ങി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് വിശേഷങ്ങൾ ഏറെയാണ്. ഈ വിശേഷണങ്ങളിൽ എന്തെങ്കിലും വാസതവമുണ്ടോ? ഈ ഇമേജ് മാറ്റാൻ പിണറായി വിജയൻ തയ്യാറാണോ? നേരെചൊവ്വേയിൽ പിണറായി വിജയൻ മനസ്സുതുറക്കുന്നു.
തന്നെ പറ്റിയുള്ള പൊതുസമൂഹത്തിനുള്ള ചിത്രം തിരുത്താൻ താൽപ്പര്യമില്ല. ഇത്തരം വിശേഷങ്ങൾ പാർട്ടിസെക്രട്ടറി ആയതിനു ശേഷം വന്നതാണ്. വൈദ്യുതി മന്ത്രിയായിരുന്ന ചുരുങ്ങിയ കാലം എതിർക്കുമെന്ന് വിചാരിച്ചവർ പോലും പിന്തുണ നൽകിയിട്ടുണ്ട്. സമൂഹമാണ് ഓരോരുത്തർക്കും വില കൽപ്പിക്കുന്നത്. ആരെങ്കിലും എന്തെങ്കിലും വിടുവായത്തം പറഞ്ഞാൽ അതിനനുസരിച്ച് സ്വഭാവം മാറ്റാൻ പറ്റില്ല. ശരിയായ വിമർശനമാണെങ്കിൽ അംഗീകരിക്കും. ആക്ഷേപിക്കുന്ന തരത്തിലുള്ളത് സ്വീകരിക്കില്ല. വെള്ളാപ്പള്ളിയുടേതൊക്കെ ആക്ഷേപിക്കുന്ന തരത്തിലുള്ള വിടുവായത്തമാണ്. അത് സ്വീകരിക്കില്ല.
നിലപാടുകൾ എന്നും എടുക്കുന്നത് പാർട്ടിയുടെ സംരക്ഷണത്തിനാണ്. പറയേണ്ട കാര്യങ്ങൾ മാത്രമാണ് എന്നും പറഞ്ഞിട്ടുള്ളത്. താൻ ഉപയോഗിച്ച നികൃഷ്ട ജീവി പ്രയോഗത്തിലും കൊല്ലത്ത് നടത്തിയ പ്രയോഗത്തിലുമൊന്നും തെറ്റ് ചെയ്തു എന്ന് വിചാരിക്കുന്നില്ല. തെറ്റാത്ത കാര്യം തെറ്റി എന്ന് ഒരിക്കലും പറയില്ല. ആ പദങ്ങൾ വിശകലനം ചെയ്യുമ്പോൾ അതതു ഘട്ടത്തിൽ അത്തരം സാഹചര്യങ്ങളിൽ അതിലും അനുയോജ്യമായ പദം വേറെയുണ്ടെന്ന് തോന്നിയിട്ടില്ല. അതിൽ ഒരു അപാകതയുമില്ല. ഓരോരുത്തർക്കും അർഹമായ പദപ്രയോഗമാണ് നൽകിയത്.
പാർട്ടിക്ക് വേണ്ടിയാണ് എന്നും സംസാരിക്കുന്നത്, പാർട്ടിയുടെ നിലപാടുകളാണ് വ്യക്തമാക്കുന്നത്. അതിനെതിരെ വരുന്ന എതിർപ്പുകളിൽ നിന്നും പാർട്ടിയെ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. ഒരു പ്രശ്നത്തിൽ കടുത്ത നിലപാടെടുക്കുന്നത് വ്യക്തിപരമായ വിദ്വേഷം കൊണ്ടല്ല, പ്രശ്നത്തിന്റെ ഗൗരവമാണ് നിലപാടുകളെ കടുപ്പിക്കുന്നത്. അങ്ങനെ കടുത്ത നിലപാട് എടുത്തത് പാർട്ടിയ്ക്ക് വേണ്ടിയാണ്. അങ്ങനെ നിലപാട് എടുത്തില്ലെങ്കിൽ പിന്നെ പാർട്ടിയുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നതിൽ എന്താണ് അർഥം.
പാർട്ടിവിരുദ്ധ നിലപാടുള്ള ആളെന്ന് വി.എസിനെ വിശേഷിപ്പിച്ചത് ഞാൻ അല്ല. പാർട്ടിയുടെ സംസ്ഥാനസെക്രട്ടേറിയേറ്റ് അംഗീകരിച്ച വാചകമാണ്, അല്ലാതെ എന്റെ വാചകമല്ല. പാലക്കാട് പാർട്ടിസമ്മേളനത്തിലെ നിലപാടുപോലും പാർട്ടിക്ക് വേണ്ടി എടുത്ത നിലപാടാണ്. പാർട്ടി എടുത്ത നിലപാടിനൊപ്പമാണ് ഞാൻ നിൽക്കുന്നത്. വീഴ്ച്ചകൾ അംഗീകരിച്ച് തിരുത്തുന്ന നിലപാടിനൊപ്പമാണ് എന്റെ നിലപാട്.
തെറ്റുതിരിത്താനുള്ള പ്രോത്സാഹനം ഓരോ ഘട്ടത്തിലും സഖാകൾക്ക് നൽകിയിട്ടുണ്ട്. പാലക്കാട് സമ്മേളനത്തിൽ പുറത്താക്കിയ സഖാകൾക്കും ഇത്തരം പിന്തുണ എല്ലാകാലത്തും നൽകിയിട്ടുണ്ട്. സംസ്ഥാനകമിറ്റിയിലെ ഒഴിവിനെക്കുറിച്ചും പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുന്നുണ്ട്. പാർട്ടിയുടെ നിലപാട് എടുക്കുന്നതിൽ എന്തെങ്കിലും പിശക് പറ്റിയെന്ന് ഒരിക്കലും തോന്നിയിട്ടില്ല.
വി.എസിന് എന്നേക്കാൾ അംഗീകാരം കിട്ടുന്നതിൽ എനിക്ക് യാതൊരു വിഷമവുമില്ല. വി.എസിന് എന്നേക്കാൾ കൂടുതൽ അംഗീകാരം കിട്ടുന്നത് സ്വാഭാവികമാണ്. ഞങ്ങളേക്കാൾ എത്രയോ ദശാബ്ദം മുമ്പ് പാർട്ടിപ്രവർത്തകനായ ആളാണ് വി.എസ്. വി.എസിന് കിട്ടുന്ന അംഗീകാരമെല്ലാം പാർട്ടിക്ക് കിട്ടുന്ന അംഗീകാരം തന്നെയാണ്.
ഒരിടയ്ക്ക് എല്ലാതിന്മകളുടെയും പ്രതീകമായിട്ട് എന്നെ പ്രചരിപ്പിച്ചിരുന്നു. അതിൽ ഒന്നും വാസ്തവമില്ലെന്ന് തെളിഞ്ഞില്ലേ. എവിടെയെങ്കിലും സ്ഥലം കണ്ടാൽ, സ്വത്ത് കണ്ടാൽ അത് പിണറായിയുടേതാണ് എന്ന് പറഞ്ഞുപ്രചരിപ്പിച്ചിരുന്ന കാലമുണ്ട്. അത്തരം വലിയ എതിർപ്പിൽ നിന്നൊരു മാറ്റം വന്നതിൽ സന്തോഷമുണ്ട്.
പാർട്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന അവസ്ഥയിൽ നിന്നും നേതൃത്വം ഒറ്റകെട്ടായി നിന്ന് പ്രതിരോധം തീർക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അതിന് സാധിച്ചില്ലായിരുന്നെങ്കിൽ അവർ ഉദ്ദേശിച്ച രീതിയിൽ പാർട്ടിയെ ക്ഷീണിപ്പിക്കാൻ പറ്റുമായിരുന്നു. അത്തരം ആക്രമണങ്ങളിൽ നിന്നും പാർട്ടിയെ സംരക്ഷിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. എല്ലാകാലത്തും ഒരാളെ ശത്രുവായി കാണുന്ന സ്വഭാവം എനിക്കില്ല. എന്റെ പ്രതികരണം അറിയിച്ചുകഴിഞ്ഞാൽ ആ ഘട്ടം കഴിയും. അതോടെ അത് അവസാനിക്കും.
വെള്ളാപ്പള്ളി ശ്രമിക്കുന്നത് ആർ.എസ്.എസിനെ ബലപ്പെടുത്താനാണ് അത് ഞങ്ങൾ ശക്തമായി എതിർക്കും. ആർ.എസ്.എസുമായി ആരൊക്കെ ബന്ധപ്പെടാൻ ശ്രമിച്ചാലും അവർ സ്വയംകൃതാനർഥം എന്ന നിലയിലേക്കാണ് പോകുന്നത്. ഞങ്ങൾ അതിനെതിരെ ഒന്നും ചെയ്യേണ്ട കാര്യമില്ല. കേരളത്തിലെ മതനിരപേക്ഷരായ മനസ്സുകൾ അത് അംഗീകരിക്കില്ല.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒന്നും ചർച്ച ചെയ്തിട്ടില്ല. വി.എസിനെ സന്തോഷിപ്പിക്കാൻ കൊടിയേരി എന്തെങ്കിലും ചെയ്യുന്നു എന്ന് തോന്നുന്നില്ല. ഞങ്ങൾക്കെല്ലാവർക്കുമുളള്ളത് കൂട്ടായ നിലപാടാണ്. പിണറായി കൊടിയേരി എന്ന വേർതിരിവിന്റെ ആവശ്യമില്ല. എന്റെ പോരായ്മകൾ എന്തെല്ലാമാണെന്ന് എനിക്ക് അറിയില്ല അത് മറ്റുള്ളവരാണ് തീരുമാനിക്കേണ്ടത്. ഞാനൊരു സാധാരണ നാട്ടിൻപുറത്തുകാരനാണ്, അതിന്റെ ഗുണവും ദോഷവുമുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.