മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് കത്തെഴുതണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നികുതി വിഹിതത്തിലടക്കം ചരിത്രത്തിലില്ലാത്ത സാമ്പത്തികസഹായമാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് എന്നാല്‍ എല്‍ഡിഎഫ് ഇതംഗീകരിക്കാന്‍ തയാറാകുന്നില്ല
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഏക ഉത്തരവാദി സിപിഎം ആണ്. എല്‍ഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ മാത്രമാണ് കൊലപാതങ്ങള്‍ നടക്കുന്നത്. ബിജെപി പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ട കാര്യമില്ല സിപിഎം അക്രമം നിര്‍ത്തിയാല്‍ താനേ സമാധാനം ഉണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു.
ശശി തരൂര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിലെയോ മറ്റുപാര്‍ട്ടികളിലേയോ ഒരു നേതാവുമായി ബിജെപി ചര്‍ച്ച നടത്തിയിട്ടില്ല. സംസ്ഥാനത്ത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. നേതാക്കള്‍ ഉചിതമായ സമയത്ത് വരും. എന്‍ഡിഎയില്‍ ഒരു പ്രശ്നവുമില്ലെന്നും വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അമിത് ഷാ പ്രതികരിച്ചു.
അഭിമുഖത്തിന്റെ പൂർണരൂപം
എന്തുകൊണ്ടാണ് കേരളം ബിജെപിയ്ക്ക് ഇപ്പോഴും വിദൂരസ്വപ്നമായി തുടരുന്നത് ?
ആ നിലപാട് ഞാന്‍ അംഗീകരിക്കുന്നില്ല. 15 % വോട്ടുവിഹിതം ചെറിയകാര്യമല്ല. ഞങ്ങള്‍ അതിവേഗം വളരുകയാണ്.
എങ്കിലും ഭരണം വിദൂരസ്വപ്നമല്ലേ ?
ചിന്താരീതിയിലെ വ്യത്യാസം കൊണ്ടാണ് അങ്ങനെ തോന്നുന്നത്. 2019 ല്‍ മുഴുവന്‍ ലോക്സഭാ സീറ്റും ബിജെപി നേടും
ഈ വാദത്തിന്‍റെ അടിസ്ഥാനം എന്താണ് ?
കേരളം സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയം അംഗീകരിക്കില്ല എന്ന വിശ്വാസം തന്നെ.
നിയമസഭാതിരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണം നടത്തിയിട്ടും ഒരുസീറ്റല്ലേ കിട്ടിയത് ?
അത് സാരമില്ല. പക്ഷേ 15 % വോട്ടുവിഹിതം ശക്തമായ അടിത്തറയാണ്.
കേരളത്തില്‍ വളരാന്‍ ബിജെപി ഇനി എന്തെല്ലാം ചെയ്യേണ്ടതുണ്ട് ?
ഞങ്ങള്‍ പ്രവര്‍ത്തിക്കും. സര്‍ക്കാരുണ്ടാക്കും. സംശയം വേണ്ട.
സംസ്ഥാനത്തെ ബിജെപിയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടോ ?
ലവലേശമില്ല. നല്ല പുരോഗതിയുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവിടെ വരാറുള്ള എനിക്ക് നല്ല വിശ്വാസമുണ്ട്.
യുപിയില്‍ സംഭവിച്ചത് ഇവിടെയും സംഭവിക്കും എന്നാണോ ?
തീര്‍ച്ചയായും.
മറ്റുസംസ്ഥാനങ്ങളില്‍ മറ്റുപാര്‍ട്ടികളിലെ നേതാക്കളെ ബിജെപിയിലേക്ക് സ്വീകരിച്ചു. ഇവിടെയും അതേ തന്ത്രമാണോ പരിഗണിക്കുന്നത് ?
ഈ സാഹചര്യം ആയിട്ടില്ല. 2021 ല്‍ മനസിലാകും.
ശശി തരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് അഭ്യൂഹങ്ങളുണ്ട് ?
അഭ്യൂഹമാണെന്ന് നിങ്ങള്‍ തന്നെ പറയുന്നുണ്ടല്ലോ ? ഞങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുകയാണ്. നേതാക്കള്‍ ഉചിതമായ സമയത്ത് വരും
ഏതെങ്കിലും നേതാവുമായി സംസാരിച്ചിട്ടുണ്ടോ ?
ഇതുവരെ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല.
ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയുടെ നിലപാടുകളോടുള്ള പേടി സിപിഎമ്മിന് അനുകൂലമാകുകയല്ലേ ?
എന്‍റെ ജോലി എന്‍റെ പാര്‍ട്ടി വളര്‍ത്തലാണ്. അതില്‍ മറ്റാര്‍ക്കെങ്കിലും നേട്ടമുണ്ടാകുന്നുണ്ടോ എന്ന് നോക്കേണ്ട കാര്യമില്ല. ഏറ്റവും വലിയ പാര്‍ട്ടിയാകാനുള്ള പാതയിലാണ് ഞങ്ങള്‍
ബിജെപിയുടെ പല നിലപാടുകളും കേരളത്തിലെ സാഹചര്യത്തില്‍ സിപിഎമ്മിന് ഗുണകരമാകുകയാണ്.
ഞങ്ങള്‍ അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല.
എങ്കിലും ന്യൂനപക്ഷങ്ങള്‍ ബിജെപിയെ തടുക്കാന്‍ എല്‍ഡിഎഫ് ആണ് നല്ലതെന്ന് ചിന്തിക്കുന്നുണ്ട്.
അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തോല്‍ക്കും.
ജനസംഖ്യയുടെ പകുതിയോളം ന്യൂനപക്ഷങ്ങളുള്ള കേരളത്തില്‍ മറ്റിടങ്ങളില്‍ ഇല്ലാത്ത തന്ത്രങ്ങള്‍ വേണ്ടിവരും. അതിന് എന്താണ് ചെയ്യാന്‍ പോകുന്നത് ?
തന്ത്രങ്ങള്‍ മൈക്കില്‍ പറയാന്‍ പറ്റുമോ ? ഇതില്‍ വലിയ രഹസ്യം ഒന്നുമില്ല. ഞങ്ങള്‍ പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുകയാണ്.
എന്‍ഡിഎയിലെ പ്രമുഖ കക്ഷിയായ ബിഡിജെഎസ് ഇടഞ്ഞുനില്‍ക്കുകയാണല്ലോ ?
മുന്നണിയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
വെള്ളാപ്പള്ളി പരസ്യമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
മുന്നണിയിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ആരും ഒരു പ്രശ്നവും ഉന്നയിച്ചില്ല.
വടക്കന്‍ കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള നിലപാടെന്താണ് ? ഒരു ഭാഗത്ത് സിപിഎം ആണെങ്കില്‍ മറുവശത്ത് ആര്‍എസ്എസ് ആണല്ലോ ?
സംസ്ഥാനത്ത് ക്രമസമാധാനപാലനച്ചുമതല ആര്‍ക്കാണ് ? പ്രതിപക്ഷത്തിനാണോ അതിന്‍റെ ഉത്തരവാദിത്തം ?
ഇരുപക്ഷത്തും പ്രശ്നങ്ങളില്ലേ ?
മുഖ്യമന്ത്രിയുടെ ജില്ലയില്‍ മാത്രം ഞങ്ങളുടെ 13 പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. അതില്‍ മുഖ്യമന്ത്രിക്ക് ഒരുത്തരവാദിത്തവും ഇല്ലേ ?
പക്ഷേ അക്രമങ്ങളുടെ ഒരു ഭാഗത്ത് ആര്‍എസ്എസ് തന്നെയല്ലേ ?
പ്രതിപക്ഷത്തെ ക്രമസമാധാനപാലനത്തിന് ഉത്തരവാദിയായി കാണാന്‍ എങ്ങനെ കഴിയും ? ഭരണത്തില്‍ ആരാണ് ? ഞങ്ങളാണോ ? ഞങ്ങളുടെ മുഖ്യമന്ത്രിയെ അവിടെ ഇരുത്തൂ. ഞങ്ങള്‍ എല്ലാം നിയന്ത്രിക്കാം. ക്രമസമാധാനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്‍റെ ചുമതലയാണ്.
സിപിഎം അവരുടെ പ്രവര്‍ത്തകരെ നിയന്ത്രിക്കാമെന്ന് പ്രഖ്യാപിച്ചാല്‍ ബിജെപി തയാറാകുമോ ?
താങ്കള്‍ ഇപ്പോഴും ഞാന്‍ പറയുന്നത് മനസിലാക്കുന്നില്ല. ആരുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലാണ് കൊലപാതകങ്ങള്‍ നടക്കുന്നത് ? ആര്‍ക്കാണ് കൂടുതല്‍ നഷ്ടമുണ്ടായത് ?
അക്രമങ്ങള്‍ ഏകപക്ഷീയമല്ലല്ലോ ?
തീര്‍ച്ചയായും ഏകപക്ഷീയമാണ്. എല്ലാം കൊലപാതകങ്ങളും കണ്ണൂരില്‍ത്തന്നെയാകുന്നത് എന്തുകൊണ്ടാണ് ? കാരണം കണ്ണൂര്‍ മുഖ്യമന്ത്രിയുടെ ജില്ലയാണ്, മണ്ഡലമാണ്. അതുകൊണ്ടുതന്നെ ഇത് ഏകപക്ഷീയമാണ്. യുഡിഎഫ് ഭരിച്ചപ്പോള്‍ എന്തുകൊണ്ടാണ് കൊലപാതകള്‍ കുറഞ്ഞത് ? അപ്പോള്‍ ഇടതുപാര്‍ട്ടികളാണ് അതിന് ഉത്തരവാദി.
ബിജെപിക്കും ഉത്തരവാദിത്തമില്ലേ ?
ആര്‍എസ്എസിനേയും ബിജെപിയേയും ഒരുകാരണവശാലും താരതമ്യപ്പെടുത്താനാകില്ല. അതിന് രണ്ടുകാരണങ്ങളുണ്ട്.
ഞങ്ങള്‍ കാരണമാണ് കൊലപാതകങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ യുഡിഎഫ് ഭരണകാലത്തും ഉണ്ടാകണം. ഭരണമില്ലാത്ത സമയത്ത് എല്‍ഡിഎഫ് കൂടുതല്‍ ദുര്‍ബലരല്ലേ ? എന്നിട്ടും ഒരാളെങ്കിലും കൊല്ലപ്പെട്ടോ ? ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോള്‍ വീണ്ടും തുടങ്ങി. അപ്പോള്‍ ആരാണ് ഉത്തരവാദി ? ഇടതുപാര്‍ട്ടികളുടെ ആഗോളചരിത്രം തന്നെ കൊലപാതകങ്ങളുടേതാണ്.
ബിജെപിക്ക് ഒരു ഉത്തരവാദിത്തവും ഇല്ല എന്നാണോ ?
തീര്‍ച്ചയായും ഇല്ല. കാരണം ക്രമസമാധാനപാലനം സര്‍ക്കാരിന്‍റെ മാത്രം ചുമതലയും ഉത്തരവാദിത്തവുമാണ്.
ആരാണ് ബിജെപി കേഡര്‍മാരെ നിയന്ത്രിക്കേണ്ടത് ?
അങ്ങനെ നിയന്ത്രിക്കേണ്ട ഒരുകാര്യവുമില്ല. നേരത്തേ സമാധാനം ഉണ്ടായിരുന്നല്ലോ. ഇടതുസര്‍ക്കാര്‍ ഇല്ലാതിരുന്നപ്പോള്‍ അക്രമം ഇല്ലായിരുന്നു. അതിനര്‍ഥം അവരാണ് അക്രമം കാട്ടുന്നത് എന്നാണ്.
അപ്പോള്‍ താങ്കള്‍ പൂര്‍ണമായും ബിജെപി പ്രവര്‍ത്തകരെ കുറ്റവിമുക്തരാക്കുകയാണ് ?
ഉത്തരവാദിത്തം പൂര്‍ണമായി എല്‍ഡിഎഫിനുതന്നെയാണ്.
അക്രമം അവസാനിപ്പിക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം ആര്‍ക്കാണ് ?
പ്രാഥമിക ഉത്തരവാദിത്തമല്ല ഏകവും പൂര്‍ണവുമായ ഉത്തരവാദിത്തം സിപിഎമ്മിനാണ്.
പ്രവര്‍ത്തകരോട് സമാധാനം പാലിക്കാന്‍ സിപിഎം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. ബിജെപിക്കും അതായിക്കൂടേ ?
നിങ്ങള്‍ ആദ്യം മുഖ്യമന്ത്രിയെ ഉപദേശിക്കൂ. പ്രസ്താവനകളിലൂടെയാണോ കേരളത്തില്‍ ഭരണം നടത്തേണ്ടത് ? ക്രമസമാധാനപാലനവും ശക്തമായ പൊലീസിങ്ങുമാണ് വേണ്ടത്.
ബിജെപി സമാധാനശ്രമങ്ങളെ പിന്തുണയ്ക്കുമോ ?
അക്രമത്തെ പിന്തുണയ്ക്കുന്നു എന്നല്ല ഞാന്‍ ഇതുവരെ പറഞ്ഞത്. അതിനെ അപലപിക്കുന്നു. എന്നാല്‍ അക്രമത്തിന്‍റെ ഉത്തരവാദിത്തം അവര്‍ക്കാണ് (സിപിഎം) എന്നാണ് പറഞ്ഞത്.
സമാധാനശ്രമങ്ങളെ പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമില്ല ?
എങ്ങനെയാണ് സമാധാനം ഉണ്ടാക്കേണ്ടത് ? പിണറായി വിജയന്‍റെ സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ അക്രമവും കൊലപാതകങ്ങളും തുടങ്ങിയില്ലേ ?
കശ്മീരില്‍ അക്രമങ്ങള്‍ ഉണ്ടാകുന്നില്ലേ ? അത് തടയാനുള്ള ഉത്തരവാദിത്തം കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിനില്ലേ ?
കശ്മീരും കണ്ണൂരും തമ്മില്‍ താരതമ്യമില്ല. അവിടെ നടക്കുന്നത് ഭീകരരുടെ അക്രമങ്ങളാണ്. ഇവിടത്തേത് രാഷ്ട്രീയപാര്‍ട്ടികളുടേതും.
ബിജെപി അധികാരത്തിലെത്തിയ ശേഷം കശ്മീരില്‍ അക്രമം വര്‍ധിച്ചില്ലേ ?
കശ്മീരിലെ അക്രമങ്ങള്‍ ഞങ്ങള്‍ അവസാനിപ്പിക്കും
കേരളത്തിനുവേണ്ടി ബിജെപി സര്‍ക്കാര്‍ ഈ മൂന്നുവര്‍ഷത്തിനിടെ എന്താണ് ചെയ്തത് ?
ഒരുപാടുകാര്യങ്ങള്‍ എണ്ണിപ്പറയാനുണ്ട്. പതിമൂന്നാം ധനകാര്യകമ്മിഷന്‍ അനുവദിച്ച പലയിനം ഗ്രാന്‍റുകളുടെ മൂന്നിരട്ടിയും അതിലധികവും ബിജെപിയുടെ കാലത്തെ പതിനാലാം ധനകാര്യകമ്മിഷന്‍ നല്‍കി. നികുതി വിഹിതം, കമ്മിനികത്തല്‍ സഹായം, തിരിച്ചടയ്ക്കേണ്ടാത്ത ഗ്രാന്‍റ്, തദ്ദേശ സ്ഥാപനഗ്രാന്‍റ് എല്ലാം പലമടങ്ങ് വര്‍ധിച്ചു. കേന്ദ്രഗ്രാന്‍റ് മാത്രം 90,000 കോടിയിലേറെ വരും. എല്ലാം കൂടി ഒന്നരലക്ഷം കോടിരൂപയും.
ഇതൊക്കെ ഇവിടെ അംഗീകരിക്കപ്പെടുന്നുണ്ടോ ?
അംഗീകരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ? കള്ളം പറയുന്നത് ഇടതുപാര്‍ട്ടികളുടെ സ്വഭാവത്തിന്‍റെ ഭാഗമാണ്. അതുകൊണ്ടാണ് ലോകത്ത് മിക്കയിടങ്ങളിലും അവര്‍ ഇല്ലാതാകുന്നത്. രാജ്യത്തും അവര്‍ ചുരുങ്ങിവരികയാണ്. അടുത്ത തിരഞ്ഞെടുപ്പോടെ കേരളത്തിലും ഇല്ലാതാകും.
ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമാക്കും കേന്ദ്രസര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്‍റെ പേരുനല്‍കും തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുമോ ?
അവയെല്ലാം സര്‍ക്കാരിന്‍റെ സജീവപരിഗണനയിലുണ്ട്. നേരത്തേ പറഞ്ഞ കാര്യങ്ങളൊക്കെ കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് നന്ദിപറഞ്ഞ് കത്തയക്കണം.
കേരളത്തില്‍ ഹിന്ദു–കൃസ്ത്യന്‍ ഏകീകരണം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാതെ വരുന്ന സ്ഥിതിയുണ്ടോ ? പ്രത്യേകിച്ച് ആഹാരകാര്യങ്ങളില്‍ വരുന്ന വിലക്കുകളും മറ്റും.
ഞങ്ങള്‍ വോട്ടര്‍മാരെ ഹിന്ദു–മുസ്ലീം–ക്രിസ്ത്യന്‍ എന്ന് വേര്‍തിരിച്ചല്ല കാണുന്നത്. പൗരന്മാരായാണ്. ന്യൂനപക്ഷ, ഭൂരിപക്ഷ വ്യത്യാസവും അക്കാര്യത്തില്‍ ഇല്ല.
പക്ഷേ കന്നുകാലി കശാപ്പ് വിലക്കിയത് തിരിച്ചടിയാകില്ലേ ?
ഇത് തെറ്റിദ്ധാരണയാണ്. സുപ്രീംകോടതി വിധിയനുസരിച്ച് രൂപീകരിച്ച സമിതിയാണ് കശാപ്പിന് കാലികളെ വില്‍ക്കുന്നത് തടഞ്ഞത്. അത് പശുവിന്‍റെ കാര്യത്തില്‍ മാത്രമല്ല ഒട്ടകം ഉള്‍പ്പെടെ എല്ലാ കന്നുകാലികളും ഉണ്ട്.
പക്ഷേ അത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുന്നത് കാണുന്നില്ലേ ?
ഞങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും അപലപിക്കണോ ? അതേപ്പറ്റി കൂടുതല്‍ പരാമര്‍ശിക്കാന്‍ ഇപ്പോള്‍ നിവൃത്തിയില്ല.
ഇക്കാര്യത്തില്‍ കേരളത്തിലടക്കമുള്ള എതിര്‍പ്പുകള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമോ ?
അതൊന്നും എന്‍റെ ജോലിയല്ല. സര്‍ക്കാരാണ് അക്കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്.
ബിജെപിക്ക് ദക്ഷിണേന്ത്യയിലെ ജനങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും കാര്യമായ ബോധ്യമില്ല എന്നൊരു ആരോപണമുണ്ടല്ലോ ?
ബിജെപി ഉത്തരേന്ത്യന്‍ പാര്‍ട്ടിയല്ല, അഖിലേന്ത്യാ പാര്‍ട്ടിയാണ്. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി ശക്തി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. കേരളത്തെക്കുറിച്ച് ചിന്തയില്ലാത്തതുകൊണ്ടാണോ 1,50,000 കോടി രൂപ അനുവദിച്ചത്. മറിച്ചുള്ളതെല്ലാം തെറ്റായ പ്രചാരണമാണ്.
കേരളത്തില്‍ ബിജെപി ആഗ്രഹിക്കുന്ന തരത്തില്‍ വളര്‍ച്ച നേടാന്‍ എന്താണ് ഇനി ചെയ്യാനുള്ളത് ?
ഞങ്ങള്‍ നന്നായി പ്രചാരണം നടത്തേണ്ടിയിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്ക് ആഴത്തില്‍ എത്തിക്കാന്‍ വിപുലമായ പ്രവര്‍ത്തനം ആവശ്യമാണ്.
മറ്റൊരുകാര്യം. തമിഴ്നാട്ടില്‍ രജനീകാന്തുമായി സഹകരിക്കാനുദ്ദേശിക്കുന്നുണ്ടോ ? അതേപ്പറ്റിയുള്ള വാര്‍ത്തകളെ എങ്ങനെ കാണുന്നു ?
കാല്‍പനികമായ കാര്യങ്ങളോട് ഞാന്‍ പ്രതികരിക്കില്ല.