ചില വിദേശ രാജ്യങ്ങളിൽ മാത്രം കൃഷി ചെയ്യുന്ന ചുവന്ന ഇഞ്ചികൃഷി ഇന്ത്യയിൽ ആദ്യമായി കൃഷി ചെയ്തിരിക്കുകയാണ് കോട്ടയം പാമ്പാടി സ്വദേശിയായ കർഷകൻ കെ സി ചെറിയാൻ. ഏതാനും വർഷം മുൻപ് വിദേശത്തു നിന്ന് വന്ന ഒരു സുഹൃത്ത് കൃഷിയിലുള്ള ഇദ്ദേഹത്തിന്റെ താത്പര്യമറിഞ്ഞു സമ്മാനിച്ചതാണ് ചുവന്ന ഇഞ്ചിയുടെ വിത്ത്. അത് നട്ടു വളർത്തി വിത്തിനായി വീണ്ടും വീണ്ടും കൃഷി ചെയ്താണ് ഇന്ന് ചെറിയാൻ കൃഷി വിപുലമാക്കിയത്.
സാധാരണ ഇഞ്ചിയേക്കാൾ ഇരട്ടിയിലധികം വിളവ്, കൂടുതൽ ഔഷധ മൂല്യം, ഗുണമേന്മ, എരിവ്, മണം എന്നിവയൊക്കെ ഈ ഇഞ്ചിക്കുണ്ടെന്നാണ് ഇദ്ദേഹം അനുഭവത്തിലൂടെ പറയുന്നത്. ഒരു ഗ്രോ ബാഗിൽ നിന്നു തന്നെ നാലു കിലോയിലധികം വിളവ് ഇദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ഏഴു വർഷത്തെ കൃഷിക്കിടയിൽ യാതൊരുവിധത്തിലുള്ള കേടോ രോഗബാധകളോ കണ്ടിട്ടില്ലെന്നും ചെറിയാൻ പറയുന്നു. അതുകൊണ്ടുതന്നെ കീടനാശിനികളുടെ ആവശ്യം ഇല്ല. അഞ്ചര അടി പൊക്കം വരെ വരും ഒരു ഇഞ്ചിത്തൈക്ക്. ഒരു ചുവട്ടിൽ നിന്നുതന്നെ വളർച്ചാകാലത്ത് ഒരുപാടു മുളകൾ കിളിർത്തു വരും.
രണ്ടു ഇല വന്നുകഴിഞ്ഞാൽ ചുവട്ടിൽ നിന്ന് ഇതിനെ അടർത്തിമാറ്റി അടുത്ത വിത്തായി കൃഷി ചെയ്യാം. സാധാരണ ഇഞ്ചിയുടെ പോലെ മൂപ്പായി കഴിഞ്ഞ ശേഷം പറിച്ചെടുത്തു വിത്തിനുള്ള ഇഞ്ചിയ്ക്കായി മാറ്റുന്ന പ്രക്രിയയോ, കാലതാമസമോ പുതിയ വിത്ത് ഇറക്കാൻ ചുവന്ന ഇഞ്ചിക്കു ആവശ്യമില്ല. കൃഷി വകുപ്പിലെ അസിസ്റ്റൻറ് ഡയറക്ടർ കോര തോമസിൻറെ സഹായത്തോടെ ടിഷ്യു കൾച്ചർ ഇഞ്ചിതൈകളായി ചുവന്ന ഇഞ്ചി വിപുലമായി വിപണിയിലെത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഈ കർഷകൻ.