കർമ്മം കൊണ്ട് റഫ്രിജറേഷൻ വിദഗ്ധനാണെങ്കിലും മനസ്സ് കൊണ്ട് ചെറുപ്പം മുതലേ ഒരു കർഷകനായിരുന്നു ഫ്രാൻസിസ് ജോസഫ് . കൃഷിയിൽ എന്നും പുതുമയും പരീക്ഷണങ്ങളും നടത്താൻ ആഗ്രഹിക്കുന്ന ആളാണ് ഇദ്ദേഹം. പരിമിതികളിൽ നിന്നു നേടുന്ന വിജയങ്ങളായിരുന്നു എന്നും ഇദ്ദേഹത്തിന്റെ ഊർജം. ആകെയുള്ള 5 സെന്റ് സ്ഥലത്ത് വീടും പിന്നെ തന്റെ സ്വപ്നമായ കൃഷിയും എങ്ങനെ നടത്തുമെന്ന ചിന്തയുടെ വിജയമാണ് 2016ലെ എറണാകുളം കോർപ്പറേഷനിലെ മികച്ച ഫ്രൂട്ട്സ് & ഫ്ളവർ കർഷകനുള്ള അവാർഡ്.
വീട് പണിതപ്പോൾ ആദ്യം റോസാപുവിന്റെ കൃഷിയായിരുന്നു ടെറസ് മുഴുവൻ. പിന്നീട് അത് ഓർക്കിഡ് കൃഷിയായി മാറി. കുറച്ച് കഴിഞ്ഞപ്പോൾ അലങ്കാര പ്രാവുകളെ വളർത്താനായി ജോസഫിനു കമ്പം. അത് ഇന്നും തുടരുന്നുമുണ്ട്. പ്രാവിന്റെ പരിപാലനത്തിന് സമയ കുറവ് വന്നപ്പോൾ ആണ് മാവുകളുടെ കൃഷിയിലേക്ക് ജോസഫ് തിരിഞ്ഞത്.
കൃഷിക്ക് സ്ഥലസൗകര്യമില്ലെന്ന് പായുന്നവർക്കുള്ള മറുപടിയാണ് ജോസഫിന്റെ ഈ പുത്തൻപറമ്പിൽ വീട് എന്ന അത്ഭുത ലോകം. മാവുകളും, ഓർക്കിഡുകളും, പച്ചക്കറിയും, ഫലവർഗങ്ങളും, പഴവർഗങ്ങളും, പക്ഷികളും, മൽസ്യങ്ങളുമൊക്കെയായി ഒരു വിസ്മയം തന്നെയാണ് ഈ വീട് .
97ൽ വീടുപണി കഴിഞ്ഞപ്പോൾ ജോസഫ് തന്നെ രണ്ടിനം മാവുകൾ ചേർത്ത് ഗ്രാഫ്റ്റ് ചെയ്തെടുത്ത പുതിയ ഇനം മാവിന്റെ തൈയാണ് ഇന്ന് വീടിനു മുൻപിൽ പടർന്ന് പന്തലിച്ച് കായ്ച്ചു കിടക്കുന്നത്. മുൻവശത്തെ മുറ്റം ഷീറ്റിട്ട് കവർ ചെയ്തിരിക്കുന്നു. ഇതിനടിയിൽ വെർട്ടിക്കൽ ഗാർഡനായി ക്രമീകരിച്ചിരിക്കുന്നത് ഓർക്കിഡ് ചെടികളാണ്. 60 വിത്യസ്ത ഇനങ്ങളിലായി 1000 ഓർക്കിഡ് ചെടികളാണ് മേൽക്കൂരയിൽ തൂങ്ങി കിടക്കുന്നത്. കുറഞ്ഞ സ്ഥലത്തെ കൂടുതൽ കൃഷിക്കുള്ള ഒരു നല്ല ഉദാഹരണം. ഇത് കൂടാതെ മുൻവശത്തെ സിറ്റൗട്ടിനോട് ചേർന്ന് അക്വാപോണിക്സ് മാതൃകയിലും ഓർക്കിഡ് തന്നെ കൃഷി ചെയ്തിരിക്കുന്നു. ഇതിനടിയിലെ കുളത്തിലുള്ളത് 350 ഓളം തിലാപ്പിയ മീനുകളാണ്. കൂടാതെ വീടിനു സൈഡിലായി പടുതാകുളം ഉണ്ടാക്കി 300 ഓളം കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പച്ചക്കറികളും അക്വാപോണിക്സ് രീതിയിൽ തന്നെ കൃഷി ചെയ്യുന്നുണ്ട് ജോസഫ്.
ഫ്രാൻസിസ് ജോസഫിന്റെ ഇത്തിരി വലിയ കൃഷികളുള്ളത് വീടിന്റെ ടെറസിനു മുകളിലാണ്. മധുര മാമ്പഴങ്ങളുടെ ഒരു തോട്ടം തന്നെയാണ് 1800 ചതുരശ്രയടി വിസ്തീർണമുള്ള വീടിന്റെ മട്ടുപ്പാവിൽ ഒരുക്കിയിരിക്കുന്നത്. അതും ഒന്നും രണ്ടുമല്ല 23 വിത്യസ്ത ഇനങ്ങൾ. പല നിറവും വലുപ്പവും മണവും രുചിയുമുള്ള മാവുകൾ . മിക്ക മാവുകളും കായ്ച്ചു തുടങ്ങിയതാണ് . നഴ്സറികളിൽ നിന്ന് ചെറിയ തൈകൾ മേടിക്കുന്നതിനു പകരം 3 വർഷം എങ്കിലും മൂപ്പായ തൈകളാണ് വാങ്ങി നടുന്നത്. സാധാരണമാവുകൾ കായ്ക്കാൻ 6 വർഷമെങ്കിലും സമയമെടുക്കുമ്പോൾ ജോസഫിന്റെ ഈ മാവിൻ തൈകൾ, നട്ട് രണ്ടും മൂന്നും വർഷത്തിനുള്ളിൽ കായ്ച്ചു തുടങ്ങും. ചിലതൊക്കെ വർഷത്തിൽ രണ്ട് വട്ടം കായ്ക്കുന്നതും, ചിലത് വർഷം മുഴുവൻ കായക്കുന്നതും ഉണ്ട്.
പിവിസിയുടെ 200 ലിറ്റർ ഡ്രമ്മുകൾ രണ്ടായി മുറിച്ച് അതിൽ മണ്ണു നിറച്ചാണ് മാവ് ക്യഷി. ചുവന്ന മേൽമണ്ണും, ചകിരിച്ചോറും, ചാണകവും തുല്യ അനുപാതത്തിൽ ഡ്രമ്മിൽ നിറച്ചെടുത്താണ് തൈകൾ നടുന്നത്. മാസത്തിലൊരിക്കൽ ഡ്രമ്മിലെ മണ്ണ് ഇളക്കി കൊടുക്കുന്നത് ഡ്രമ്മിനുള്ളിൽ വേരോട്ടം നന്നായി നടക്കുന്നതിന് സഹായിക്കും. ഡ്രമ്മിൽ നിന്ന് വെള്ളം വാർന്നു പോകാൻ ചുവട്ടിൽ ദ്വാരങ്ങൾ ഇട്ടിട്ടുണ്ട്. ടെറസിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാനും ടെറസ് വൃത്തികേടാവാതിരിക്കാനും മെറ്റൽ സ്റ്റാൻഡ്‌വച്ച് ഡ്രം ഉയർത്തി നിർത്തിയിരിക്കുന്നു. ഇത്തിരിപ്പോന്ന വീപ്പകളിലാണ് മാവ് നട്ടിരിക്കുന്നത് എങ്കിലും എട്ടും ഒൻപതും അടി ഉയരത്തിൽ വരെ മാവുകൾ ശിഖരങ്ങളോടെ വളർന്നു നിൽക്കുന്നുണ്ട്.
മട്ടുപ്പാവിലെ ഈ മാവുകളുടെ ഇനവൈവിധ്യങ്ങൾ ജോസഫ് വിവിധ സ്ഥലങ്ങളിൽ നിന്ന് സംഘടിപ്പിച്ചതാണ്. തേൻ മധുരമുള്ള കൊച്ചിക്കാരുടെ സ്വന്തം മാവ് കല്ലു കെട്ടി, മാമ്പഴ പുളിശ്ശേരി ഏറെ സ്വാദിഷ്ഠമാക്കുന്ന ചന്ദ്രക്കാരൻ, സിന്ദൂരം, മൾഗോവ, അൽഫോൻസോ, ബംഗനപ്പള്ളി, സേലം, നീലം, പ്രിയോർ, മല്ലിക, സിന്ധു, ഉത്തരേന്ത്യൻ മാവുകളായ ജഹാംഗീർ, ഹിമാപസന്ത്, കാലാപാടി, കൊളംബ്, ദസരി, എന്നിവയും വർഷം മുഴുവൻ മാങ്ങ ലഭിക്കുന്ന ഇസ്രയേലി മാവായ സോണിയ, ഒരു മാങ്ങ തന്നെ ഒന്നര കിലോ തൂക്കം വരുന്ന കോശ്ശേരി മാവ്, ജോസഫ് തന്നെ സ്വന്തമായി വികസിപ്പിച്ചെടുത്ത മുറ്റത്ത് നിൽക്കുന്ന പട്രീഷ്യ മാവ്, തായ്ലൻഡിൽ നിന്നുള്ള കുഞ്ഞൻ മാവ് എന്നിങ്ങനെ നീളുന്നു ജോസഫിന്റെ മാന്തോട്ടത്തിലെ ഇന വൈവിധ്യങ്ങൾ .
ജലസേചനത്തിന് ടൈമർ ഘടിപ്പിച്ച് തുള്ളി നനക്രമീകരണം ഒരുക്കിയിട്ടുണ്ടെങ്കിലും സ്വന്തം കൈ കൊണ്ട് തന്നെ നനക്കുന്നതാണ് ജോസഫിന് ഇഷ്ടം. സ്വന്തമായി നടത്തുന്ന ബിസിനസിന്റെ തിരക്കുകൾ ഉണ്ടെങ്കിലും എല്ലാ ദിവസവും ഓരോ ചെടികളുടെയും അടുത്ത് , കണ്ണും കൈയ്യും എത്തിക്കാൻ സമയം കണ്ടെത്തും ഇദ്ദേഹം. മാവുകളുടെ വളർച്ചക്കാവശ്യമായ മൈക്രോ ന്യൂട്രിയൻസ്, ജൈവവളങ്ങൾ, എല്ലുപൊടി എന്നിവയാണ് മാവുകൾക്ക് വളമായി നൽകുന്നത്. കഞ്ഞിവെള്ളവും വസ്ത്രങ്ങൾക്ക് മുക്കുന്ന സ്റ്റാർച്ചും ഇലകളിൽ തളിച്ചു കൊടുക്കുന്നതു കൊണ്ട് കീടങ്ങളുടെ ആക്രമണവും ഉണ്ടാകാറില്ല.
മാവ് കൂടാതെ പേര ,ബിലാത്തി അമ്പഴം, റംബൂട്ടാൻ, ജമൈക്കൻ ഫ്രൂട്ട് ,പപ്പായ, സീതപ്പഴം, സപ്പോട്ട എന്നിവയും ഈ 5 സെന്റിലെ വീട്ടിൽ ഉണ്ട്. ഇത് കൂടാതെ കാബേജ്, പാലക്ക് ചീര, പാവൽ, വെണ്ട എന്നീ പച്ചക്കറികളും മട്ടുപ്പാവിലെ കൃഷിയുടെ ഭാഗമാണ്.
തൊഴിലിലും, കൃഷിയിലും, ജീവിതത്തിലും സ്വന്തമായ ശൈലിയിലൂടെ മുന്നേറി വിജയം സ്വന്തമാക്കുന്നതാണ് ഫ്രാൻസിസ് ജോസഫിന് ഇഷ്ടം. കൃഷിക്കായി സമയവും സ്ഥലവും ഇല്ലെന്ന് പറയുന്നവർക്ക് ഒരു മറുപടിയായി തന്റെ ജീവിതം തന്നെ ചൂണി കാണിച്ചു കൊടുക്കാനും സ്വായത്തമാക്കിയ അറിവുകൾ പകർന്നു കൊടുക്കാനും യാതൊരു മടിയുമില്ല ഈ കർഷകന്.