കാണുക കോംഗോയിലെ കുഞ്ഞടിമകളെ

Thumb Image
SHARE

നമ്മള്‍ ഉപയോഗിക്കുന്ന സ്മാർട്ട്‌ ഫോണുകളിൽ ഒരുപറ്റം കുഞ്ഞുങ്ങളുടെ കണ്ണീരും വിയർപ്പുമുണ്ട്. സ്മാർട്ട്‌ ഫോൺ ബാറ്ററികൾക്ക് ആവശ്യമായ ലിഥിയത്തിനു വേണ്ടി കോംഗോയിലെ ദരിദ്രരായ ഒരു വിഭാഗം ജനങ്ങൾ നടത്തുന്ന ഖനനത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ആധുനിക കാലത്തെ അടിമത്തത്തിന്റെ നേർക്കാഴ്ചയാണ്  കോംഗോയിൽ നിന്ന് കാണാൻ കഴിയുന്നത്. ബാഗും പുസ്തകംങ്ങളും എടുത്തു  പഠിക്കാൻ പോകേണ്ട പ്രായത്തിൽ കോംഗോയിൽ പിഞ്ചു ബാല്യങ്ങൾ  വിഷം നിറച്ച  ചാക്കുകളാണ്  തലയിൽ ഏറ്റുന്നത് .നട്ടെല്ല് മുറിയെ കുഞ്ഞുങ്ങളെ കൊണ്ട് പണി എടുപ്പിക്കുന്ന കോംഗോയിൽ ബാലാവകാശങ്ങള്‍ക്കെന്നല്ല മനുഷ്യാഅവകാശങ്ങൾക്കു പോലും പുല്ലു വില.

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ. അതവാ ഡി.ആര്‍.സി ആഫ്രിക്കൻ ഭൂകണ്ഡത്തില്‍ വലുപ്പതിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം. 78 മില്യണ്‍ ജനങ്ങള്‍ വസിക്കുന്നു. കോളനിവല്‍ക്കരണത്തിന്റെ ചരിത്രമുള്ളതിനാല്‍ ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ജനത. ഭൂമിശാസ്ത്ര പരമായി ഏറെ പ്രത്യേകതകൾ ഉള്ള നാടാണ് കോങ്കോ.ലോകത്ത് ഏറ്റവും കൂടുതൽ മഴലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്ന്.ആമസോൺ വനന്തരങ്ങൾ കഴിഞ്ഞാൽ മഴക്കാടുകൾ ഏറ്റവും കൂടുതൽ കോംഗോയിലാണ്. അപൂര്‍വമായി മാത്രം കാണുന്ന സസ്യങ്ങളും ജീവജാലങ്ങളും കോങ്കോയുടെ മാത്രം പ്രത്യേകതയാണ്.  എന്നാൽ ഇതൊന്നുമല്ല ലോകത്തിന്റെ കണ്ണുകൾ കോംഗോയിലേക്ക് പതിക്കാൻ കാരണം.. നിധിശേഖരം പോലെ രാജ്യത്തിന്റെ മണ്ണില്‍ അലിഞ്ഞുകിടക്കുന്ന ധാതുക്കളുടെ അളവില്‍ കവിഞ്ഞ സമ്പത്താണ്.  കൊബാൾട്, കോപ്പർ, കാഡ്മിയം, യുറേനിയം, ടിൻ, റേഡിയം വിവിധ തരം രത്നങ്ങൾ, സ്വർണം,  തുടങ്ങി 24 ട്രില്യണ്‍ ഡോളർ വരെ വിലമതിക്കുന്ന അമൂല്യങ്ങളായ ധാതുക്കൾ കോങ്കോയുടെ മണ്ണൊന്നു കുഴിച്ചാൽ കിട്ടും. ഇതിൽ കൊബാൾട് ആണ്‌ താരം..ലോകത്ത് ഏറ്റവും കൂടുതല്‍ കൊബാള്‍ട്ട് കയറ്റുമതി ചെയ്യുന്നത് കോങ്കോയില്‍ നിന്നാണ്. 

സ്മാര്‍ട്ട് ഫോണുകളില്‍ ലിഥിയം അയേണ്‍ ബാറ്ററികള്‍ നിര്‍മിക്കാന്‍ അഭിഭാജ്യമായ ഘടകമാണ് കൊബാള്‍ട്ട്. കാറില്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ നിര്‍മാണത്തിനും ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒന്നാണ് ഈ രാസവസ്തു.  ഇത്രയധികം ധാതുക്കളുടെ സമ്പത്തുണ്ടായിട്ടും ദിനംപ്രതി കയറ്റുമതി നടന്നിട്ടും ദാരിദ്ര്യം വേട്ടയാടുന്ന രാജ്യമാണ് കോങ്കോ. അഴിമതിയും കൊടികുത്തിവാഴുന്നു. ഇതൊക്കെ മുതലെടുത്താണ് വമ്പന്‍ കമ്പനികള്‍ കോങ്കോയില്‍ നേരിട്ടെത്തി പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്ത് തുച്ഛമായ തുകയ്ക്ക് കൊബാള്‍ട്ടുമായി മടങ്ങുന്നത്. മാരക അസുഖങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും മാത്രം രാജ്യത്ത് ബാക്കിയാകുന്നു. 

2014ലാണ് ദക്ഷിണ കോംഗോയിലെ ഒരു പ്രദേശത്ത് കൊബാള്‍ട്ടിന്റെ അമൂല്യ ശേഖരം ഉള്ളതായി അവിടത്തുകാര്‍ തിരിച്ചറിയുനന്നത്. നിധി തേടി ഒരോരുത്തരായി മണ്ണില്‍ കുഴികളെടുത്തു.  ഒരു പ്രദേശം മുഴുവന്‍ വലിയ തുരങ്കങ്ങള്‍ രൂപപ്പെട്ടു ഇവിടെയാണ് പച്ചയായാ മനുഷ്യാവകാശ ലംഘനങ്ങളും കുട്ടികള്‍ക്കെതിരായാ മനസാക്ഷിയെപോലും ഞെട്ടിക്കുന്ന ചൂഷണങ്ങളും അരങ്ങേറുന്നത്. ഈ തുരങ്കങ്ങളൊന്നും കുഴിച്ചത് യന്ത്രസഹായത്തോടെയല്ല. പേരിനു പോലും യാതൊരു സുരക്ഷയുമില്ലാതെ മനുഷ്യര്‍ നേരിട്ട് നിര്‍മിച്ചതാണ്. ഒരു തുരങ്കത്തിന് 100 അടിയോളം നീളം വരും. കുഴിച്ചിറങ്ങുമ്പോള്‍ ആകെ സഹായത്തിനുള്ളത് ടോര്‍ച്ച്‌ വെളിച്ചം മാത്രം. പേരിനുപോലും സുരക്ഷയില്ലാത്ത കുഴിക്കലിനിടയില്‍ അപകടത്തില്‍പ്പെട്ടും വഷവാതകങ്ങള്ഡ ശ്വസിച്ചും മരിച്ചുവീഴുന്നവര്‍ ഏറെയാണ്. പലരേയും അവിടതന്നെ കുഴിച്ചുമൂടുന്നു.

കൊബാള്‍ട്ട് മനുഷ്യ ശരീരത്തിന് ഹാനികരമായ വിഷമാണ്. 10000ത്തിനു മുകളിൽ കോംഗോ നിവാസികൾ കോബാൾട് ഖനന പ്രദേശങ്ങളിൽ ജോലി ചെയ്യുന്നതായാണ് കണക്കുകൾ.ഇവര്‍ക്കൊന്നും ഈ വിഷത്തെ പ്രതിരോധിക്കാന്‍ യാതൊരുവിധ സുരക്ഷയും നല്‍കാറില്ല. ഇതിന്റെ ദുരന്തം അനുഭവിക്കുന്നത്.കുട്ടികളാണ്. അഞ്ചു വയസുപോലും തികയാത്ത കുട്ടികള്‍ കൊബാള്‍ട്ട് നിറച്ച ചാക്കുകള്‍ തലച്ചുവടായി കൊണ്ടുപോകുന്നത് കോങ്കോയിലെ സ്ഥിരം കാഴ്ചയാണ്. പെണ്‍കുട്ടികള്‍ കൊബാള്‍ട്ട് അയിര് വൃത്തിയാക്കുന്ന ചുമതലക്കാരാണ്. യാതൊരു വിധ സുരക്ഷയുമില്ലാതെ നേരിട്ട് കൈകൊണ്ടാണ് വൃത്തിയാക്കല്‍ കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന ഇവിടെ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ മാരകരോഗങ്ങളുടെ പിടിയില്‍ അമരുന്നു. സ്ഥിരമായി കൊബാള്‍ട്ട് കൈകാര്യം ചെയ്യുന്നവര്‍ക്ക് ശ്വാസകോശരോഗങ്ങളും ഹൃദ്‌രോഗവും പതിവാണ്. കൊബാള്‍ട്ട് ഖനന പ്രദേശങ്ങളില്‍ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍പ്പോലും വിചിത്രമായ വൈകല്യങ്ങള്‍ക്ക് ഇരകളാകുന്നു. 

ദാരിദ്രത്തിന്റെ ഭാരം പേറുന്നു എന്ന ഒറ്റക്കാരണത്താലാണ് കോങ്കോനിവാസികള്‍ ഇത്രവലിയ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നത്. ഒരു ദിവസം മുഴുവന്‍ എല്ലു മുറിയെ പണിയെടുത്താല്‍ ഒരു ഡോളറാണ് ഇവര്‍ക്ക് ലഭിക്കുന്നത്.  ആപ്പിളും സാംസങും സോണിയുമടക്കമുള്ള കമ്പനികള്‍ കൊബാള്‍ട്ടിനായി ബാലവേല ചെയ്യിപ്പിക്കാറില്ലെന്ന് അവകാശപ്പെടുമ്പോഴും മറിച്ചാണ് കാര്യങ്ങള്‍. ഇവരുടെയെല്ലാം ഏജന്റുമാര്‍ നേരിട്ടെത്തിയാണ് ജനങ്ങളെ ചൂഷണം ചെയ്ത് കൊബാള്‍ട്ടുമായി രാജ്യംവിടുന്നത്.ആമ്നെസ്റ്റി ഇന്‍റര്‍നാഷണലടക്കമുള്ള എന്‍.ജി.ഒകള്‍ കോങ്കോയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മുന്നോട്ടുവന്നിട്ടുണ്ട്. എന്നാല്‍ ഐക്യരാഷ്ട്രസഭയുടേയും ലോകരാജ്യങ്ങളുടേയും മനുഷ്യാവകാശപ്രവര്‍ത്തകരുടേയും നേരിട്ടുള്ള ഇടപെടലില്ലാതെ കോങ്കോയിലെ ജനതയെ ചൂഷണത്തില്‍ നിന്ന് മുക്തരാക്കാന്‍ സാധിക്കില്ല.

MORE IN LOKA KARYAM
SHOW MORE