വിഘടനവാദം മധ്യപൂര്‍വദേശത്തും വെല്ലുവിളി ഉയര്‍ത്തുകയാണ്. മുല്ലപ്പൂ വിപ്ലവവും ഇസ്ല്്ലാമിക് സ്റ്റേറ്റ് കിരാതഭരണവും ഉണ്ടാക്കിയ കോളിളക്കങ്ങള്‍ തെല്ലൊന്നവസാനിക്കുമ്പോള്‍ പുതിയ പ്രശ്നങ്ങള്‍ തലപൊക്കുകയാണ്. കുര്‍ദിസ്ഥാന്‍ രാജ്യവാദമാണ് ഇറാഖ് ഉള്‍പ്പെടെ നാല് രാജ്യങ്ങളില്‍ അശാന്തി വിതയ്ക്കുന്നത്. സ്വതന്ത്ര രാജ്യമെന്ന വാദവുമായി ഇറാഖിലാണ് കുര്‍ദുകള്‍ ആദ്യ ഹിതപരിശോധന നടത്തുന്നത്
കുര്‍ദുകള്‍, ലോകത്ത് സ്വന്തമായി രാജ്യമില്ലാത്ത ഏറ്റവും വലിയ വംശം. നാലു രാജ്യങ്ങളിലെ മുഖ്യ ന്യൂനപക്ഷം. മധ്യപൂര്‍വദേശത്തെ നാലാമത്തെ വലിയ വംശമാണ് കുര്‍ദിഷ് ഭാഷ സംസാരിക്കുന്നവര്‍. ഭാഷ മാത്രമല്ല, ആഘോഷങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലുമെല്ലാം തനത് ശൈലി കാത്തു സൂക്ഷിക്കുന്നവരാണ് ഇവര്‍. ഒാട്ടോമന്‍ സാമ്ര്യാജ്യത്തിന്‍റെ പതനത്തോളം പഴക്കമുണ്ട് കുര്‍ദുകളുടെ സ്വതന്ത്ര്യരാജ്യ മോഹത്തിന് . ഒാട്ടോമന്‍ പതനത്തെ തുടര്‍ന്ന് മധ്യപൂര്‍വദേശത്ത് സ്വതന്ത്ര രാജ്യങ്ങളുണ്ടായെങ്കിലും കുര്‍ദുകള്‍ പലയിടങ്ങളിലായി ചിതറിപ്പോയി. ഇറാഖ്, ഇറാന്‍, തുര്‍ക്കി , സിറിയ എന്നീ രാജ്യങ്ങളിലാണ് കുര്‍ദുകളില്‍ ഭൂരിപക്ഷവും എത്തിയത്. മലയോര, ഗ്രാമീണ മേഖലകളിലാണ് ജനസംഖ്യയില്‍ ഭൂരിപക്ഷവും കഴിയുന്നതെങ്കിലും വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പ്രധാനനഗരങ്ങളിലേക്ക് കുടിയേറിയവരും കുറവല്ല. പ്രത്യേക മേഖലാ പദവി, രാഷ്ട്രീയ അവകാശങ്ങള്‍, സ്വതന്ത്രരാജ്യം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കുര്‍ദുകള്‍ പലപ്പോഴും നീക്കങ്ങള്‍ നടത്തിയെങ്കിലും എല്ലാം കൊടും പീഡനങ്ങളിലാണ് അവസാനിച്ചത്
ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ് കുര്‍ദുകള്‍ക്ക് രാജ്യാന്തര ശ്രദ്ധലഭിക്കുന്നത്, പ്രത്യേകിച്ചും ഇറാഖില്‍. 2003ലെ ഇറാഖ് അധിനിവേശകാലത്ത് യുഎസ് സഖ്യസേനയുടെ മുഖ്യപങ്കാളികളായി പെഷ്മര്‍ഗ എന്നറിയപ്പെടുന്ന കുര്‍ദിഷ് പോരാളികള്‍ . എന്നാല്‍ സദ്ദാം ഹുസൈന്‍റെ പതനവും സിറിയന്‍ ആഭ്യന്തരയുദ്ധവും ഇസ്്ലാമിക് സ്റ്റേറ്റിന്‍റെ ഉദയവും കുര്‍ദിസ്ഥാന്‍ മോഹങ്ങളെ തല്‍ക്കാലം മരവിപ്പിച്ചു. ഇസ്്ലാമിക് സ്റ്റേറ്റ് എന്ന പൊതു ശത്രുവിനെ തുരത്താന്‍ ഇറാഖിലും സിറിയയിലും സൈന്യത്തിനൊപ്പം നിന്നു കുര്‍ദുകള്‍. പെഷ്മര്‍ഗ സൈനികരുടെ പോരാട്ടവീര്യം പാശ്ചാത്യ ശക്തികളുടെ അഭിനന്ദനം ഏറ്റുവാങ്ങി. ജര്‍മനി പോലുള്ള രാജ്യങ്ങള്‍ അവര്‍ക്ക് നേരിട്ട് സൈനിക പരിശീലനവും ആയുധങ്ങളും നല്‍കി. അതേസമയം തുര്‍ക്കിയില്‍ പികെകെ എന്നറിയപ്പെടുന്ന കുര്‍ദിഷ് സേനയെ കാലങ്ങളായി അമേരിക്ക തീവ്രവാദസംഘടനകളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പക്ഷെ ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ തുര്‍ക്കി സര്‍ക്കാരിന്‍റെ എതിര്‍പ്പുകളെ അവഗണിച്ച് ഐഎസ് വിരുദ്ധ പോരാട്ടത്തിന് കുര്‍ദുകളെ ഉപയോഗിച്ചു. കുര്‍ദിഷ് സ്വത്വബോധത്തിന് കരുത്തുപകരുന്നതായി ഈ നീക്കങ്ങള്‍.
ഇറാഖിലാണ് സ്വതന്ത്രരാജ്യനീക്കം ശക്തമായി മുന്നേറുന്നത്. 92 ശതമാനം കുര്‍ദുകളും സ്വതന്ത്രരാജ്യവാദത്തെ പിന്തുണയ്ക്കുന്നു. കുര്‍ദിഷ് മേഖലകള്‍ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചും എര്‍ബില്‍ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലേക്ക് രാജ്യാന്ത്രസര്‍വീസുകള്‍ അനുവദിക്കാതിരുന്നും വിഘടനവാദത്തെ അമര്‍ച്ച ചെയ്യാനാണ് ബഗ്ദാദ് സര്‍ക്കാരിന്‍റെ ശ്രമം. പക്ഷേ കുര്‍ദിസ്ഥാന്‍ വാദത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് എര്‍ബില്‍ പ്രവിശ്യസര്‍ക്കാരിന്‍റെ നിലപാട്.
പ്രത്യേകപ്രവിശ്യാ പദവി ഉണ്ടെങ്കിലും ഇറാഖിന്‍റെ അവിഭാജ്യഘടകമാണ് എര്‍ബില്‍ തലസ്ഥാനമായുള്ള കുര്‍ദിസ്ഥാന്‍. ജനസംഖ്യയുടെ 20 ശതമാനം വരുന്ന കുര്‍ദുകള്‍ക്ക് പ്രത്യേകമേഖലാപദവി അനുവദിച്ച് നല്‍കിയത് വിഘടനവാദം തടയാനാണ്. പക്ഷേ ബഗ്ദാദിലെ കേന്ദ്രസര്‍ക്കാരിന്റെ അഴിമതിയും പക്ഷപാതനിലപാടുകളും അതിരുവിടുന്നെന്നാണ് കുര്‍ദിഷ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ കുര്‍ദ് പ്രവിശ്യാ നേതാക്കളുടെ അധികാരമോഹവും പണക്കൊതിയുമാണ് വിഘടവനാദത്തിന് പിന്നിലെന്ന് ഇറാഖി സര്‍ക്കാരും കുറ്റപ്പെടുത്തുന്നു. ബജറ്റ് വിഹിതത്തിന്‍റെ കാര്യത്തിലടക്കം കുര്‍ദിസ്ഥാനോട് ഇറാഖ് വിവേചനം കാണിക്കുന്നെന്നാണ് വിഘടനവാദികള്‍ പറയുന്നത്. കുര്‍ദ് മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് തീരെ പ്രധാന്യം കല്‍പിക്കുന്നില്ലന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. എണ്ണയുല്‍പാദനത്തിലും വിതരണത്തിലും നിന്നുള്ള വരുമാനത്തെച്ചൊല്ലി എര്‍ബില്‍ പ്രവിശ്യാസര്‍ക്കാരും ബഗ്ദാദ് കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം സമീപകാലത്ത് രൂക്ഷമായി. നികുതി ഇളവുകളും മറ്റും നല്‍കി എണ്ണനിക്ഷേപ മേഖലയെ ശക്തിപ്പെടുത്താന്‍ 2010 മുതല്‍ എര്‍ബില്‍ ശ്രമിക്കുന്നു. പക്ഷെ പ്രധാന എണ്ണപൈപ്പ് ലൈനുകളെല്ലാം കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണത്തിലാണെന്നത് ഈ നീക്കങ്ങള്‍ക്ക് വെല്ലുവിളിയാണ്.
അതേസമയം എര്‍ബിലിലെ നേതാക്കളുടെ അധികാരമോഹവും സ്വതന്ത്രരാഷ്ട്രവാദത്തിന് പിന്നിലുണ്ട്. പ്രത്യേകിച്ചും മസൂദ് ബര്‍സാനി എന്ന കുര്‍ദ് നേതാവിന്‍റെ. ബര്‍സാനിയുടെ ഇറാഖി കുര്‍ദിസ്ഥാന്‍ പ്രസിഡന്‍റ് പദവി 2015ല്‍ അവസാനിച്ചതാണ്. കാലാവധി നീട്ടിക്കൊടുക്കില്ല എന്ന പാര്‍ലമെന്‍റ് തീരുമാനം അധികാര വടംവലിക്കിടയാക്കിിരുന്നു. ഇസ്്ലാമിക് സ്റ്റേറ്റിന്‍റെ വരവോട ഈ തര്‍ക്കം തല്‍ക്കാലം അപ്രസക്തമായി. എന്നാല്‍ ഇസ്്്ലാമിക് സ്റ്റേററിനെ തുരത്തിയ കുര്‍ദ് പോരാളികള്‍ കൂടുതല്‍ മേഖലകള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കിയതോടെ ബര്‍സാനിയുടെ മോഹങ്ങള്‍ വീണ്ടും തലപൊക്കി. എണ്ണസമ്പന്നമായ കിര്‍ക്കുക്കിനെ ചൊല്ലിയാണ് മുഖ്യതര്‍ക്കം. കിര്‍ക്കുക്കിനെ കുര്‍ദിസ്ഥാന്‍റെ ഭാഗമാക്കണോയെന്ന് ഹിതപരിശോധന നടത്താമെന്ന ധാരണ ബഗ്ദാദ് ഇനിയും നിറവേറ്റിയിട്ടില്ല. കുര്‍ദിസ്ഥാന്‍ രാജ്യവാദം പോലും യഥാര്‍ഥത്തില്‍ കിര്‍ക്കുക്ക് നേടിയെടുക്കാനുള്ള സമ്മര്‍ദ തന്ത്രമാണെന്നും വിലയിരുത്തലുണ്ട്. ഏതായാലും കുര്‍ദുകളുടെ നീക്കത്തിനും രാജ്യാന്തര പിന്തുണയില്ല. റഷ്യയും ഇസ്രയേലും ഒഴികെയുള്ള രാജ്യങ്ങളെല്ലാം ഹിതപരിശോധനയെ തള്ളിപ്പറഞ്ഞു. രാഷ്ട്രീയ അനിശ്ചിചാവസ്ഥയും പോരാട്ടങ്ങളും തകര്‍ത്ത മേഖലയില്‍ പുതിയൊരു തര്‍ക്കം ആരും ആഗ്രഹിക്കുന്നില്ല. തുര്‍ക്കിയാണ് വിഘടനവാദത്തിനെതിരെ ഏറ്റവും ശക്തമായി രംഗത്തുള്ളത്. കാരണം കുര്‍ദിസ്ഥാന്‍ മോഹം അടുത്തതായി വെല്ലുവിളിക്കുക തുര്‍ക്കിയുടെ അഖണ്ഡതയെയായിരിക്കും.