യൂറോപ്പ് പഴയ യൂറോപ്പല്ല, ജര്‍മനി പഴയ ജര്‍മനിയും. അഭയാര്‍ഥി പ്രവാഹം കാര്യമായ മാറ്റമുണ്ടാക്കിയത് ജര്‍മനിക്കാണ്. അതിന് ചുക്കാന്‍ പിടിച്ചത് അംഗല മെര്‍ക്കലും. വിവാദങ്ങളും വിമര്‍ശനങ്ങളും ഏറെയുണ്ടായെങ്കിലും നാലാമങ്കത്തിന് ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങിരിക്കുകയാണ് യൂറോപ്പിന്‍റെ ഉരുക്കുവനിത. ഞായറാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളി സോഷ്യൽ ഡമോക്രാറ്റ് സ്ഥാനാർഥി മാര്‍കെസ് സ്കൂൾസെയാണ്
അഭയാര്‍ഥി പ്രവാഹം, ബെര്‍ലിന്‍ മതിലിന്‍റെ പതനശേഷം ജര്‍മനി കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഭൂകമ്പം, സ്വന്തം നിലനില്‍പ്പിന്‍മേല്‍ വലിയ പരീക്ഷണത്തിനാണ് അഭയാര്‍ഥികള്‍ക്കായി വാതില്‍ തുറന്ന അംഗലമെര്‍ക്കല്‍ തുനിഞ്ഞത്. 9 ലക്ഷം അഭയാര്‍ഥികള്‍ രാജ്യത്തെത്തി. പതിനൊന്നു വര്‍ഷത്തിലേരെ ജര്‍മന്‍ രാഷ്ട്രീയത്തില്‍ അനിഷേധ്യയായിരുന്ന മെര്‍ക്കലിന്‍റെ ജനപ്രീതി ഇടിഞ്ഞു. കുടിയേറ്റവിരുദ്ധ, തീവ്രവലതുപക്ഷം ശക്തിയാര്‍ജിച്ചു. പക്ഷേ കിഴക്കൻ ജർമനിയിൽനിന്ന് ഒരിക്കല്‍ അഭയാർഥിയായി എത്തിയ അംഗല കുലുങ്ങിയില്ല. ഒരു വര്‍ഷത്തിനിപ്പുറം രാജ്യം അടുത്ത തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ അവര്‍ ജയമുറപ്പിക്കുന്നു.
അഭയാര്‍ഥികള്‍ തന്നെയാണ് തിരഞ്ഞെടുപ്പ് വേദികളിലെ ചൂടേറിയ വിഷയം. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന്‍റെ വിജയം, ബ്രെക്സിറ്റ് മുതലായ വലത് ആശയങ്ങള്‍ ലോകത്തെ നയിക്കാന്‍ തുടങ്ങിയത് മെര്‍ക്കലിനെയും തെല്ലൊന്ന് ആശങ്കപ്പെടുത്തിയിരുന്നു. പക്ഷേ അവരിലെ പ്രായോഗിക രാഷ്ട്രീയക്കാരി തന്‍റെ സ്വതന്ത്ര ആശയങ്ങള്‍ അടിയറവു വച്ചില്ല. ജനങ്ങളുടെ ആശങ്കകളെയും പ്രതിഷേധങ്ങളെയും ആത്മവിസ്വാസത്തോടെ നേരിട്ടു. അഭയാര്‍ഥി പ്രശ്നം കൈകാര്യം ചെയ്യാന്‍ തനിക്കാവുമെന്ന നിലപാടില്‍ ചാന്‍സലര്‍ ഉറച്ചു നിന്നു. കുടിയേറ്റക്കാരില്‍ തീവ്രവാദികളുണ്ടെന്നും കൊടുകുറ്റവാളികളുണ്ടെന്നും ആക്ഷേപങ്ങളുയര്‍ന്നിട്ടും അഭയം തേടി വന്നവരെ പുറത്താക്കാന്‍ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ നേതാവ് തയാറായില്ല. മറിച്ച് ഭാഷാ പഠനവും തൊഴിലവസരങ്ങളുമായി അഭയാര്‍ഥികളെ ജര്‍മന്‍ സമൂഹത്തിന്‍റെ ഭാഗമാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു. മറ്റ് രാജ്യങ്ങള്‍ ആട്ടിയോടിച്ചവരെ ജര്‍മന്‍കാര്‍ പൂക്കള്‍ നല്‍കി സ്വീകരിച്ചത് ചാന്‍സലറേകിയ പ്രചോദമുള്‍ക്കൊണ്ടാണ്.
അതേ സമയം, കുടിയേറ്റം ജര്‍മന്‍ രാഷ്ട്രീയത്തിന്‍റെ മുഖഛായ മാറ്റി എന്നതില്‍ തര്‍ക്കമില്ല. ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി എന്ന എഎഫ്ഡിയുടെ ഉദയമാണ് ഇതില്‍ മുഖ്യം. വേണ്ട രീതിയില്‍ വേരുറപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുടിയേറ്റക്കാരെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താനും തീവ്രദേശീയത പ്രചിപ്പിക്കാനും എഎഫ്ഡിക്കായി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ എഎഫ്ഡിക്ക് നിരവധി സീറ്റുകള്‍ നേടാനായി. പാരിസ്, ബ്രസല്‍സ് തീവ്രവാദ ആക്രമണങ്ങള്‍ മെര്‍ക്കലിനു മേല്‍ സമ്മര്‍ദറ്റേി. ജനവികാരം കണക്കിലെടുത്തും പാർട്ടിക്കുള്ളിൽ നിന്നുണ്ടായ വിമർശനം പരിഗണിച്ചും കുടിയേറ്റക്കാർക്കു വാതിൽ തുറന്നിടുന്ന തന്റെ നയം മെർക്കൽ അൽപം മയപ്പെടുത്തി. കുടിയേറ്റം നിയന്ത്രിക്കാൻ അതിർത്തി കാവൽ കൂടുതൽ കർശനമാക്കണമെന്നും അവർ ഒടുവിൽ സമ്മതിച്ചു. 2016 ല്‍ തുര്‍ക്കി പ്രസിഡന്‍റുമായി കരാറിലേര്‍പ്പെട്ടതോടെ അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കാന്‍ മെര്‍ക്കലിനായി. മെര്‍ക്കലിന്‍റെ നിലപാട് മാറ്റം തീവ്രവലതുപക്ഷത്തിന്‍റെ മുനയൊടിച്ചു.
രാഷ്ട്രീയ കാലാവസ്ഥ മാറിയത് മനസിലാക്കിയ മാര്‍കെസ് സ്കൂൾസെയാവട്ടെ അഭയാര്‍ഥികളില്‍ നിന്ന മാറി സാമൂഹ്യനീതി പോലുള്ള വിഷയങ്ങളിലൂന്നാന്‍ ശ്രമിച്ചു, പക്ഷേ ഏറ്റില്ല. യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് പദവി രാജിവച്ച് ജര്‍മന്‍ ചാനസലറാവാന്‍ വന്ന സ്കൂള്‍സെയ്ക്ക് ആദ്യം തന്നെ അടി പതറി. അസ്വസ്ഥമായ ജര്‍മന്‍ സമൂഹത്തില്‍ രക്ഷകനെപ്പോലെ അവതരിച്ച അദ്ദേഹത്തിന് മെര്‍ക്കലിന്‍റെ വ്യക്തിപ്രഭാവത്തില്‍ പിടിച്ചുനില്‍ക്കാനായില്ല. പ്രകോപരനപരമായ പ്രചാരണവുമായി മെര്‍ക്കലിന്‍റെ റാലികളെ പരമാവധി തടസപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട് എഎഫ്ഡി. ട്രംപിന്‍റെ വാക്കുകള്‍ കടമെടുത്ത എഎപ്ഡി നേതാവ് അലക്സാണ്ടര്‍ ഗൗലന്‍ഡ് പറഞ്ഞു, ജര്‍മനി ഫസ്ട്. എന്നാല്‍ ട്രംപിന്‍റെ ദേശീയവാദത്തിന് ജര്‍മനിയില്‍ അത്ര സ്വീകാര്യതയില്ല. അമേരിക്കയുടെ ഇസ്ലാം വിരോധവും നിയോ നാസികളുടെ പ്രകടനവും ജര്‍മന്‍കാരുടെ മനസിളക്കിയിട്ടില്ല. സ്വന്തം സംസ്കാരത്തില്‍ ഉൗറ്റം കൊള്ളുന്ന ജര്‍മനി ഒരിക്കലും കുടിയേറ്റ രാജ്യമാകാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ മെര്‍ക്കലിന്‍റെ നയം ജര്‍മന്‍ സമൂഹത്തെയാകെ മാറ്റി. ബഹുസ്വര സമൂഹമെന്ന യാഥാര്‍ഥ്യം ജര്‍മന്‍കാര്‍ ഉള്‍ക്കൊണ്ടു തുടങ്ങിയിരിക്കുന്നു.
ജര്‍മന്‍ തിരഞ്ഞെടുപ്പ് ആ രാജ്യത്തിന് മാത്രമല്ല, യൂറോപ്പിനാകെയും നിര്‍ണായകമാണ്. ബ്രിട്ടണ്‍ വിട പറഞ്ഞതോടെ, ഒരുപക്ഷേ അതിനും മുമ്പ് യൂണിയനെ നയിക്കുന്നത് ജര്‍മനിയാണ്. ട്രംപും പുടിനും നയിക്കുന്ന ലോകത്ത് യൂറോപ്പിന്‍റെ ശബ്ദമാണ് ഭൂമിയിലെ ഏറ്റവും പ്രബലയായ രാഷ്ട്രീയവനിത, അംഗല മെര്‍ക്കല്‍
ഡോണള്‍ഡ് ട്രംപിനെ തുറന്നെതിര്‍ക്കാന്‍ ഒരിക്കലും മടികാണിച്ചിട്ടില്ല അംഗലമെര്‍ക്കല്‍. ആഗോള നിലപാടുകളിലും നേതൃ ശൈലിയിലും യൂറോപ്പ്യന്‍ ഐക്യം സംബന്ധിച്ചും ട്രംപില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടാണ് മെര്‍ക്കലിന്‍റേത്. അത് തുറന്നു പറയുകയുെ ചെയ്യും. മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന് പറഞ്ഞ ട്രംപിനെ പാശ്ചാത്യ മൂല്യങ്ങള്‍ ജനാധിപത്യം, സ്വാതന്ത്ര്യം, മനുഷ്യാവകാശസംരക്ഷണം തുടങ്ങിയവയാണെന്ന് ഒാര്‍മിപ്പിച്ചു ജര്‍മന്‍ ചാന്‍സലര്‍. ഹാംബുര്‍ഗ് ഉച്ചകോടിയില്‍ പാരിസ് ഉടമ്പടിയില്‍ നിന്നുള്ള അമേരിക്കന്‍ പിന്‍മാറ്റത്തെ നിശിതമായ ഭാഷയില്‍ മെര്‍ക്കല്‍ വിമര്‍ശിച്ചപ്പോള്‍ ട്രംപിന് ഉത്തരം മുട്ടി.
റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിനുമായും നല്ല ബന്ധമല്ല മെര്‍ക്കലിനുള്ളത്. അതിന്‍റെ മുഖ്യകാരണവും പുടിന്‍ ട്രംപ് ബന്ധം തന്നെ. ഹിലറി ക്ലിന്‍റണോട് ചെയ്തതുപോലെ ജര്‍മന്‍ തിരഞ്ഞെടുപ്പിലും റഷ്യ ഇടപെടുമെന്ന സംശയം മെര്‍ഡക്കലിനുണ്ട്. അമേരിക്കന്‍ തിരഞ്ഞെടുപ്പിന്‍റെ അവസാന ലാപ്പില്‍ എത്തിയതുപോലെ ചില ഒൗദ്യോഗിക രഹസ്യരേഖകള്‍ ജര്‍മനിയിലും പുറത്തു വരാനുള്ള സാധ്യത നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. ജര്‍മന്‍ പാര്‍ലമെന്‍റ് ആക്രമണമുള്‍പ്പെടയുളള വിവരങ്ങള്‍ പ്രതിപാദിക്കുന്ന രേഖകള്‍ ഒരു പക്ഷേ മെര്‍ക്കലിന് വെല്ലുവിളിയായേക്കാം. എന്നാല്‍ അമേരിക്കന്‍ അനുഭവം യൂറോപ്യന്‍ നേതാക്കളെയും പാര്‍ട്ടികളെയും കൂടുതല്‍ ജാഗരൂകരാക്കിയിട്ടുണ്ട്. ഫ്രാന്‍സില്‍ മക്രോണിനെ പരാജയപ്പെടുത്താനുള്ള നീക്കം ഫംല കാണാതിരുന്നതും അതിനാല്‍ തന്നെ. എന്തായാലും പരസ്പര ബഹുമാനം പ്രകടിപ്പിക്കുമ്പോഴും വ്ലാഡിമിര്‍ പുടിനെ സംശയത്തിന്‍റെ നിഴലിലാണ് മെര്‍ക്കല്‍ നിര്‍ത്തുന്നത്. 2007െലെ കൂടിക്കാഴ്ചക്കിടെ തന്‍റെ ലാബ്രഡോറിനെ പുടിന്‍ കൂട്ടിക്കൊണ്ടു വന്നത് നായ്ക്കളെ മെര്‍ക്കലിന് പേടിയാണെന്നറിഞ്ഞു തന്നെയാണത്രേ.
ബ്രേക്സിറ്റുമായി ബ്രിട്ടന്‍ പോയപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍റെ നടുവൊടിഞ്ഞെന്ന് കരുതിയവര്‍ക്കും മറുപടി നല്‍കി മെര്‍ക്കല്‍. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മക്രോണിന്‍റെ കൈപിടിച്ച അവര്‍ യൂറോപ്യന്‍ ഐക്യം ഉറക്കെ പ്രഖ്യാപിച്ചു. യൂണിയന്‍റെ മുന്നോട്ടുള്ള പോക്കിലും മെര്‍ക്കല്‍ തുടരേണ്ടത് അനിവാര്യമാണ്. അസ്ഥിരമായ ആഗോളരാഷ്ട്രീയത്തില്‍ സ്ഥിരതയുള്ള നേതൃത്വത്തിന്‍റെ പ്രതീകമായാണ് അംഗല മെര്‍ക്കലിനെ ലോകം കാണുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനിൽക്കേ വന്ന സര്‍വെഫലം, അംഗല മെർക്കലിന്റെ ജനസമ്മതി 10 പോയിന്റ് കുറഞ്ഞുവെന്നു പറയുന്നു. അപ്പോഴും 59% വോട്ടർമാർ മെർക്കലിനെ തുണയ്ക്കുന്നു. അതുകൊണ്ടു തന്നെ വന്‍ അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ അംഗല മെര്‍ക്കല്‍ നാലാം തവണയും ജര്‍മനിയുടെയും അതുവഴി യൂറോപ്പിന്‍റെയും നായികയാവും.