റോഹിങ്ക്യകള്‍ക്കായി ലോകമുണര്‍ന്നു. ന്യൂനപക്ഷ പീഡനത്തില്‍ നിന്ന് പിന്‍മാറാന്‍ അവസാന അവസരമാണ് ഒാങ് സാന്‍ സൂചിക്ക് നല്‍കുന്നതെന്ന് പറഞ്ഞ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റേണിയോ ഗുട്ടെറസ് വാക്കുകള്‍ കടുപ്പിച്ചു. അമേരിക്കയും ഇംഗ്ലണ്ടും ഫ്രാന്‍സും മ്യാന്‍മറിനെ കുറ്റപ്പെടുത്തി. ഒറ്റപ്പെടല്‍ മണത്ത ഒാങ് സാന്‍ സൂചി ഇതാദ്യമായി റൊഹിഗ്യന്‍ വിഷയത്തില്‍ വാ തുറന്നു. പക്ഷെ അസത്യങ്ങളും അര്‍ധസത്യങ്ങളും നിറഞ്ഞ പ്രസംഗം റൊഹിഗ്യകള്‍ക്ക് പ്രതീക്ഷയേകുന്നതല്ല.
വിമര്‍ശനം ഇരന്നുവാങ്ങിയതാണ് മ്യാന്‍മാര്‍ വിപ്ലവ നായിക. റൊഹിഗ്യകളോട് ഒരിക്കലും തിരുത്തനാവാത്ത തെറ്റാണ് ആങ് സാന്‍ സൂചിയും അവരുടെ സര്‍ക്കാരും ചെയ്യുന്നതെന്ന് ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി പറഞ്ഞു. . ജനാധിപത്യ സ്ഥാപനത്തിനുള്ള ശ്രമത്തിന്‍റെ പേരില്‍ ആങ് സാന്‍ സൂചിയെ ഒരിക്കല്‍ പുകഴ്ത്തിയ നാവുകള്‍ സമാധാന നൊബേല്‍ ജേതാവിനെ തള്ളിപ്പറഞ്ഞു. വംശഹത്യയില്‍ നിന്ന് പിന്‍മാറിയെ പറ്റൂ. പൂര്‍ണമനസോടെയല്ലെങ്കിലും സൂ ചി ലോകത്തിന് മറുപടി നല്‍കി. മനുഷ്യാവകാശലംഘനങ്ങളെ അപലപിക്കുന്നു, പക്ഷെ കാര്യങ്ങളെ പര്‍വതീകരിക്കുന്നത് അവസാനിപ്പിക്കണം. റാഖൈനില്‍ പട്ടാളം മനുഷ്യാവകാശലംഘനങ്ങള്‍ നടത്തുന്നു എന്ന വാദത്തെ സൂ ചി പൂര്‍ണമായും തള്ളി.
ബംഗ്ലദേശിലേക്ക് പലായനം ചെയ്തവരുടെ രേഖകള്‍ പരിശോധിക്കാന്‍ തയാറെന്ന് സൂ ചി പറയുന്നു. പക്ഷേ ഉടുതുണിക്ക് മറുതുണിയില്ലാതെ പ്രാണരക്ഷാര്‍ഥം ഒാടിപ്പോയ മനുഷ്യര്‍ തങ്ങളുടെ പൗരത്വം തെളിയിക്കുന്ന എന്ത് രേഖകളാണ് ഹാജരാക്കുക? ഭാഷയിലും കാഴ്ചയിലും ബംഗ്ലദേശികളുമായി ഏറെ സാമ്യമുള്ള റൊഹിങ്ക്യകള്‍ക്ക് ഇത് വന്‍ വെല്ലുവിളിയാകുമെന്നതില്‍ സംശയമില്ല.
പറഞ്ഞത് പച്ചക്കള്ളം. റാഖൈന്‍ സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട പതിനായിരങ്ങളുണ്ടെന്നത് ലോകം തിരിച്ചറിഞ്ഞ സത്യം. മതത്തിന്‍റെ പേരില്‍ മാത്രമുള്ള യാത്രാ വിലക്ക് മൂലം വിദ്യാഭ്യാസവും, ആരോഗ്യപരിരക്ഷയും റൊഹിഗ്യകള്‍ക്ക് നിഷേധിക്കപ്പടുമ്പോഴാണ് തുല്യ അവകാശങ്ങളക്കുറിച്ചുള്ള സൂ ചി യുടെ പ്രസംഗം.
ഒാങ് സാന്‍ സൂചി, ഒരുപക്ഷേ സമീപകാലചരിത്രത്തില്‍ ലോകം ഏറ്റവുമധികം പിന്തുണച്ച തടവുപുള്ളി. തന്‍റെ രാജ്യത്ത് ജനാധിപത്യവും മനുഷ്യാവകാശവും ഉറപ്പിക്കാനുള്ള സഹനങ്ങളുടെ പേരിലാണ് ലോകം സൂചിയെ നൊബേല്‍ സമ്മാനം നല്‍കി ആദരിച്ചത്. പക്ഷേ അധികാരക്കസേരയിലിരുന്ന സൂചി മറ്റു മനുഷ്യരുടെ സഹനങ്ങളെ അവഗണിച്ചു.
ഏകാധിപത്യവും ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനങ്ങളും ഇരുള്‍ പരത്തിയ മ്യാന്‍മറിന് വെളിച്ചം പകരും സൂചിയെന്നായിരുന്നു ലോകത്തിന്‍റ പ്രതീക്ഷ. എന്നാല്‍ ദക്ഷിണേഷ്യ കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനങ്ങളാണ് സൂചി ഭരണം സൃഷ്ടിച്ചത്. 1,23, 600 ആളുകള്‍ ബംഗ്ലദേശ് അതിര്‍ത്തിയില്‍ എത്തിെന്നത് ഒൗദ്യോഗിക കണക്കാണ്. മറ്റ് മേഖലകളില്‍ 36,000നടുത്ത് ആളുകള്‍ അഭയാര്‍ഥികളായി കഴിയുന്നു. 4 ലക്ഷം അഭയാര്‍ഥികളെന്ന് അനൗദ്യോഗിക കണക്കുകളും പറയുന്നു. 400 കുഞ്ഞുങ്ങളാണ് അഭയാര്‍ഥി ക്യാംപുകളിലും അതിര്‍ത്തിയിലുമായി പിറന്നു വീണത്. നൂറുകണക്കിന് അഭയാര്‍ഥികളോട് നേരില്‍ സംസാരിച്ച ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സമാനതകളില്ലാത്ത ക്രൂരതകളാണ്. റൊഹിഗ്യന്‍ ഗ്രാമങ്ങള്‍ക്ക് പട്ടാളം തീയിട്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ആംനെസ്റ്റി പുറത്തുവിടുന്നു. എന്നാല്‍ മുസ്‌ലീങ്ങളെ ബംഗ്ലദേശിലെത്തിക്കുന്നതിന് തീവ്രവാദികള്‍ തന്നെയാണ് തീയിടുന്നതെന്ന മുടന്തന്‍ ന്യായമാണ് മ്യാന്‍മര്‍ സര്‍ക്കാരിനുള്ളത്.
മാധ്യമങ്ങളാണ് സൂ ചിയുടെ മുഖ്യ ശത്രു. തീവ്രവാദികളെ സഹായിക്കുന്ന കള്ളവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ പ്രശ്നത്തെ പെരുപ്പിച്ച് കാട്ടുകയാണെന്നാണ് സൂച ി ഇതുവരെ പറഞ്ഞത്. കള്ളവാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തം സര്‍ക്കാരിനു തന്നെ. സംഘര്‍ഷബാധിത മേഖലയില്‍ നിന്ന് മുഖ്യധാര മാധ്യമങ്ങളെ പൂര്‍ണമായും വിലക്കിയത് സര്‍ക്കാരാണ്. യുഎന്നിനെയോ സന്നദ്ധപ്രവര്‍ത്തകരെയോ പ്രദേശത്ത് കടക്കാന്‍ അനുവദിച്ചില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖംതിരിക്കാനാണ് സൂ ചി ഇഷ്ടപ്പെടുന്നത്. മനുഷ്യാവകാശങ്ങളെ പറ്റിയുള്ള സൂ ചിയുടെ ആവേശകരമായ പ്രസംഗങ്ങള്‍ക്ക് കയ്യടിച്ചവര്‍ വിഡ്ഢികളായി.
റാഖൈനില്‍ നടക്കുന്നത് നേരില്‍ കാണാന്‍ സൂ ചി സന്നദ്ധസംഘടനകളെയും ലോകരാജ്യങ്ങളെയും ക്ഷണിച്ചു, നല്ല കാര്യം. 18 മാസം മാത്രം പ്രായമുള്ള സര്‍ക്കാരിന്‍റെ ബലഹീനതയും അവര്‍ എടുത്തു പറഞ്ഞു. പക്ഷേ ഇച്ഛാശക്തിയുണ്ടെങ്കില്‍ 18 ദിവസം മതി ഒരു സര്‍ക്കാരിന് വംശഹത്യയെന്ന കൊടും ക്രൂരത അവസാനിപ്പിക്കാന്‍. വന്‍ വിപ്ലവങ്ങള്‍ക്ക് ശേഷം അധികാരത്തിലേറുന്നവര്‍ നിരാശപ്പെടുത്തുന്ന ഭരണം നടത്തുന്നത് മധ്യപൂര്‍വദേശത്ത് കണ്ടതാണ്. അതിന്‍റെ മറ്റൊരു മുഖമാണ് മ്യാന്‍മറില്‍ കാണുന്നത്. വിപ്ലവവേദികളെ വാക്ചാതുരികൊണ്ട് ആവേശം കൊള്ളിച്ചവര്‍ അധികാരത്തിലേറുമ്പോള്‍ അതെല്ലാം മറക്കുന്നു.
നയപരമായ തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ളവര്‍ സൂചി മന്ത്രിസഭയിലില്ലെന്ന് നിരീക്ഷകര്‍ പറയുന്നു. മന്ത്രിസഭാരൂപീകരണ വേളയില്‍ തന്നെ ഈ വിമര്‍ശനമുയര്‍ന്നതാണ്. വ്യക്തിപൂജക്കാര്‍ക്കും ആജ്ഞാനുവര്‍ത്തികള്‍ക്കുമേ സൂചിയുടെ നല്ല പട്ടികയില്‍ ഇടമുള്ളൂ. ഏകാധിപത്യമാണ് സൂചിയുടെ മാര്‍ഗം. അപ്രിയ സത്യങ്ങള്‍ തുറന്നു പറയുന്നവരെ വച്ചു പൊറുപ്പിക്കില്ല. മാധ്യമ വിരോധത്തിന്‍റെ അടിസ്ഥാനവും അതു തന്നെ. സമാധാനമാണ് തന്‍റെ ഭരണലക്ഷ്യമെന്നാണ് സ്ഥാനാരോഹണ വേളയില്‍ സൂ ചി പറഞ്ഞത്. മ്യാന്‍മറിന്‍റെ വനിതയോട് ലോകം ചോദിക്കുന്നു സമാധാനമെന്നാല്‍ വ്യക്തിപരവും തന്‍റെ സമുദായത്തിന്‍റെയും സമാധാനമെന്നാണോ താങ്കള്‍ ഉദ്ദേശിച്ചത്? ന്യൂനപക്ഷങ്ങളെ തീവ്രവാദികളെന്ന് മുദ്രകുത്തുകയും പട്ടാള അതിക്രമങ്ങളെ മൂടിവയ്ക്കുകയും ചെയ്ത് എന്ത് സമാധാനമാണ് സ്ഥാപിക്കാന്‍ പോകുന്നത്? സമാധാനമെന്നാല്‍ പട്ടാളവുമായി നല്ല ബന്ധം, അല്ലെങ്കില്‍ സൈനിക മേധാവികളെ പ്രീണിപ്പിക്കല്‍ എന്നാക്കി പുനര്‍നിര്‍വചിച്ചു ഒാങ് സാന്‍ സൂ ചി. ഭൂരിപക്ഷമായ ബുദ്ധമതക്കാര്‍ക്കൊപ്പം നില്‍ക്കുന്ന പട്ടാളം വംശീയ സംഘട്ടനങ്ങളില്‍ ഏകപക്ഷീയ നിലപാടെടുത്തപ്പോള്‍ ഇതേ പ്രീണനത്തിന്‍റെ ഭാഗമായി സൂചി മൗനം പാലിച്ചു. റാഖൈനിലെ റൊഹിഗ്യകളുടെ കൂട്ടക്കുരുതിക്ക് കാരണമായതും ഇതു തന്നെ. പട്ടാളം നടത്തിയ ക്രൂരതകളെ വെള്ള പൂശാന്‍ ശ്രമിച്ച സൂചി റൊഹിഗ്യന്‍ സ്ത്രീകളുടെ പരാതിയെ കള്ളമാനഭംഗങ്ങള്‍ എന്നാണ് വിശേഷിപ്പിച്ചത്.
മ്യാന്‍മറിന്‍റെ മാര്‍ഗരറ്റ് താച്ചര്‍, ഏഷ്യയിലെ നെല്‍സന്‍ മണ്ടേല തുടങ്ങിയ വിശേഷണമൊക്കെയുണ്ടെങ്കിലും ആങ് സാന്‍ സൂ ചി ഭീരുവാണ്. അതുതന്നെയാണ് അവരുടെ ഭൂരിപക്ഷ പ്രീണനത്തിന് കാരണവും. ഭൂരിപക്ഷ പ്രീണനത്തിലൂടെ അധികാരക്കസേര ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ലോക നേതാക്കളുടെ മറ്റൊരു മുഖം.