ഉത്തരകൊറിയ തന്നെയാണ് ഈ ആഴ്ചയിലും ലോകവാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഹൈഡ്രജന്‍ ബോംബ് പൊട്ടിച്ചാണ് കിം ജോങ് ഉന്‍ അമേരിക്കയെയും ലോകത്തെയാകെയും വെല്ലുവിളിച്ചത്. ദക്ഷിണേഷ്യയെ പിടിച്ചുകുലുക്കിയ ഹൈഡ്രജന്‍ ബോംബ് പ്രയോഗത്തിലൂടെ ഉത്തരകൊറിയ പ്രകോപനത്തിന്‍റെ എല്ലാ അതിരുകളും ലംഘിച്ചു. യുദ്ധത്തിലേക്ക് കടക്കും മുമ്പ് അവസാന വഴി നോക്കുകയാണ് അമേരിക്ക, ഉത്തര കൊറിയയ്ക്കുള്ള ഇന്ധനവിതരണം പൂര്‍ണമായും നിര്‍ത്തുക. പക്ഷേ ചൈന സമ്മതിക്കണം. ഇല്ലെങ്കില്‍ ഏഷ്യയ്ക്കാകെ ഭീഷണി ഉയര്‍ത്തുന്ന, അങ്ങേയറ്റം വിനാശകരമായ യുദ്ധമാണ് വരാന്‍ പോകുന്നത്.
ഉത്തരകൊറിയ യുദ്ധം ചോദിച്ച് വാങ്ങുകയാണ്. എന്നാല്‍ തല്‍ക്കാലം ആയുധ പോരാട്ടത്തിന് അമേരിക്കയ്ക്ക് താല്‍പര്യമില്ല. അതുണ്ടാക്കാവുന്ന കടുത്ത പ്രത്യാഘാതങ്ങളെക്കുറിച്ച് വാഷിങ്ടണ് നല്ല ബോധ്യമുണ്ട്. ഉപരോധങ്ങളിലൂടെ കിം ജോങ് ഉന്നെന്ന എന്തിനും പോന്ന ഏകാധിപതിയെ തളര്‍ത്തുക എന്നതിന് തന്നെയാണ് ഇപ്പോഴും ആദ്യ പരിഗണന. അവസാന ആയുധമായി ഉത്തരകൊറിയയിലേയ്ക്കുള്ള ഇന്ധനവിതരണം പൂര്‍ണമായും നിര്‍ത്തിവയ്ക്കുക എന്നതാണ് അമേരിക്ക മുന്നോട്ട് വയ്ക്കുന്ന ഉപാധി. 1941ല്‍, രണ്ടാം ലോകമഹയാുദ്ധത്തിന്‍റെ ഗതിമാറ്റിയ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് മുമ്പ് ജപ്പാനുമേല്‍ പ്രയോഗിച്ച അതേ സമ്മര്‍ദം.
സമ്പൂര്‍ണ ഇന്ധന വിലക്ക് എന്നതിന് യുഎന്‍ രക്ഷാസമിതിയുടെ അംഗീകാരം നേടാനാണ് അമേരിക്കയുടെ ശ്രമം. പക്ഷെ ഉത്തരകൊറിയയുമായി 90 ശതമാനം ഇന്ധന ഇടപാടും നടത്തുന്ന ചൈന സമ്മതിയ്ക്കണം. ചൈനയുടെ വാണിജ്യ, പ്രതിരോധ താല്‍പര്യങ്ങളെ ബാധിക്കുന്ന തീരുമാനത്തിന് ബെയ്ജിങ് എളുപ്പത്തില്‍ വഴങ്ങുമെന്ന് കരുതുക വയ്യ. എണ്ണ, പ്രകൃതിവാതക വിതരണം പൂര്‍ണമായും നിര്‍ത്തിവച്ച് ഉത്തരകൊറിയയെ വഴിക്കു കൊണ്ടുവരാന്‍ ചൈനയ്ക്ക് വളരെപ്പെട്ടെന്ന് കഴിയും. പക്ഷെ കിം ഭരണകൂടം ദുര്‍ബലമാകുന്നത് തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന ബോധ്യം ബെയ്ജിങ്ങിനുണ്ട്. അമേരിക്കയോട് വിധേയത്വം പുലര്‍ത്തുന്ന ഐക്യ കൊറിയന്‍ രാജ്യം ഉണ്ടാവുമെന്നത് തന്നെയാണ് ചൈനയെ ഏറ്റവും ആശങ്കപ്പെടുത്തുന്നത്. അതിലും ഭേദം ആണവായുധമുള്ള ഉത്തരകൊറിയന്‍ ഭരണകൂടമാണെന്ന് ബെയ്ജിങ് വിലയിരുത്തുന്നു. സൈനിക നടപടിയെന്ന അമേരിക്കന്‍ മുന്നറിയിപ്പും വന്‍ വെല്ലുവിളിയാണ്. മറ്റൊരു കൊറിയന്‍ യുദ്ധം സൃഷ്ടിക്കുന്നഅഭയാര്‍ഥിപ്രവാഹം ഏറ്റുവാങ്ങേണ്ടി വരുന്നതും ചൈനയായിരിക്കും. ഉത്തരകൊറിയന്‍ ആണവപദ്ധതികളെ തല്‍്കകാലം മരവിപ്പിക്കുകയെങ്കിലും ചെയ്യുക എന്നതാണ് ചൈനയില്‍ നിന്ന് ലോകം പ്രതീക്ഷിക്കുന്നത്. പ്ലൂട്ടോണിയം യുറേനിയം ഉല്‍പാദനം നിര്‍ത്തിവയ്പ്പിക്കാനാകണം.
.യഥാര്‍ഥത്തില്‍ ഹൈഡ്രജന്‍ ബോംബിലൂടെ കിം ലക്ഷ്യമിട്ടത് ഡോണള്‍ഡ് ട്രംപിനെ മാത്രമല്ല, ചൈനീസ് പ്രസിഡന്‍റ് ഷീ ചിങ് പിങ്ങിനെ കൂടിയാണ്. യുഎന്‍ ഉപരോധങ്ങള്‍ക്ക് അംഗീകാരം നല്‍കിയ ചൈനയ്ക്കുള്ള മറുപടിയായിരുന്നു ഈ ഹൈഡ്രജന്‍ ബോംബ്. പറയാന്‍ കാരണം ഹൈഡ്രജന്‍ ബോംബ് വന്ന സമയമാണ്.
സിയാമെനില്‍ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമ്പോഴാണ് പ്യോങ്‌യാങിന്‍റെ ഹൈഡ്രജന്‍ ബോംബ് വാര്‍ത്ത ഇടിത്തീ പോലെ ഷി ചിങ് പിങ്ങിന്‍റെ കാതിലെത്തിയത്. ഉത്തരകൊറിയയുടെ മുഖ്യവ്യാപാര പങ്കാളിയും സംരക്ഷകരുമായ ചൈനയ്ക്ക് ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി. ബ്രിക്സ് ദിനത്തില്‍ തന്നെ ഹൈഡ്രജന് ബോംബ് പൊട്ടിച്ചത് ബോധപൂര്‍വമെന്നു വേണം മനസിലാക്കാന്‍. ഇടക്കിടെ ചൈനയെ ഇങ്ങനെ സമ്മര്‍ദത്തിലാക്കുന്നത് കിം ജോങ് ഉന്നിന് ഹരമാണ്. മേയില്‍ ഷി ചിങ് പിങ് ചൈനയുടെ വന്‍ നിക്ഷേപപദ്ധതി, ഒരു മേഖല ഒരു പാത സംരംഭക ഉച്ചകോടിയിൽ ലോക രാജ്യങ്ങളെ അഭിസംബോധന ചെയ്യാനൊരുങ്ങുമ്പോഴായിരുന്നു പ്യോങ്യാങ് ഭൂഖണ്ഡാന്തര ബലിസ്റ്റിക് മിസൈല്‍ പറത്തിയത്. കിം ജോങ് ഉന്നിന് ലക്ഷ്യമൊന്നേയുള്ളൂ. ഉപാധികളില്ലാതെ അമേരിക്കെയെ ചര്‍ച്ചയ്ക്കെത്തിക്കണം. അതിന് ചൈനയ്ക്കേ കഴിയൂ. ചര്‍ച്ചയ്ക്കു ശേഷം അമേരിക്കന്‍ സൈന്യത്തെ നിരുപാധികം കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് പിന്‍വലിക്കണം. അമേരിക്കന്‍ സൈന്യത്തിന്‍റെ പിന്‍വാങ്ങല്‍ ചൈനയുടേയും താല്‍പര്യമാണ്. പക്ഷേ ചര്‍ച്ച എന്നതിലേക്ക് അമേരിക്കയെ എത്തിക്കുക ഒട്ടും എളുപ്പമല്ല
ശത്രു രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നത് നല്ല നയതതന്ത്രം തന്നെയാണ്. അവരുടെ നയങ്ങള്‍ക്കുള്ള അംഗീകാരം നല്‍കലാണ് അതെന്ന് വിലയിരുത്തേണ്ടതില്ല. ജോസഫ് സ്റ്റാലിന്‍ , മാവോ സെ തുങ്ങ് തുടങ്ങിയവരുമായെല്ലാം ചര്‍ച്ച നടത്തിയിട്ടുള്ള വാഷിങ്ടന് കിം ജോങ് ഉന്നിന്‍റെ കാര്യത്തില്‍ മാത്രമെന്തിന് ഈ പിടിവാശി ?
സമ്പൂര്‍ണ ആണവനിരായുധീകരണം എന്ന ആവശ്യത്തിന് പ്യോങ്‌യാങ് അടുത്തകാലത്തെങ്ങും വഴങ്ങുമെന്ന് കരുതേണ്ട്. കാരണം അത് കിം ഭരണകൂടത്തിന്‍റെ നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. പ്രകോപനങ്ങളില്ലാതെ മുന്നോട്ട് പോവുക എന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗമെന്ന് നയതന്ത്രവിദഗ്ധര്‍ വിലയിരുത്തുന്നു. 1994 ല്‍ പ്യോങ്യാങ്ങുമായി താല്‍ക്കാലിക ധാരണയിലെത്താന്‍ വാഷിങ്ടന് കഴിഞ്ഞിട്ടുണ്ട്. പിന്നീട് ഈ ധാരണ ലംഘിക്കപ്പെട്ടെങ്കിലും. ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതുമുതല്‍ നടത്തിയ പ്രകോപനപരമായ പ്രസ്ഥാവനകളാണ് കാര്യങ്ങള്‍ ഇത്ര വഷളാക്കിയതെന്ന വിമര്‍ശനവുമുണ്ട്. ഉത്തരകൊറിയയെ ആണവശക്തിയായി അമേരിക്ക അംഗീകരിക്കില്ലായിരിക്കാം, പക്ഷേ അതൊരു യാഥാര്‍ഥ്യമാണ്. ഏഷ്യയെ ആകെ തകര്‍ത്തേക്കാവുന്ന യുദ്ധം ഒഴിവാക്കാന്‍ അമേരിക്കക്കേ കഴിയൂ. അതിന് വേണ്ടത് ചര്‍ച്ചകളാണ്. കിം ജോങ് ഉന്നിന് ഒറ്റ ഉറപ്പേ അമേരിക്കയില്‍ നിന്ന് വേണ്ടൂ. അത് നിലനില്‍പ്പാണ്. ഉത്തരകൊറിയയുടെ പരമാധികാരത്തെ മാനിക്കലാണ്. ഉത്തരകൊറിയന്‍ ആണവപദ്ധതി എക്കാലത്തും വെല്ലുവിളിയാണ് എങ്കില്‍ക്കൂടി മേഖലയുടെ ആകെ നിലനില്‍പ്പിന് ഉചിതം ഒബാമ സര്‍ക്കാരിന്‍റെ തന്ത്രപരമായ ക്ഷമ എന്ന നയം തന്നെയാവും.