പാക്കിസ്ഥാന് അമേരിക്കയുമായി പിണങ്ങി. തീവ്രവാദികള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന പാക് നയം വച്ചുപൊറുപ്പിക്കില്ലെന്ന പ്രസിഡന്‍റ് ട്രംപിന്‍റെ പ്രസ്താവനയാണ് ഇസ്‌ലമാബാദിനെ ചൊടിപ്പിച്ചത്. ഉഭയകക്ഷി ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതിനാല്‍ യു.എസ്. ആക്ടിങ് സെക്രട്ടറി ഓഫ് സ്റ്റേററിന്‍റെ സന്ദര്‍ശനം തല്‍ക്കാലം വേണ്ടെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു. തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ എന്നും അമേരിക്കയെ സഹായിച്ചിട്ടുണ്ടെന്നും അത് മറന്നാണ് ട്രംപിന്‍റെ പ്രസ്താവനയെന്നും പാക്കിസ്ഥാന്‍ പറയുന്നു. മാത്രമല്ല ഇത്തരം മുന്നറിയിപ്പുകളെ മുമ്പും അവഗണിച്ച പാരമ്പര്യമാണ് ആ രാജ്യത്തിനുള്ളത്. അഫ്ഗാനിസ്ഥാിലെ ഇന്ത്യന്‍ പങ്കാളിത്തം വര്‍ധിപ്പിക്കണമന്ന ട്രംപിന്‍റെ ആഹ്വാനവും പാക്കിസ്ഥാനെ അസ്വസ്ഥമാക്കുന്നുണ്ട്.
തീവ്രവാദികള്‍ക്ക് ഒളിത്താവളമൊരുക്കുന്ന നയത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറണം. അല്ലെങ്കില്‍ സൈനിക സഹകരണത്തിലടക്കം പുനരാലോചന വേണ്ടി വരും. ദക്ഷിണേഷ്യന്‍ നയപ്രഖ്യാപനത്തിനിടെ പ്രസിഡന്‍റ് ട്രംപില്‍ നിന്ന് ഇത്തരമൊരു പ്രസ്താവന ഇസ്‌ലമാബാദ് പ്രതീക്ഷിച്ചതല്ല. തീവ്രവാദവിരുദ്ധ പോരാട്ടത്തിന് കോടികള്‍ സഹായം നല്‍കുന്ന അതേ രാജ്യത്തു നിന്നാണ് അമേരിക്കയുടെ കൊടുംഭീകരപട്ടികയിലെ ഒന്നാമന്‍, ഒസാമ ബിന്‍ ലാദനെ കണ്ടെത്തിയത്. പാക് ഭരണകൂടത്തെ അറിയിക്കാതെയായിരുന്നു അബോട്ടബാദില്‍ അമേരിക്കന്‍ നേവി സീലുകള്‍ ലാദനെ വെടിവച്ചു കൊന്നത്. മറ്റൊരു രാഷ്ട്രത്തിന്‍റെ പരമാധികാരത്തിനുമേല്‍ നടത്തിയ കടന്നു കയറ്റമാണെന്ന വിമര്‍ശനമൊന്നും അന്ന് അമേരിക്ക മാനിച്ചില്ല. മാത്രമല്ല മറ്റേതെങ്കിലും ഭീകരനെ ഇത്തരത്തില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയാല്‍ ഇനിയും ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പും നല്‍കി. പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായങ്ങള്‍ വെട്ടിച്ചുരുക്കി.
തീവ്രവാദികളെ ഒളിപ്പിച്ചാല്‍ ഉപരോധമടക്കമുള്ള നടപടികളുണ്ടാവുമെന്നാണ് പ്രസിഡന്‍റ് ട്രപ് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ പാക്കിസ്താന്‍ നിലപാടുകളില്‍ മാറ്റമുണ്ടാക്കുമോ? സാധ്യത തീരെയില്ല. കാരണം ഒാരോ തീവ്രവാദഗ്രൂപ്പുകളോടും അവസരവാദപരമായ നിലപാടാണ് പാക് ഭരണകൂടത്തിന്. ചിലരെ സംരക്ഷിക്കും ചിലരെ ഇല്ലാതാക്കും. സൈന്യത്തിന്‍റെ താല്‍പര്യങ്ങളാണ് ഈ നിലപാടുകള്‍ തീരുമാനിക്കുന്നത്.
നിരവധി തീവ്രവാദ ഗ്രൂപ്പുകള്‍ പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ വിഭാഗങ്ങളോടും പാക്കിസ്ഥാന്‍റെ, പ്രത്യേകിച്ച് പാക് സൈന്യത്തിന്‍റെ നിലപാട് ഒന്നല്ല. ഉപയോഗിക്കാവുന്നവരെ ഉപയോഗിക്കുക എന്നതാണ് സൈന്യത്തിന്‍റെ നയം. പ്രത്യേകിച്ചും വന്‍ ആയുധ ശേഷി ഉള്ള തീവ്രവാദസംഘടനകളെ അയല്‍ രാജ്യങ്ങള്‍ക്കെതിരെ അവശ്യനേരത്ത് പ്രയോഗിക്കാമന്ന് പാക് സൈന്യം വിലയിരുത്തുന്നു. ഹഖാനി നെറ്റ്്വര്‍ക്ക്, അഫ്ഗാന്‍ താലിബാന്‍ തുടങ്ങിയ ഭീകരസംഘടനകളെ സഖ്യസേനയെ പോലെയാണ് പാക് സൈന്യം കണക്കാക്കുന്നത്. പാക് ദേശീയതയ്ക്ക് ഇവര്‍ വെല്ലുവിളിയല്ല, എന്നാല്‍ അഫ്ഗാന്സ്ഥാനില്‍ നല്ല സ്വാധീനുമുണ്ടുതാനും.
സൈന്യവുമായി സഹകരണമില്ലെങ്കിലും പ്രാദേശിക ഭരണത്തില്‍ സ്വാധീനമുള്ള തീവ്രവാദഗ്രൂപ്പുകളോടും സൈന്യത്തിന് മൃദുസമീപനമാണുള്ളത്.
എന്നാല്‍ സൈന്യത്തിന് അസ്വീകാര്യമായ രാഷ്ട്രീയ നിലപാടപകള്‍ ഉള്ളവരെ അവര്‍ നിരന്തരം വേട്ടയാടും. തെഹ്‌രികെ താലിബാന്‍, അല്‍ ഖായിദ തുടങ്ങിയവര്‍ സൈന്യത്തിന്‍റെ നിലപാടുകളെ ചോദ്യം ചെയ്യുന്നവരാണ്. ഇവര്‍ക്കെതിരെ സൈന്യം കര്‍ശന നിലപാടാണെടുക്കുന്നതും. ഈ പോരാട്ടമാണ് പലപ്പോഴും രാജ്യത്ത് ചോരപ്പുഴയൊഴുക്കുന്നതും.
വെല്ലുവിളികള്‍ക്കും മുന്നറിയിപ്പുകള്‍ക്കുമപ്പുറം പാക്കിസ്ഥാനെതിരെ എന്തുനിലപാടെടുക്കാന്‍ അമേരിക്കയ്ക്കു കഴിയും. സാമ്പത്തിക സഹായം വെട്ടിച്ചുരുക്കുന്നതുപോലെ ഇതുവരെ സ്വീകരിച്ചതിനപ്പുറമൊരു നീക്കത്തിന് സാധ്യത തീരെയില്ല. അഫ്ഗാനിസ്ഥാനില്‍ പാക് സഹായം അനിവാര്യമാണെന്നതു തന്നെ മുഖ്യകാരണം. തല്‍ക്കാലം അമേരിക്കെയ സന്തോഷിപ്പിക്കാന്‍ സൈന്യത്തിന് താല്‍പര്യമില്ലാത്ത തീവ്രവാദി നേതാക്കളെ കൈമറുന്നതുപോലുള്ള നടപടികള്‍ പാക്കിസ്ഥാനില്‍ നിന്നും ഉണ്ടായേക്കാം.
പണമായും ആയുധമായും വന്‍ സഹായമാണ് അമേരിക്ക പാക്കിസ്ഥാന്‍ സൈന്യത്തിന് വര്‍ഷാവര്‍ഷം നല്‍കുന്നത്. എന്നിട്ടും തീവ്രവാദവിരുദ്ധ പോരാട്ടത്തില്‍ പാക് സൈന്യത്തെ പൂര്‍ണമായും വരുതിയിലാക്കാന്‍ വാഷിങ്ടണ് കഴിയുന്നിമില്ല. അഫ്ഗാനിസ്ഥാന്‍ താവളവമാക്കിയ, അമേരിക്കന്‍ ആഭ്യന്തര സുരക്ഷയ്ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഇസ്്ലാമിക് സ്റ്റേറ്റ്, അല്‍ ഖായിദ ഗ്രൂപ്പുകളെ അമര്‍ച്ച ചെയ്യാന്‍ പാക് സൈന്യത്തിന്‍റെ സഹായം കൂടിയേ തീരു എന്നതുതന്നെ മുഖ്യ കാരണം. പാക്കിസ്ഥാന് മേല്‍ കര്‍ശന ഉപരോധങ്ങളേര്‍പ്പെടുത്തിയാല്‍ ഈ നീക്കങ്ങള്‍ പാളും. അത്തരമൊരു സാഹസത്തിന് ട്രംപ് മുതിരാനിടയില്ല. ഹഖാനി, അഫ്ഗാന്‍ താലിബാന്‍ പോലുള്ളവയുടെ മേല്‍ ഡ്രോണ്‍ നീരീക്ഷണം നടത്തുന്നതിനും രഹസ്യാന്വേഷണ വിവരശേഖരണത്തിനും പാക്കിസ്ഥാന്‍റെ സഹകരണം അമേരിക്കക് അനിവാര്യമാണ്. മാത്രവുമല്ല പാക്കിസ്ഥാനെ സഹായിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്ന ചൈന യുഎന്‍ ഉപരോധത്തില്‍ നിന്ന് അവരെ സംരക്ഷിക്കുമെന്നും അമേരിക്കയ്ക്ക് ബോധ്യമുണ്ട്. അഫ്ഗാനിസ്ഥാനില്‍ രാജ്യനിര്‍മാണത്തിന് സഹായിക്കുമെന്നതിനപ്പുറം ശക്തമായ സൈനിക പങ്കാളിയായി ഇന്ത്യമാറാനുള്ള സാധ്യതയും വിദൂരമാണ്. ഡോണള്‍ഡ് ട്രംപിന്‍റെ വാക്കുകള്‍ ദക്ഷിണേഷ്യന്‍ സാഹചര്യങ്ങളില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കില്ല എന്ന് ചുരുക്കം.