സോഷ്യലിസ്റ്റ് വെനസ്വേല ഏകാധിപത്യ പാതയിലാണ്. ജനാധിപത്യവാദികളും പ്രസിഡന്‍റ് നിക്കോളാസ് മഡുറോയും തമ്മിലുള്ള പോരാട്ടത്തില്‍ നൂറുകണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടമായി. തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാനാവാതെ അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിത്താണ ഭരണകൂടം ജനകീയ പ്രതിഷേധത്തെ ഉരുക്കുമുഷ്ഠികൊണ്ട് അടിച്ചമര്‍ത്തുകയാണ്.
പട്ടാളത്തിന്‍റെ തോക്കിന് മുന്നിലാണ് വുലി അര്‍തിയാഗ ഇങ്ങനെ വയലിന്‍ വായിച്ച് പ്രതിഷേധിക്കുന്നത്. കമ്യൂണിസ്റ്റ് വെനസ്വേല കത്തിയെരിയുകയാണ്. പട്ടിണി മനുഷ്യര്‍ക്ക് പോരാട്ട വീര്യം പകരും എന്നതിന്‍റെ നേര്‍ക്കാഴ്ചയാണിത്. പാര്‍ലമെന്‍റ് പിരിച്ചുവിട്ടും ഭരണഘടന തിരുത്തിയെഴുതിയും അധികാരമുറപ്പിക്കാന്‍ മഡൂറോ ശ്രമിക്കുമ്പോള്‍ ബൊളീവിയന്‍ വിപ്ലവനായകന്‍റെ നാട് വലിയൊരു ജനകീയ പ്രക്ഷോഭത്തിന് വേദിയാവുന്നു.
.ലോകത്തെ ഏറ്റവും എണ്ണ സമ്പന്നമായ രാജ്യങ്ങളിലൊന്നായ വെനസ്വേല എന്തുകൊണ്ട് ദരിദ്രമായി ? ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കാന്‍ സോഷ്യലിസ്റ്റ് വിപ്ലവം നടന്ന രാജ്യത്ത് ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ ജനം തെരുവില്‍ അലയുന്നതെന്തുകൊണ്ട്്?
ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും സമ്പന്നമായിരുന്ന രാജ്യം. എണ്ണസമ്പത്തില്‍ സൗദി അറേബ്യയോട് കിടപിടിക്കും. 1998ല്‍ ഹ്യൂഗോ ഷാവേസിന്‍റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് ആശയങ്ങളുമായി അധികാരത്തില്‍ വന്ന സര്‍ക്കാരിന്‍റെ ആദ്യനയം ദേശസാല്‍ക്കരണമായിരുന്നു. എണ്ണയുല്‍പാദനവും വിപണനവും പൂര്‍ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലായി. സമ്പദ്‌വ്യവസ്ഥയുെട 95 ശതമാനവും എണ്ണയെ ആശ്രയിച്ചായി. എണ്ണകൊടുത്ത് എന്തും വാങ്ങാനായകാലത്ത് ഭക്ഷ്യോല്‍പാദനമുള്‍പ്പടെ മറ്റ് അടിസ്ഥാന മേഖലകളെ പൂര്‍ണമായി അവഗണിച്ചു. പക്ഷേ 90 കളിലെ സാമ്പത്തിക മാന്ദ്യം മറ്റ് എണ്ണ ഉല്‍പാദക രാജ്യങ്ങളെപ്പോലെ വെനസ്വേലയെയും പ്രതിസന്ധിയിലാക്കി. എങ്കിലും സാമൂഹ്യ ക്ഷേമ പദ്ധതികളിലൂടെ കുറെയെല്ലാം പിടിച്ചുനില്‍ക്കാന്‍ ഷാവേസിനായി. ദാരിദ്ര്യനിർമാർജനം, ഭൂവിതരണം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, തൊഴിലവസരങ്ങൾ എന്നിവയ്ക്ക് പ്രത്യേക ഉൗന്നല്‍ നല്‍കി ഷാവേസ്. പക്ഷെ പിന്‍ഗാമി നിക്കോളാസ് മഡുറോയുടെ പാത വ്യസ്തമായിരുന്നു. ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങളും അഴിമതിയും വെനസ്വേലന്‍ സമ്പദ‌്വ്യവസ്ഥയെ തകര്‍ത്തു. നാണ്യപ്പെരുപ്പനിരക്ക് ഏറ്റവും ഉയര്‍ന്ന രാജ്യം ഇന്ന് വെനസ്വേലയാണ്. സോഷ്യലിസ്റ്റ് സര്‍ക്കാരിന് കീഴില്‍ തീര്‍ത്തും അപ്രാപ്യമായത് ഭക്ഷണമാണ്. മൂന്നു കോടി ജനം പട്ടിണിയിലെന്നാണ് കണക്ക്. പത്തു ലക്ഷം പേര്‍ ഒരു നേരത്തെ ആഹാരം നിര്‍ബന്ധമായും ഒഴിവാക്കുന്നു. കൊച്ചുപെണ്‍കുട്ടികള്‍ പോലും പട്ടിണിയകറ്റാന്‍ വേശ്യാലയങ്ങളില്‍ ചേരുന്നു. സര്‍വത്ര അരാജകത്വം നിറഞ്ഞ രാജ്യത്ത് മിസ് വെനസ്വേല പോലും തെരുവില്‍ കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചു. സഹികെട്ട ജനം സര്‍ക്കാരിനെതിരെ തിരിഞ്ഞു. മഡൂറോ അധികാരമേറ്റതിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ കാരക്കാസിലെ പ്ലാസ അൾട്ടാമിര ചത്വരം കയ്യടക്കി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍.
സാധാരണ ബസ് ഡ്രൈവറായിരുന്ന നിക്കോളാസ് മഡൂറോയെ തന്‍റെ പിന്‍ഗാമിയാക്കിയ ഷാവെസിന്‍റെ തീരുമാനം പലരെയും അദ്ഭുതപ്പെടുത്തി. എന്നാല്‍ തികഞ്ഞ വിപ്ലവകാരിയും കഠിനാധ്വാനിയുമായ മഡൂറോ ഭരണകര്‍ത്താവായിരിക്കാന്‍ ഏറ്റവും യോഗ്യനെന്നാണ് ഷാവേസ് അഭിപ്രായപ്പെട്ടത്. പക്ഷേ അധികാരഭ്രമം മഡൂറോയിലെ വിപ്ലവകാരിയെ ഏകാധിപത്യ പാതയില്‍ നയിക്കുന്നതാണ് പിന്നീട് കണ്ടത്.
ഭരണത്തിലേറിയതു മുതല്‍ തിരിച്ചടികള്‍ ഏറ്റുവാങ്ങി നിക്കോളാസ് മഡൂറോ. 2015ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഡമോക്രാറ്റിക് യൂണിറ്റി സഖ്യം സീറ്റുകള്‍ തൂത്തുവാരിയോതടെ ഇത് പൂര്‍ണമായി. രാജ്യത്തെ 16 വർഷം നീണ്ട സോഷ്യലിസ്റ്റ് യുഗം ഇവിടെ അവസാനിച്ചു. കസേരയിളകുമെന്ന് ഭയന്ന മഡൂറോ സുപ്രീംകോടതിയില്‍ തന്‍റെ ആളുകളെ തിരുകിക്കയറ്റി. 2016 ല്‍ സുപ്രീംകോടതി പാര്‍ലമെന്‍റ് പിരിച്ചുവിടാന്‍ ഉത്തരവിട്ടു. അധികാരം പിടിക്കാനുള്ള മഡൂറോയുടെ നീക്കത്തിനെതിരെ ജനരോഷം ആളിക്കത്തി. 'ജനകീയ ഭരണഘടനാ നിർമാണസഭ' രൂപീകരിക്കുമെന്നും പുതിയ ഭരണഘടനയ്ക്കു രൂപം നൽകുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചതോടെ പ്രക്ഷോഭം വഴിത്തിരുവിലെത്തി. പ്രസിഡന്‍റിനെതിരെ പ്രതിപക്ഷം നടത്തിയ ജനഹിത പരിശോധനയ്ക്ക് വന്‍ജനപിന്തുണ ലഭിച്ചു. പക്ഷെ എതിര്‍പ്പുകളെയെല്ലാം വെല്ലുവിളിച്ച് തന്‍റെ ബന്ധുക്കളെയെടക്കം ഉള്‍പ്പെടുത്തി മഡൂറോ ഭരണഘടനാ നിര്‍മാണസഭ രൂപീകരിച്ചു. ഇതോടെ ഭരണത്തില്‍ പ്രതിപക്ഷം അപ്രസക്തമായി. 80 ശതമാനം വെനസ്വേലക്കാര്‍ മഡൂറോയെ പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നതായി സര്‍വെകള്‍ പറയുന്നു. എന്നാല്‍ തന്‍റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ പിന്തുണയോടെ നീക്കങ്ങളാണ് നടക്കുന്നതെന്ന് മഡൂറോ ആരോപിക്കുന്നു. പ്രസിഡന്‍റ് ട്രംപ് പലതവണ മഡൂറോയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
പ്രതിഷേധങ്ങളെ അടിച്ചൊതുക്കുകയും കൂട്ടക്കുരുതികൾ നടത്തുകയും ചെയ്‌ത പെരെസ് സര്‍ക്കാരിനെ വെല്ലുവിളിച്ച നേതാവാണ് ഹ്യൂഗോ ഷാവേസ്. അദ്ദേഹത്തിന്‍റെ പിന്‍ഗാമിക്ക് ഒട്ടും ചേരാത്ത മുഖമാണ് നിക്കോളാസ് മഡൂറോയുടേത്. കമ്യൂണിസം ഏകാധിപത്യത്തിന്‍റെ പര്യായമാകുമ്പോള്‍ ലോകത്തെമ്പാടും ജനകോടികളെ ആവേശം കൊള്ളിച്ച ബൊളീവിയന്‍ വിപ്ലവചരിത്രത്തിന്‍റെയും ശോഭ കെടുത്തും അത്.