ഡയാനയെന്ന റോസാപുഷ്പം കൊഴിഞ്ഞുവീണിട്ട് 20 വര്‍ഷം
ചിലയാളുകള്‍ക്ക് മരണമെന്നത് ആപേക്ഷികമാണ്. മണ്ണോട് മണ്ണായാലും അവര്‍ ജീവിച്ചിരിക്കും. ചിലപ്പോള്‍ നിറമുള്ള ഒാര്‍മകളായി, ചിലര്‍ക്ക് വേദനയായി, മറ്റുചിലര്‍ക്ക് കരുത്തിന്‍റെ പ്രതീകമായി, പ്രചോദനമായി അവര്‍ ജീവിച്ചുകൊണ്ടേയിരിക്കും. ബ്രിട്ടിഷ് രാജകുമായി ഡയനായുടെ കാര്യത്തില്‍ ഇത് നൂറുശതമാനം ശരിയാണ്. ലോകത്തെയാകെ ഹരം കൊള്ളിച്ച പ്രിന്‍സസ് ഡയാനായുടെ ഒാര്‍മകള്‍ക്ക് 20 വയസ്.
ഇംഗ്ലണ്ടിന്‍റെ റോസ പുഷ്പ്പമെ വിട, സ്വര്‍ഗത്തിലെങ്കിലും ഞങ്ങളുടെ ഹൃദയത്തില്‍ എന്നും നീയുണ്ടാവും, തന്‍റെ പ്രശസ്ത ഗാനം കാന്‍ഡില്‍ ഇന്‍ ദ വിന്‍ഡ്, എല്‍ട്ടണ്‍ ജോണ്‍ ആലപിക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം ലോകം മുഴുവന്‍ വിതുമ്പി. കോടിക്കണക്കിന് ആരാധകരുടെ മനസിലെ റോസപുഷ്പം തന്നെയാണ് പൊലിഞ്ഞത്. വെയില്‍സിലെ രാജകുമാരി, ഡയാന.
1997 ആഗസ്‌റ്റ് 31ന് സുഹൃത്ത് ദോദി ഫയദിനൊപ്പം യാത്രചെയ്യുമ്പോഴാണ് പാരീസിൽ കാറപകടത്തിലാണ് ഡയാന കൊല്ലപ്പെട്ടത്. പപ്പരാസി മാധ്യമങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുമ്പോഴാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.
എട്ടാം സ്‌പെൻസർ പ്രഭുവിന്റെ മകളായി 1961 ജൂലൈ 1ന് ജനിച്ച ഡയാന ഫ്രാൻസിസ് സ്‌പെൻസർ, വെയില്‍സിലെ രാജകുമാരിയായത് തികച്ചും ആകസ്മികമായായിരുന്നു. കുഞ്ഞിലേ അമ്മ ഉപേക്ഷിച്ചു പോയ ഡയാനയുടെ കുട്ടിക്കാലം ഏറെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നു പോയത്. ഒടുവില്‍ ചെറുപ്രായത്തില്‍ പ്രായവ്യത്യാസമേറെയുള്ള ചാള്‍സ് രാജകുമാരന്‍റെ ഭാര്യയായി ബ്രിട്ടിഷ് രാജകൊട്ടാരത്തില്‍.
സെന്റ് പോൾസ് കത്തീഡ്രലിൽ രാജകീയ പ്രൗഢിയിൽ നടന്ന ചാള്‍സ് ഡയാന വിവാഹം മാധ്യമങ്ങള്‍ ആഘോഷമാക്കി. ഇതേ ദിവത്തെക്കുറിച്ചാണ് തന്‍റെ ജീവിത്തിലെ ഏറ്റവും മോശം ദിനമെന്ന് പിന്നീടൊരിക്കല്‍ ഡയാന പറഞ്ഞതും. ഭര്‍ത്താവിന്‍റെ സ്നേഹവും വാല്‍സല്യവും ആഗ്രഹിച്ച ആഗ്രഹിച്ചുവന്ന ഡയാനയെ കാത്തിരുന്നത് ചാള്‍സിന്‍റെ വിവാഹേതര ബന്ധങ്ങളുടെ കഥകളായിരുന്നു. പേരിനൊരു ഭാര്യയെന്ന സ്‌ഥാനം മാത്രം നല്‍കപ്പെട്ട് അവഗണനയും ആക്ഷേപവും ഏറ്റുവാങ്ങി കൊട്ടാരത്തിലെ ജീവിതം. എന്നിട്ടും ഡയാനയ്ക്ക് ലഭിച്ച ജനശ്രദ്ധ ചാള്‍സിനെ അസ്വസ്ഥനാക്കി. എന്തിന് രാജകുമാരിക്ക് ലഭിച്ച അംഗീകാരത്തോട് എലിസബത്ത് രാജ്ഞിക്കുപോലും അസൂയയുണ്ടായിരുന്നെന്ന് അടുപ്പമുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. കൊട്ടാരത്തിലെ രീതികളുമായി പൊരുത്തപ്പെടാന്‍ ഡയാന പരമാവധി ശ്രമിച്ചു. രണ്ടു മക്കളുടെ അമ്മയായി. പക്ഷെ കാമില പാര്‍ക്കര്‍ എന്ന ചാള്‍സിന്‍റെ കാമുകി, അത് ഡയാനയ്ക്ക് ഉള്‍ക്കൊള്ളാനായില്ല. ചാള്‍സിനോടുള്ള പ്രതികരാമെന്നോണം ഡയാനയ്ക്കും മറ്റ് ബന്ധങ്ങളുണ്ടായതോടെ പൊരുത്തക്കേടുകള്‍ പൂര്‍ണമായി. 1996 ഓഗസ്‌റ്റ് 28ന് ചാള്‍സ്, ഡയാനാ ബന്ധം അവസാനിച്ചു. ഹെര്‍ റോയല്‍ ഹൈനെസ് , പ്രിന്‍സസ് ഒാഫ് വെയില്‍സ് ആയി മാറി. പതിനഞ്ചുകൊല്ലം തമ്പുരാട്ടി പദവി കാത്തതിനും രണ്ടു പുത്രന്മാർക്കു ജന്മം നൽകിയതിനുമുള്ള അവകാശവും അന്നു ഡയാനയ്‌ക്കു ചാൾസ് നല്‌കി. 91 കോടി രൂപ. പദവി നഷ്ടമായെങ്കിലും ഡയാന പറഞ്ഞു, ജനഹൃദയങ്ങളിൽ രാജ്‌ഞിയായിരിക്കാൻ' ഞാനാഗ്രഹിക്കുന്നു.
ഇന്‍റര്‍നെറ്റ് യുഗത്തിനും മുമ്പ്, സമൂഹമാധ്യമങ്ങള്‍ സങ്കല്‍പത്തില്‍പ്പോലും ഇല്ലാത്ത കാലത്ത്, എങ്ങനെയാണ് ബ്രിട്ടനിലെ രാജകുമാരിക്ക് ലോകത്താകെ ആരാധകരുണ്ടായത്? 16 വര്‍ഷം മാത്രം നീണ്ട പൊതുജീവിതത്തില്‍ മറ്റൊരു സ്ത്രീക്കും കിട്ടാത്ത അംഗീകാരം എങ്ങനെ ഡയാനയെത്തേടിയെത്തി? ഡയാനയുടെ സ്വകാര്യ ജീവിതം ഇന്നും എന്തുകൊണ്ട് ആളുകള്‍ക്ക് കൗതുകമാവുന്നു?
താനൊരു റിബലാണെന്നാണ് ഡയാന സ്വയം വിശേഷിപ്പിക്കുന്നത്. മറ്റുള്ളവര്‍ക്ക് അവരൊരു സമസ്യയായിരുന്നു. നീലക്കണ്ണുകളും കുട്ടിത്തം വിടാത്ത മുഖവും വടിവൊത്ത ശരീരവും ചുറുചുറുക്കുള്ള പെരുമാറ്റവുമായി മുത്തശ്ശിക്കഥകളിലേതുപോലൊരു രാജകുമാരി. ഉടുപ്പും നടപ്പും തൊപ്പിയും എന്നുവേണ്ട മാസ്മരികമായ ആ ചിരിപോലും ലോകമെങ്ങും ആരാധകര്‍ക്ക് ഹരമായി. ലോകം ഉറ്റുനോക്കിയ പ്രൗഢഗംഭീരമായ ഗൗണുകള്‍, ഹെയര്‍സ്റ്റൈല്‍, എല്ലാം ഡയാനയെ വ്യത്യസ്ഥയാക്കി. ജീന്‍സും ബേസ് ബോള്‍ തൊപ്പിയും ധരിക്കുമ്പോഴും രാജകുമാരിയുടെ പ്രൗഢി കാത്തുസൂക്ഷിക്കാന്‍ ഡയാനയ്ക്ക് കഴിഞ്ഞു. എന്നാല്‍ ഇതൊന്നുമല്ല, രാജകീയ സുഖങ്ങളില്‍ മുഴുകിക്കഴിഞ്ഞില്ല എന്നതാണ് ഡയാനയെ വ്യത്യസ്തയാക്കിയത്. എന്നും ജനങ്ങള്‍ക്കൊപ്പമായിരിക്കാനാണ് അവര്‍ ഇഷ്ടപ്പെട്ടത്. ദരിദ്രരില്‍ ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരയും രോഗികളെയും ആലിംഗനം ചെയ്യുന്ന രാജകുമാരി പലര്‍ക്കും അവിശ്വസനീയമായ കാഴ്ചയായിരുന്നു .എയ്ഡ്സ് രോഗികള്‍ക്കു ം കാന്‍സര്‍ രോഗികള്‍ക്കുമായുള്ള പ്രവര്‍ത്തനങ്ങള്‍, മദര്‍ തെരേസയുമായി ചേര്‍ന്ന് സാമൂഹ്യപ്രവര്‍ത്തനങ്ങള്‍, കലാപബാധിത രാജ്യങ്ങളില്‍ സമാധാന ദൂത, മറ്റാരും ചെയ്യാത്തത് ഡയാന ചെയ്തു. കോടികൾ വിലവരുന്ന സ്വകാര്യ വസ്‌ത്രങ്ങളും സ്വത്തുവകകളും ലേലം ചെയ്‌ത് ദരിദ്രരും, തീരാരോഗികളുമായ ആളുകള്‍ക്ക് ആശ്വാസം പകര്‍ന്നു. പാവങ്ങളുടെ രാജകുമാരിയുടെ ജനപ്രീതിക്കടുത്തെത്താന്‍ ഒരു രാഷ്ട്രീയ നേതാവിനും, ഒരു രാജകുടുംബാഗംത്തിനും കഴിയാതെ പോയതിന്‍റെ അടിസ്ഥാനവും ഈ ജീവിതവഴി തന്നെ. പക്ഷേ രാജകൊട്ടാരവുമായി അവര്‍ നിരന്തരം കലഹിച്ചു. കൊട്ടാരത്തിലെ അപ്രിയ സത്യങ്ങള്‍ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞു. വെല്ലു വിളിച്ചു തന്നെയാണ് കൊട്ടാരം വിട്ടതും. ഡയാനയുടെ വിയോഗത്തില്‍ ആദ്യം പരസ്യമായി അനുശോചിക്കാന്‍ തയാറാവാതിരുന്ന എലിസബത്ത് രാജ്ഞി മരണത്തിലും തന്‍റെ വിദ്വേഷം പ്രകടിപ്പിച്ചു.
മരണത്തിലും നേട്ടങ്ങളുണ്ടാക്കി ഡയാന. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കുന്ന രാജകുമാരന്‍മാര്‍ക്ക് എന്തുമാവാം എന്ന നിലയില്‍ മാറ്റം വന്നു. ഡയാനയുടെ മരണമുണ്ടാക്കിയ ജനരോഷം തണുപ്പിക്കാന്‍ ചാള്‍സ് രാജകുമാരന് സ്വയം മാറേണ്ടി വന്നു. ഉത്തരവാദിത്തമുള്ള ഗൃഹനാഥനായി, അച്ഛനായി ചാള്‍സിന്‍റെ മാറ്റം. പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഏകപക്ഷീയമായി കൊട്ടാരം തീരുമാനിക്കേണ്ടതല്ല വിവാഹമെന്നും, പരസ്പരം അറിഞ്ഞവരാകണം, രാജദമ്പതികളെന്നും കെന്‍സ്റ്റിങ്ടണ്‍ കൊട്ടാരവും തിരിച്ചറിഞ്ഞു. രാജപദവി സുഖഭോഗങ്ങള്‍ക്കുള്ളതല്ല, ജന സേവനത്തിനുള്ളതാണെന്ന് കുടുംബാംഗങ്ങളും മനസിലാക്കി. ബ്രിട്ടനുള്ള രാജകുമാരിയുടെ ഏറ്റവും മികച്ച സമ്മാനം ഇതൊനുുമല്ല, രാജപ്രൗഢിയില്‍ അഭിരമിക്കാത്ത, സാധാരണക്കാരില്‍ സാധരാണക്കാരായി ജീവിക്കുന്ന, ഈ രണ്ട് രാജകുമാരന്‍മാര്‍, വില്യമും ഹാരിയുമാണ്. ഇവര്‍ക്ക് എന്നും ഏറ്റവും പ്രിയപ്പെട്ടതും അമ്മ തന്നെ.
അപ്രതീക്ഷിതമായി എത്തിയ കാറ്റില്‍, മുപ്പത്തിയാറാം വയസില്‍ ഡയാനയെന്ന തിരിയണഞ്ഞു. എങ്കിലും ഒാരോ ചരമവാര്‍ഷികത്തിലും ഡയാനയെന്ന റോസപുഷ്പത്തെക്കുറിച്ചുള്ള ഒാര്‍മകള്‍ക്ക് സുഗന്ധമേറുകയാണ്.