അമേരിക്കന്‍ ഐക്യനാടുകളില്‍ ഐക്യം നഷ്ടപ്പെടുകയാണ്. ലോകത്തിലേറ്റവും പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന രാജ്യത്ത് തൊലിയുടെ നിറത്തിന്‍റെ പേരില്‍ ജനം തമ്മില്‍ അടിക്കുന്നു. കറുത്തവനും വെളുത്തവനും തമ്മിലുള്ള പോരാട്ടം ലജ്ജാകരമായി വളരുകയാണ് അമേരിക്കയില്‍. വര്‍ണ വിവേചനത്തിന്‍റെ കറുത്ത മുഖം അമേരിക്ക കാത്തുസൂക്ഷിക്കുന്നു. വെര്‍ജീനിയയില്‍ അടുത്തിടെ കണ്ടതും അതാണ്. വംശീയ വിവേചന മുദ്ര വഹിക്കുന്ന ആഭ്യന്തരയുദ്ധകാലത്തെ കോൺഫെഡറേറ്റ് സ്മാരകങ്ങള്‍ നീക്കം ചെയ്യുന്നതു സംബന്ധിച്ച തര്‍ക്കമാണ് രാജ്യത്ത് കലാപം സൃഷ്ടിച്ചത്.
ഷാർലറ്റ്സ്‌വിൽ കോളജ് ക്യാംപസിൽ ജനറൽ ഇ. ലീയുടെ പ്രതിമ നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണു തീവ്ര ദേശീയ വാദികൾ രംഗത്തിറങ്ങിയത്. ഇതിനെതിരെ നടന്ന പ്രകടനത്തിലേക്ക് കാര്‍ പാഞ്ഞുകയറി ഒരു യുവതി കൊല്ലപ്പെട്ടു. എത്ര പുരോഗമിച്ചാലും വംശവെറി എന്നും അമേരിക്കന്‍ സമൂഹത്തിലുണ്ട്. കറുത്തവനെ രണ്ടാംതരക്കായി കാണുന്ന വെള്ളക്കാരന്‍റെ കറുത്തമനസ്. ആദ്യ കറുത്ത വര്‍ഗക്കാരന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ തിരഞ്ഞെടുപ്പോടെ ഈ അസഹിഷ്ണുത പാരമ്യത്തിലെത്തി. അസഹിഷ്ണുക്കളുടെ മിശിഹായായി ഡോണള്‍ഡ് ട്രംപ് അവതരിച്ചതോടെ ജനം തെരുവിലിറങ്ങി തമ്മിലടിച്ചു.