രാഹുല്‍ രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണെന്ന് പ്രഖ്യാപിച്ച ശിവസേന 2019 ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ചില ചര്‍ച്ചകളും കരുനീക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെ ശിവസേന മേധാവി ഉദ്ധവ് താക്കറെ കണ്ടത് അത്തരമൊരു നീക്കത്തിന്‍റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.
ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ തീവ്രതയുടെ ഏറ്റക്കുറച്ചിലുകളാണ് ശിവസേനയെയും ബിജെപിയെയും വ്യത്യസ്തമാക്കുന്നതും ഒരുമിച്ച് നിര്‍ത്തുന്നതും. ഹിന്ദുത്വവും, ദേശീയതയും, മണ്ണിന്‍റെ മക്കള്‍ വാദവുമെല്ലാം തരംപോലെ പയറ്റിയാണ് ബാല്‍താക്കറെ മഹാരാഷ്ട്രയുടെ അധിപനായത്. അയോധ്യ വിഷയത്തില്‍ ബിജെപിയും ശിവസേനയും ഒന്നിച്ചുനിന്നു. രഥചക്രവേഗത്തിനൊപ്പം നേടിയ അധികാരം കൃത്യമായി പങ്കിട്ടു. പക്ഷെ കഴിഞ്ഞ നരേന്ദ്ര മോദി ബിജെപിയെ കൈപ്പിടിയിലാക്കിയതോടെ കാറ്റ് പതുക്കെ മാറി വീശാന്‍ തുടങ്ങി. കാവി ക്യാംപില്‍ അസ്വസ്ഥതകള്‍ പുകഞ്ഞുതുടങ്ങി. ശിവസേനയെ വെട്ടിയൊതുക്കി ബിജെപി മഹാരാഷ്ട്രയില്‍ വല്ല്യേട്ടനായി. ഉദ്ധവ് താക്കറെയെ കാഴ്ച്ചക്കാരാനാക്കി സുരേഷ് പ്രഭുവിനെ ശിവസേനയില്‍ ബിജെപിയിലെത്തിച്ച് മോദി കേന്ദ്രമന്ത്രിയാക്കി.
തര്‍ക്കങ്ങള്‍ രൂക്ഷമാവുകയാണ്. ബിജെപിയാണ് മുഖ്യഎതിരാളിയെന്ന് ശിവസേനയുടെ രാജ്യസഭാ എം.പി സഞ്ജയ് റാവത്ത് പറഞ്ഞത് ഇരുപാര്‍ട്ടികള്‍ക്കും ഇടയിലെ വിള്ളല്‍ കൂടുതല്‍ ആഴമുള്ളതാക്കിയിരിക്കുകയാണ്. മഹാരാഷ്ട്ര ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്‍റെ മൂന്നാം വാര്‍ഷികത്തിലെ ഈ വിവാദപ്രസ്താവനയ്ക്ക് പിന്നാലെയാണ് ഉദ്ധവ് താക്കറെയും മകനും മമത ബാനര്‍ജിയെ കണ്ടത്. സൗഹൃദസന്ദര്‍ശനെമന്ന് ശിവസേന പറയുന്പോഴും ബിജെപിയുമായുള്ള തര്‍ക്കം ബാക്കിയിടുന്ന രാഷ്ട്രീയ സാധ്യതകള്‍ ഈ കൂടിക്കാഴ്ച്ചയെ നിര്‍ണായകമാക്കുകയാണ്. താക്കറെമാരുടെ കണ്ണുരുട്ടല്‍ ശ്രമത്തിനപ്പുറം മമത ഉദ്ധവ് കൂടിക്കാഴ്ച്ചയില്‍ കാന്പുണ്ടെങ്കില്‍ ബിജെപിക്ക് അത് ആശങ്കയ്ക്ക് വഴിയൊരുക്കുന്നതാണ്. ബിജെപിക്കെതിരെ വിശാല പ്രതിപക്ഷമെന്ന നീക്കത്തില്‍ ശിവസേനയും പങ്കാളിയാകുമോ? എന്‍ഡിഎ പിളര്‍പ്പിലേക്കോ? രാഷ്ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്.