നരേന്ദ്ര മോദി സര്‍ക്കാരിനെയും ബിജെപിയെയും സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഗുജറാത്തിലെയും മധ്യപ്രദേശിലെയും നിയമസഭാ തിരഞ്ഞെടുപ്പുകള്‍. കോണ്‍ഗ്രസ് പാര്‍ട്ടിയെയും തന്‍റെ രാഷ്ട്രീയ ജീവിതത്തെയും അടിമുടി പൊളിച്ചെഴുതാന്‍ ഒരുങ്ങുന്ന യുവരാജാവ് ഗാന്ധി തന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ക്ക് തിരഞ്ഞെടുത്തിട്ടുള്ളത് മോദിയുടെ തട്ടകമായ ഗുജറാത്തിനെയാണ്. പപ്പുവെന്ന പരിഹാസ കഥാപാത്രമല്ല, രാജ്യഭരണമേറ്റെടുക്കാന്‍ പ്രാപ്തനായ നേതാവാണെന്ന് തെളിയിക്കാന്‍ രാഹുല്‍ നടത്തുന്ന ശ്രമങ്ങള്‍ മോദിയുടെ ചീട്ടുകീറുമോയെന്ന കാത്തിരിപ്പിലാണ് നിരീക്ഷകര്‍.
നരേന്ദ്ര മോദിക്ക് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നതിന് മുന്‍പ് ജനഹിതമറിയാനുള്ള അഗ്നിപരീക്ഷയാണ് ഗുജറാത്തിലെയും മധ്യപ്രദേശിലെയും തിരഞ്ഞെടുപ്പുകള്‍. ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ തലമുതിര്‍ന്ന നേതാവ് വീര്‍ഭദ്രസിങിന്‍റെ അഴിമതിയും വിവാദങ്ങളും ഒഴിയാത്ത ഭരണമികവുകൊണ്ട് കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാണ്. കര്‍ണാടകയിലും ബിജെപി ഭരണമാറ്റം സ്വപ്നം കാണുന്നു. പടവലങ്ങപോലെ താഴോട്ട് വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യത്തിന്‍റെ സാന്പത്തിക സ്ഥിതിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല യശ്വന്ത് സിന്‍ഹയടക്കം ബിജെപിയിലെ ഒരുവിഭാഗം നേതാക്കളും മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്തു കഴിഞ്ഞു. തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടല്ല ഭരണപരമായ തീരുമാനങ്ങളെടുക്കുന്നതെന്ന് മോദി ആവര്‍ത്തിച്ച് പറയുന്നത് തിരിച്ചടികള്‍ മുന്നില്‍ കണ്ടാണോ? കാറ്റ് മാറി വീശുന്നുണ്ടോ?
ഗുജറാത്തില്‍ 22 വര്‍ഷമായും മധ്യപ്രദേശില്‍ 15 വര്‍ഷമായും ബിജെപി അധികാരത്തിലുണ്ട്. തനിക്ക് വെല്ലുവിളിയാകുമോയെന്ന ആശങ്കകള്‍ നരേന്ദ്ര മോദിക്ക് ശിവ്്രാജ് സിങ് ചൗഹാനെക്കുറിച്ച് ഉണ്ടായിരുന്നെങ്കിലും മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ ഒതുങ്ങിനിന്ന് ചൗഹാന്‍ മോദിയുടെ പ്രീതി നേടി. സ്വന്തം നില ഭദ്രമാക്കി. പൊതുസ്വീകാര്യതയും ആര്‍എസ്എസിന്‍റെ ശക്തമായ പിന്തുണയുമാണ് ചൗഹാന്‍റെ ബലം.വ്യാപമടക്കമുള്ള അഴിമതി ആരോപണങ്ങളും, ചെറിയ തോതിലുള്ള ഭരണവിരുദ്ധവികാരവും വെല്ലുവിളിയാകുന്നു. ജ്യോതിരാദിത്യസിന്ധ്യയ്ക്കാണ് ചൗഹാനെ നേരിടാനുള്ള നറുക്കുവീഴുന്നതെങ്കില്‍ നര്‍മ്മദയുടെ മണ്ണിലെ പോരാട്ടം കടുക്കും.
മോദിയുടെ ജന്മനാട്ടില്‍ തോല്‍വി പോയിട്ട് ഇപ്പോഴുള്ള സീറ്റുകളില്‍ ഒന്ന് കുറഞ്ഞാല്‍ പോലും ബിജെപിക്ക് ക്ഷീണമാണ്. നൂറ്റിയന്പത് സീറ്റുകള്‍ നേടണമെന്നാണ് അമിത് ഷാ സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. ബിജെപിയുടെ നട്ടെല്ലായ മധ്യവര്‍ഗത്തിന് സാന്പത്തിക പരിഷ്ക്കരണങ്ങള്‍ മൂലമുണ്ടായ പ്രതിസന്ധികളാണ് ബിജെപിക്ക് പ്രധാനവെല്ലുവിളി. മോദി ഡല്‍ഹിയിേലക്ക് തട്ടകം മാറ്റിയതോടെ ശക്തായ നേതാവിന്‍റെ അഭാവം ശരിക്കും അനുഭവിക്കുന്നുണ്ട് ബിജെപി. പട്ടേല്‍ വിഭാഗങ്ങളുടെ സംരണവിരുദ്ധ പ്രക്ഷോഭവും ഹര്‍ദിക് പട്ടേലെന്ന നേതാവിന്‍റെ ഉയര്‍ച്ചയും ക്ഷീണമുണ്ടാക്കി. പ്രതിപക്ഷ െഎക്യം തകര്‍ക്കാനായതാണ് ബിജെപിയുടെ നേട്ടം. ശങ്കര്‍ സിങ് വഗേല മൂന്നാംമുന്നണിയുണ്ടാക്കിയത് ബിജെപി വിരുദ്ധവോട്ടുകളുടെ ഏകീകരണം തടയും. മികച്ചൊരുനേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രിസനൊട്ട് കഴിഞ്ഞിട്ടുമില്ല. അമിത് ഷായുടെ ചാണക്യതന്ത്രങ്ങള്‍ തകര്‍ത്ത് അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക് ജയിച്ചുകയറിയതാണ് വെന്‍റിലേറ്ററില്‍ കിടന്ന കോണ്‍ഗ്രസിന് ജീവശ്വാസം നല്‍കിയത്. അമേരിക്കന്‍ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ രാഹുല്‍ രണ്ടും കല്‍പ്പിച്ചാണ് ഗാന്ധിയുടെ മണ്ണിലെ ഗോദയിലിറങ്ങിയിട്ടുള്ളത്. ഗ്രാമകേന്ദ്രങ്ങളിലെ അനൗചാരിക കൂട്ടായ്മകളായ ചൗപ്പാല്‍സ്, വനിത കൂട്ടായ്മയായ ഒത്്ലോ പരിഷത് എന്നിവയില്‍ രാഹുല്‍ പങ്കെടുത്തു. നോട്ട് അസാധുവാക്കലിനെയും വിലക്കയറ്റത്തെയും കുറിച്ച് സംസാരിച്ചു.ദ്വാരകാധീശനെ കണ്ടുതൊഴുതു. കാളവണ്ടിയില്‍ യാത്ര ചെയ്തു. കോണ്‍ഗ്രസല്ല ബിജെപിക്ക് ശരിക്കും വെല്ലുവിളി. വികാസ് ഗണ്ഡോ തയോ ഛേ അഥവാ വികസനത്തിന് വട്ടായി പേരില്‍ ഗുജറാത്ത് വികസനമാതൃകയെ പരിഹസിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണമാണ്. തകര്‍ന്നടിഞ്ഞ റോഡുകളും അഴിമതിയുമെല്ലാം വിഷയങ്ങളാകുന്ന ട്രോളുകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യത അമിത് ഷായുടെയും താമരക്യാംപിന്‍റെയും ഉറക്കം കെടുത്തുന്നു.
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിമര്‍ശനങ്ങളും ചോദ്യങ്ങളും പണ്ടേ ഇഷ്ടമല്ല. അദ്ദേഹത്തിന്‍റെ സ്തുതി പാഠകരുടെ കാര്യം പിന്നെ പറയേണ്ടതില്ല. സിനിമയിലല്ല, ജീവിതത്തില്‍ നായകനാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന പ്രകാശ് രാജ് ഉയര്‍ത്തുന്ന ചോദ്യങ്ങളും വിമര്‍ശനങ്ങളും ചില കോണുകളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്
പ്രകാശ് രാജ് പറഞ്ഞു രാജാവ് നഗ്നനാണെന്ന്. വിഷയം മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകം. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും ഇതു തുടര്‍ന്നാല്‍ തനിക്ക് അഭിനയത്തിന് കിട്ടിയ പുരസ്ക്കാരം തിരികെ നല്‍കുമെന്നാണ് പ്രകാശ് രാജ് പറഞ്ഞത്. ഒന്നുകൂടെ അദ്ദേഹം പറഞ്ഞുവെച്ചു, പ്രധാനമന്ത്രിയുടേത് മികച്ച അഭിനയമാണെന്ന്. അഞ്ച് ദേശീയ പുരസ്ക്കാരങ്ങള്‍ ലഭിച്ച തനിക്ക് ആ അഭിനയം കണ്ടാല്‍ മനസിലാകുമെന്ന്. താരരാജാക്കന്മാരുടെ കിരീടഭാരമില്ലാതെ, മണ്ണില്‍ച്ചവുട്ടി നില്‍ക്കുന്ന മനുഷ്യനായാണ് പ്രകാശ് രാജ് സംസാരിച്ചത്. കെട്ടകാലത്തോട് കലഹിക്കുന്ന കലാകാരനായി. നന്മയുടെ പുരുഷോത്തന്മാരായി നമ്മള്‍ ആഘോഷിച്ചവര്‍ പലപ്പോഴും കുറ്റകരമായ മൗനം പാലിക്കുന്പോള്‍. അത്, സ്വന്തം സഹപ്രവര്‍ത്തക തൊഴിലിടത്തില്‍ അപമാനിക്കപ്പെടുന്പോഴാകാം.
മാധ്യമസ്വാതന്ത്ര്യത്തിന്‍റെ ശരീരത്തിലേക്ക് വെടിയുണ്ടകള്‍ പതിഞ്ഞിട്ട് ഒരുമാസം. കൊലയാളികള്‍ ഇപ്പോഴും ഇരുട്ടിന്‍റെ മറവില്‍ സുരക്ഷിതരാണ്. മറുപടി പറയേണ്ടത് കര്‍ണാടകം ഭരിക്കുന്ന കോണ്‍ഗ്രസും സിദ്ധരാമയ്യയുമാണ്. സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ വാചാലയല്ല. കൃത്യമായ നടപടിയാണ് ആവശ്യം. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കുന്ന ഒരു സംസ്ഥാനത്തെ വെറും രാഷ്ട്രീയ വിഷയം മാത്രമാണോ കോണ്‍ഗ്രസിന് ഗൗരി ലേങ്കേഷിന്‍റെ കൊലപാതകം. സംസ്ക്കാര ചടങ്ങിന് നല്‍കിയ സംസ്ഥാന ബഹുമതിയും, മെഴുകുതിരികളും പ്രതിഷേധങ്ങളും ഒട്ടും ഉള്ളില്‍തട്ടാതെയുള്ള നാടമായിരുന്നോ?