ഇന്ത്യയുടെ നാട്ടിടവഴികളില്‍ പാട്ടിലൂടെ പോരാട്ടത്തിന്‍റെ തീക്കാറ്റു പടര്‍ത്തിയ ഗദ്ദര്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ രാഷ്ട്രീയ പരിണാമത്തിലാണ്. ആയുധം കൊണ്ടുള്ള വിപ്ലവത്തിന്‍റെ സ്വപ്നങ്ങള്‍ ഉപേക്ഷിച്ച് ആത്മീയതയിലേക്ക്. മാവോയിസത്തില്‍ നിന്ന് അംബേദ്ക്കറിസം വഴി ജനാധിപത്യത്തിലേക്ക്. എന്താണ് ഗദ്ദറിന്‍റെ രാഷ്ട്രീയ തീര്‍ഥടനങ്ങളുടെ പ്രേരണ.
ഗദ്ദര്‍, ഒരു കാലത്തിന്‍റെ ഒാര്‍മപ്പെടുത്തലാണ്. നിലക്കാത്ത പോരാട്ടങ്ങളുടെ, ചോരാത്ത വീര്യത്തിന്‍റെ, പൊള്ളുന്ന വാക്കുകള്‍ കോര്‍ത്തെടുത്ത പാട്ടിന്‍റെ ഒാര്‍മ്മപ്പെടുത്തല്‍. ആയുധത്തിന്‍റെ മൂര്‍ച്ചയുള്ള വരികള്‍കൊണ്ട് അടിച്ചമര്‍ത്തപ്പെട്ട ജനതയെ വിമോചനത്തിന്‍റെ വാഗ്ദത്ത ഭൂമിയിലേക്ക് വഴി നടത്താന്‍ ശ്രമിച്ച വിപ്ലവ കലാകാരന്‍. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ജനകീയ കവി. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്‍റെ പോരാളിയും ദലിത് ആക്റ്റിവിസ്റ്റും.
ഗദ്ദറിന് ഇതെന്തുപറ്റിെയന്നാണ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ വഴികളെക്കുറിച്ചറിയാവുന്നവര്‍ അവിശ്വസനീയതയോടെ ചോദിക്കുന്നത്. വിപ്ലവ മുന്നേറ്റങ്ങള്‍ക്ക് പാട്ടുകൊണ്ട് പോര്‍മുഖം തുറന്ന ഗദ്ദര്‍ പ്രാര്‍ഥനാപൂര്‍വം ക്ഷേത്രത്തില്‍ തലകുനിച്ച് നില്‍ക്കുന്നു. കുടുംബത്തോടൊപ്പം വഴിപാട് നടത്തുന്നു. മാര്‍ക്സിനെ വിട്ട് മഹര്‍ഷിമാരില്‍ അഭയം തേടുന്നു. ഭഗവദ്ഗീതയും വേദങ്ങളും പഠിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.
ഗദ്ദറിന്‍റെ വസ്ത്രത്തിനുപോലും ശക്തമായ ഒരു രാഷ്ട്രീയമുണ്ടായിരുന്നു. ചുവന്നകരയുള്ള കറുത്ത കന്പിളി പുതച്ച്, വെറുത്ത കരയുള്ള ചുവന്നതുണിചുറ്റി തെലങ്കാനയിലെ ഇടയന്മാരെ അനുസ്മരിപ്പിക്കുന്ന വേഷം. ഒപ്പം ചെങ്കൊടികെട്ടിയ മുളവടി കൈകളില്‍. ആന്ധ്രയുടെ ഗോത്രസ്മൃതികളുടെ വീണ്ടെടുപ്പായ ആ വേഷത്തിന് നിന്ന് ഗദ്ദര്‍ പുതിയ വേഷപ്പകര്‍ച്ചകളിലേക്ക്.
ശ്രീകാകുളത്തിന്‍റെ വിപ്ലവ സൂര്യന്‍. ഗദ്ദറിന്‍റെ യഥാര്‍ഥ പേര് ഗുമ്മഡി വിത്തല്‍ റാവു. 1949 ല്‍ ആന്ധ്രയിലെ മേഥക് ജില്ലയിലെ തൂപ്രാനില്‍ ദരിദ്ര ദലിത് കര്‍ഷക കുടുംബത്തില്‍ ജനനം. അച്ഛന് ശേഷയ്യയ്ക്ക് അംബേദ്ക്കര്‍ അടങ്ങാത്ത ആവേശമായിരുന്നു. ജാതിവിവേചനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച് ബാല്യത്തില്‍ ഗദ്ദര്‍ പേരിലെ റാവുമുറിച്ചുമാറ്റി. ദലിതന് ബുദ്ധിയുണ്ടാകില്ലെന്ന പരിഹാസങ്ങളോടും പട്ടിണിയോടും പോരാടി എഞ്ചിനിയറിങ് ബിരുദം നേടി. 1969 ല്‍ പ്രത്യേക തെലങ്കാന സംസ്ഥാനത്തിനായുള്ള സമരത്തില്‍ പങ്കാളിയായാണ് ഗദ്ദര്‍ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നത്. മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുമായി കൈകോര്‍ത്തതോടെയാണ് ഗദ്ദര്‍ എന്ന പേര് സ്വീകരിച്ചത്. ഭഗത് സിങ് അംഗമായ ഗദ്ദര്‍ പാര്‍ട്ടിയുടെ ഒാര്‍മ്മയില്‍. മാര്‍ക്സിന്‍റെയും ലെനിന്‍റെയും മാവോയുടെയും ചിന്തകള്‍ നാടോടി ഈണങ്ങളുമായി ഇഴചേര്‍ത്ത് വസന്തത്തിന്‍റെ ഇടിമുഴക്കത്തിനായി ഗ്രാമങ്ങള്‍തോറും ഗദ്ദര്‍ പാടിനടന്നു. ലക്ഷക്കണക്കിനാളുകള്‍ ഗദ്ദറിന്‍റെ മാന്ത്രിക ശബ്ദം കേള്‍ക്കാന്‍ മണിക്കൂറുകളോളം കാത്തുനിന്നു.1997 ലുണ്ടായ ആക്രമണത്തില്‍ ശരീരത്തിലേറ്റ അഞ്ച് വെടിയുണ്ടകളിലൊന്ന് നട്ടെല്ലിനോട് ചേര്‍ന്നുകിടപ്പുണ്ട് ഇപ്പോഴും.
തെലങ്കാന സമരങ്ങളില്‍ ഗദ്ദര്‍ കൂടുതല്‍ സജീവമായി. അംബേദ്ക്കറിസത്തിന്‍റെ ശക്തനായ വക്താവായി. പിന്നെ വിശ്വാസിയായി. പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി ജനാധിപത്യപരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുകയാണ് ഗദ്ദര്‍ . കൊടിയുടെ നിറങ്ങള്‍ മാറുന്പോഴും പോരാട്ട വീര്യം ഒട്ടും ചോര്‍ന്നിട്ടില്ലെന്ന് ഗദ്ദര്‍ ആവര്‍ത്തിക്കുന്നു. അതേ, മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം.