എത്രകണ്ടാലും മതിവരാത്ത വിസ്മയങ്ങളാണ് കടലും മരുഭൂമിയും. അപൂർവമായ ജൈവവൈവിധ്യത്തിൻറെ ലോകമാണ് ഇവ രണ്ടും. മരുഭൂമിയിലെ ജീവജാലങ്ങളിൽ പലതും ഇന്ന് വംശനാശത്തിൻറെ വക്കിലാണ്. ഇത്തരത്തിൽ വംശനാശം നേരിടുന്ന മരുഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കാനുള്ള കേന്ദ്രം തുറന്നിരിക്കുകയാണ് ഷാർജ.
മരുഭൂമികൾക്കും മലനിരകൾക്കും അന്യമായിക്കൊണ്ടിരിക്കുന്ന ജൈവവൈവിധ്യങ്ങൾക്ക് തണലൊരുക്കുകയാണ് ഷാർജ. അറേബ്യൻ ഉപദ്വീപിലെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന അപൂർവ ജീവജാലങ്ങൾക്ക് കൂടൊരുക്കി കാത്തു സൂക്ഷിക്കുകയാണിവിടെ. അൽ ഹെഫായിയ മൌണ്ടൻ കൺസർവേഷൻ സെൻററിൽ, ഹജർ മലനിരകളുടെ താഴ്വാരത്തിൽ പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന രീതിയിലാണ് ഈ സംരക്ഷണ കേന്ദ്രം.
അറേബ്യൻ ഉപദ്വീപിലെ മലനിരകളിലും മരുഭൂമികളിലും കാണപ്പെടുന്ന മുപ്പതോളം ജീവിവർഗങ്ങളാണ് ഇവിടെ സംക്ഷിക്കപ്പെടുന്നത്. അപകടകാരികളായ വന്യജീവികൾ മുതൽ ഉരഗങ്ങളും മൽസ്യങ്ങളും വരെ ഇവിടെയുണ്ട്.
ഭൂമുഖത്തു നിന്ന് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്ന അറേബ്യൻ പുള്ളിപ്പുലികളാണ് ഹെഫായിയ സെൻററിൻറെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന്. വരയൻ കഴുതപ്പുലികൾ, അറേബ്യൻ ചെന്നായ, അറേബ്യൻ വരയാടുകൾ തുടങ്ങി ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ജന്തുക്കളും ഇവിടെ സംരക്ഷിക്കപ്പെടുന്നു.
മൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയോട് ചേർന്ന് നിൽക്കുന്ന തരത്തിലാണ് കേന്ദ്രത്തിൻറെ രൂപകൽപന. പതിവു മൃഗശാല സങ്കൽപ്പങ്ങൾക്ക് നേർ വിപരീതമായി ചില്ലുകൂട്ടിനുള്ളിൽ നിന്നു കൊണ്ട് സന്ദർശകർ മലയടിവാരത്ത് വിശ്രമിക്കുകയും മേഞ്ഞുനടക്കുകയും ചെയ്യുന്ന മൃഗങ്ങളെ കാണുന്നു.
ഗസാലുകളെന്നറിയപ്പെടുന്ന മാനുകളും ഇവിടുത്തെ കാഴ്ചയാണ്. മരുഭൂമിയിൽ കാണപ്പെടുന്ന വിവിധ തരം പല്ലികൾ, ഉഗ്രവിഷമുള്ള പാന്പുകളും തേളുകളുമെല്ലാം ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നു.
മൃഗങ്ങളെ വെറുതെ കണ്ടുപോകുന്നതിനപ്പുറം ഇവയുടെ സ്വഭാവ സവിശേഷതകളും ജീവിത രീതികളുമെല്ലാം സന്ദർശകർക്ക് മനസിലാക്കാനുള്ള അവസരവും ഇവിടെ ലഭിക്കുന്നു. അപൂർ ജൈവവൈവിധ്യങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം ഒരു അനുകരണീയ മാതൃക കൂടിയായി മാറുന്നു ഷാർജയുടെ പുതിയ ദൌത്യം.