കേരളത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍ ഇത് എല്ലാവരുടെയും സര്‍ക്കാരാണ്. ഈ വാക്കുകളില്‍ തന്നെയാണ് പ്രവാസികളുടെ പ്രതീക്ഷയും. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തു ചെയ്യാനാകും പുതിയ സര്‍ക്കാരിന്? പ്രവാസികള്‍ എന്താണ് ഈ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്? ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് ഗള്‍ഫ് ദിസ് വീക്ക്.
ഒരു ലക്ഷം കോടി. ഈ വലിയ സംഖ്യയില്‍ നിന്നു വേണം പ്രവാസികളെ കുറിച്ച് പറഞ്ഞു തുടങ്ങേണ്ടത്. കാരണം ഒരു വര്‍ഷം പ്രവാസി മലയാളികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന്‍റെ മൂല്യമാണിത്. ഒരു ലക്ഷം കോടി രൂപ. പ്രവാസികള്‍ സ്വരുക്കൂട്ടി അയക്കുന്ന ഈ പണം ആണ് കേരളത്തിന്‍റെ സന്പദ് വ്യവസ്ഥയെ നട്ടെല്ലുറപ്പിച്ച് നിര്‍ത്തുന്നത്. പകരം പ്രവാസികള്‍ക്കായി മാറി മാറി വന്ന സര്‍ക്കാരുകള്‍ എന്തു ചെയ്തു? പ്രവാസത്തോളം പഴക്കമുണ്ട് പ്രവാസികള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും. അതുകൊണ്ട് തന്നെ തൊലിപ്പുറത്തെ ചികില്‍സയും മുഖംമിനിക്കലുമല്ല പ്രവാസികള്‍ക്ക് ഇനി വേണ്ടത്. ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ശാശ്വതപരിഹാരമാണ്.
1970കളിലാണ് മലയയും കൊളംബും ബര്‍മയും എല്ലാം വിട്ട് മലയാളികള്‍ ജീവിതം തേടി പത്തേമാരികളില്‍ ഗള്‍ഫിലെ മരുഭൂമികളിലേക്ക് എത്തിതുടങ്ങിയത്. മരുഭൂമിയിലെ കൊടും ചൂടില്‍ മലയാളികള്‍ വേരുപിടിച്ചതോടെ എണ്‍പതുകളിലും തൊണ്ണൂറുകളിലും ഗള്‍ഫിലേക്കുള്ള പ്രവാസം സജീവമായി. മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന് കാല്‍നൂറ്റാണ്ട് പ്രായമായപ്പോഴാണ് പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ ഒരു വകുപ്പു തന്നെ രൂപീകരിച്ചത്. നോണ്‍ റസിഡന്‍റ് കേരളീയറ്റ്സ് അഫയേഴ്സ് എന്ന പേരില്‍ 1996 ഡിസംബറില്‍ മുഖ്യമന്ത്രിയായ നായനാരാണ് ഈ വകുപ്പിന് തുടക്കിമിട്ടത്. 2001ലെ ആന്‍റണി മന്ത്രിസഭയില്‍ പ്രവാസികള്‍ക്ക് സ്വന്തമായൊരു വകുപ്പും മന്ത്രിയെയും കിട്ടി. എം എം ഹസനിലൂടെ. 2006ലെ വിഎസ് മന്ത്രിസഭയില്‍ മുഖ്യമന്ത്രി നേരിട്ടും കഴിഞ്ഞ സര്‍ക്കാരില്‍ കെ.സി.ജോസഫും പ്രവാസി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തു. പക്ഷേ വകുപ്പും മന്ത്രിയുമെല്ലാം ഉണ്ടായെങ്കിലും പ്രവാസികളുടെ കാതലായ പല പ്രശ്നങ്ങളും ഇന്നും പരിഹരിക്കാതെ കിടക്കുകയാണ്. പ്രവാസം തുടങ്ങിയ കാലം മുതലുള്ള പ്രശ്നങ്ങള്‍ പോലും ഇന്നും പരിഹാരമില്ലാതെ അവശേഷിക്കുന്നു.
യാത്ര... പ്രവാസത്തില്‍ ജീവിക്കുന്ന മലയാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകളാണ്. അക്ഷരാര്‍ഥത്തില്‍ വിമാനക്കന്പനികള്‍ കൊള്ളയടിക്കുകയാണ് പ്രവാസി മലയാളികളെ എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഗള്‍ഫിലെയും നാട്ടിലെയും സ്കൂള്‍ അവധിക്കാലങ്ങളില്‍ സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലുമാകാത്ത വിമാനക്കൂലിയാണ് വിമാനക്കന്പനികള്‍ ഈടാക്കുന്നത്. തിരക്കേറുന്നതിന് അനുസരിച്ച് നിരക്കും ഉയര്‍ന്നു കൊണ്ടേയിരിക്കും.
അവധിക്കാലങ്ങളിലെ തിരക്ക് മുന്‍കൂട്ടി കാണുന്ന വിമാനക്കന്പനികള്‍ മാസങ്ങള്‍ക്ക് മുന്പ് തന്നെ ഈ ദിവസങ്ങളില്‍ ഉയര്‍ന്ന നിരക്കുകള്‍ നിശ്ചയിക്കുന്നു. നാല് അംഗങ്ങളുള്ള കുടുംബത്തിന് മൂന്നു മുതല്‍ അഞ്ചു ലക്ഷം വരെ ചെലവഴിക്കേണ്ടുന്ന അവസ്ഥ. അതുകൊണ്ട് തന്നെ അവധിക്കാലത്ത് നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കുകയാണ് മിക്കവരും.
രാജ്യാന്തര മാനങ്ങളുള്ള വിഷയമായതിനാല്‍ ഈ വിഷയത്തില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. തിരക്കേറിയ സമയങ്ങളില്‍ കൂടുതല്‍ വലിയ വിമാനങ്ങള്‍ ഉപയോഗിക്കുന്നതിനംു സര്‍വീസുകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്താന്‍ സര്‍ക്കാരിനാകണം. തിരക്കേറുന്പോള്‍ നിരക്ക് കൂടുകയും തിരക്ക് കുറയുന്പോള്‍ നിരക്കും കുറയുന്ന ഡിമാന്‍ഡ് ആന്‍ഡ് സപ്ലൈ സംവിധാനത്തിനു പകരം കൂടിയ നിരക്കിനും കുറഞ്ഞ നിരക്കിനും പരിധി നിശ്ചയിച്ചു കൊണ്ടുള്ള വിലനിര്‍ണയ സംവിധാനമാണ് ഈ പ്രശ്നത്തിന് പരിഹാരമായി മുന്നോട്ട് വയ്ക്കുന്നത്.
വര്‍ഷങ്ങളായുള്ള പ്രവാസി മലയാളികളുടെ സ്വപ്നമാണ് കേരളത്തിന്‍റെ സ്വന്തം വിമാനക്കന്പനി. യാത്രദുരിതവും വിമാനക്കന്പനികളുടെ കൊള്ളയും പരഹിരിക്കാന്‍ എയര്‍കേരള യാഥാര്‍ഥ്യമാകണമെന്ന് പ്രവാസികള്‍ വിശ്വസിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്പ് പ്രഖ്യാപിച്ച, ഇനിയും യാഥാര്‍ഥ്യമാകാത്ത, ചുവപ്പു നാടകളില്‍ ചിറകുടക്കി കിടക്കുന്ന എയര്‍ കേരള യാഥാര്‍ഥ്യമാക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യാനാകണം.
ഗള്‍ഫില്‍ നിന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും ഇത്തരത്തിലുള്ള കൊള്ളയാണ് നടക്കുന്നത്. മറ്റ് പലരാജ്യങ്ങളും വിമാനക്കന്പനികളും സൗജന്യമായി മൃതദേഹങ്ങള്‍ ജന്‍മനാട്ടിലെത്തിക്കുന്പോള്‍ ഇന്ത്യയിലേക്ക് മൃതദേഹങ്ങളെത്തിക്കാന്‍ വന്‍തുകയാണ് വിമാനക്കൂലിയായി ഈടാക്കുന്നത്. ഗള്‍ഫില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രതീക്ഷിക്കുന്നു.
ഈ വിഷയങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ട കേന്ദ്രസര്‍ക്കാരിനു മുന്നില്‍ ഒരു സമ്മര്‍ദ ശക്തിയായി മാറാന്‍ തന്നെ പുതിയ സര്‍ക്കാരിന് സാധിക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.
പുനരധിവാസം, പെന്‍ഷന്‍, ഇന്‍ഷുറന്‍സ്.. പ്രവാസികളുടെ സാമൂഹ്യസുരക്ഷാ പരമായ ആവശ്യങ്ങള്‍ തുടങ്ങുന്നതും അവസാനിക്കുന്നതും ഈ മൂന്നു വിഷയങ്ങളിലാണ്. പ്രവാസികള്‍ക്കായി പെന്‍ഷനും ഇന്‍ഷുറന്‍സും നിലവിലുണ്ടെങ്കിലും പത്തു ശതമാനത്തിനു പോലും ഇതിന്‍റെ പ്രയോജനം ലഭിക്കുന്നില്ല. ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് തിരികെയെത്തുന്നവരുടെ പുനരധിവാസം പുതിയ സര്‍ക്കാര്‍ ഏറെ ഗൗരവത്തോടെ കാണേണ്ട വിഷയങ്ങളിലൊന്നാണ്.
ഒരു ആയുഷ്കാലം മുഴുവന്‍ മറുനാട്ടില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ച് മാറാ രോഗികളായാണ് നല്ലൊരു ശതമാനം മലയാളികളും പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെയെത്തുന്നത്. ഇവര്‍ക്ക് കൈത്താങ്ങാകുന്ന നടപടികളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. പ്രവാസി ക്ഷേമനിധി ബോര്‍ഡ് മുഖേന തിരികെയെത്തിയ പ്രവാസികള്‍ക്ക് പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെങ്കിലും ഇങ്ങനെ ലഭിക്കുന്ന തുക മരുന്നു വാങ്ങാന്‍ പോലും തികയില്ല. പ്രവാസികള്‍ക്കുള്ള കുറഞ്ഞ പെന്‍ഷന്‍ പ്രതിമാസം അയ്യായിരം രൂപയെങ്കിലും ആയി ഉയര്‍ത്തണമെന്നാണ് വിവിധ പ്രവാസി സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം.
പ്രവാസികള്‍ക്കുള്ള പങ്കാളിത്ത പെന്‍ഷന്‍ കൂടുതല്‍ പേര്‍ക്ക് അംഗങ്ങളാകാവുന്ന തരത്തില്‍ വിപുലീകരിക്കേണ്ടതുണ്ട്. നിലവില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ബാധകമായവര്‍ക്ക് മാത്രമാണ് പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാകാന്‍ സാധിക്കുക. അതുകൊണ്ട് തന്നെ സാധാരണക്കാരായ ഒട്ടേറെ തൊഴിലാളികള്‍ പെന്‍ഷന്‍ പദ്ധതിക്ക് പുറത്താണ്. ഇവരെ കൂടി ഉള്‍ക്കൊള്ളിക്കാവുന്ന തരത്തിലുള്ള മാറ്റങ്ങളാണ് പെന്‍ഷന്‍ പദ്ധതിയില്‍ ഉണ്ടാകേണ്ടത്.
രോഗികളായ പ്രവാസികള്‍ക്കും അവരുടെ കുടംബങ്ങള്‍ക്ക് സൗജന്യ ചികില്‍സ ഉറപ്പാക്കണമെന്നാണ് മറ്റൊരാവശ്യം. താഴ്ന്ന സാന്പത്തിക സ്ഥിതിയുള്ള പ്രവാസികള്‍ക്കായി ഒരു സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ആരംഭിക്കണമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിര്‍ദേശിക്കുന്നു. ഗള്‍ഫില്‍ വച്ച് മരണപ്പെടുന്ന പ്രവാസികളുടെ ആശ്രിതരെ സംരക്ഷിക്കുന്നതിനുള്ള നടപടികളും ഉണ്ടാകേണ്ടതുണ്ട്.
ജോലി നഷ്ടപ്പെട്ടും അല്ലാതെയും തിരികെ നാട്ടിലെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പ്രമുഖ്യം നല്‍കുന്ന തീരുമാനങ്ങള്‍ ഉണ്ടാകേണ്ടതും അത്യാവശ്യമാണ്. പ്രവാസികളുടെ തൊഴില്‍ വൈദഗ്ധ്യം ഉപയോഗപ്പെടുത്താവുന്ന തരത്തിലുള്ള നടപടികളാണ് പ്രതീക്ഷിക്കുന്നത്.
ഗള്‍ഫില്‍ നിന്ന് തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സബ്സിഡിയോടുകൂടിയുള്ള വായ്പ നല്‍കണം. വായ്പ തിരിച്ചടവിന് ഒരു നിശ്ചിത കാലത്തേക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുകയും വേണം. ഗള്‍ഫില്‍ വിദഗ്ദ തൊഴിലാളികളിയി ജോലി ചെയ്ത പലര്‍ക്കും നാട്ടിലെത്തിയാല്‍ സമാനമായ ജോലി ലഭിക്കാത്ത സ്ഥിതിവിശേഷം നിലവിലുണ്ട്. അവസരങ്ങളുണ്ടായിട്ടും ഇവരുടെ വൈദഗ്ദ്യം ഉപയോഗിക്കപ്പെടാതെ പോകുന്നു.
വീസ തട്ടിപ്പിനും തൊഴില്‍ തട്ടിപ്പിനും ഇരയായി ഒട്ടേറെ മലയാളികള്‍ ഗള്‍ഫില്‍ ദുരിതമനുഭവിക്കുന്നു. ഇവരിലേക്കു കൂടി സര്‍ക്കാരിന്‍റെ സഹായഹസ്തം നീളേണ്ടതുണ്ട്. പ്രവാസി മലയാളിക ള്‍ക്കുള്ള സേവനങ്ങള്‍ ഏകോപിപ്പേക്കണ്ട നോര്‍ക്ക സമഗ്രമായി ഉടച്ചുവാര്‍ക്കണമെന്ന ഒറു ആവശ്യവും പ്രവാസി സമൂഹം മുന്നോട്ട് വയ്ക്കുന്നു.
നോര്‍ക്കയെ ഒരു കോര്‍പറേഷന്‍റെ രൂപത്തിലേക്ക് മാറ്റിയാല്‍ മാത്രമേ ഉദ്ദേശിച്ച തരത്തിലുള്ള ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭിക്കൂവെന്ന് വിവിധ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. നോര്‍ക്കയുടെ പല സേവനങ്ങളെ കുറിച്ചും സാധാരണക്കാരായ പ്രവാസികളില്‍ നല്ലൊരു പങ്കും അജഞരാണ്. നോര്‍ക്കയുടെ നോഡല്‍ ഓഫീസ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും പാഴ്വാക്കായി മാറി.
പ്രവാസികള്‍ക്കായി കഴിഞ്ഞ സര്‍ക്കാരുകള്‍ തുടങ്ങിയ ഉപകാരപ്രദമായ സംവിധാനങ്ങളുടെ കാര്യക്ഷമമായ തുടര്‍ച്ചയും ഉണ്ടാകണം. യുഡിഎഫ് സര്‍ക്കാരിന്‍റെ അവസാന കാലത്ത് ആരംഭിച്ച പ്രവാസി കമ്മിഷന്‍ അടക്കമുള്ള സംവിധാനങ്ങളിലേക്ക് പുതിയ സര്‍ക്കാര്‍ കൂടുതലായി ശ്രദ്ധപതിപ്പിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍.ആര്‍.ഐ ക്വാട്ട സാന്പത്തിക സംവരാണാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന നിര്‍ദേശവും വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. നിലവില്‍ അഞ്ഞൂറു ദിര്‍ഹം വരുമാനമുള്ളവരും അന്പതിനായിരം ദിര്‍ഹം വരുമാനമുള്ളവരും ഒരു തരത്തിലാണ് പരിഗണിക്കപ്പെടുന്നത്. ഇതോടെ സാധാരണക്കാരും താഴ്ന്ന വരുമാനക്കാരുമായ പ്രവാസികളുടെ മക്കള്‍ പിന്തള്ളപ്പെട്ട് പോകുന്ന അവസ്ഥാ വിശേഷമാണുള്ളത്. NRI ക്വാട്ട സാന്പത്തിക സംവരണാടിസ്ഥാനത്തില്‍ ആക്കുന്നതോടെ ഈ വേര്‍തിരിവ് ഇല്ലാതാക്കാം. അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ഗള്‍ഫിലെ പഠനം അപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ഒരുക്കണമെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നു.
ഗള്‍ഫിലെ പ്രവാസി വ്യവസായ സമൂഹവും ഏറെ പ്രതീക്ഷയോടെയാണ് പുതിയ ഭരണനേതൃത്വത്തെ കാണുന്നത്. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുതിയ വികസന കുതിപ്പിനു തുടക്കമിടുമെന്ന പ്രതീക്ഷയിലാണ് പ്രവാസി വ്യവസായികള്‍.
വൈദ്യുതി മന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ കാഴ്ച വച്ച വികസന കാഴ്ചപ്പാടും ആര്‍ജവവും കേരളത്തിന് പുതിയ ഉണര്‍വേകുമെന്നാണ് പ്രവാസി വ്യവസായികളുടെ കാഴ്ചപ്പാട്. ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളെയാണ് പുതിയ നിക്ഷേപ കേന്ദ്രങ്ങളായി കാണുന്നത്. അതുകൊണ്ട് തന്നെ വികസന കാഴ്ചപ്പാടുള്ള ഭരണനേതൃത്വം അധികാരത്തിലെത്തുന്നത് സംസ്ഥാനത്തിന് ഗുണകരമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു.
വികസന കാഴ്ചപ്പാടുള്ള പിണറായി വിജയിനിലൂടെ വന്‍ വികസന കുതിപ്പിനാണ് വ്യവസായ സമൂഹം കാത്തിരിക്കുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എം.ഡി ആസാദ് മൂപ്പന്‍ ചൂണ്ടിക്കാട്ടി. കേരള രക്ഷാ യാത്രയ്ക്കിടെ പിണറായി വിജയന്‍ വിവിധ മേഖലകളില്‍ നിന്നുള്ളവരുമായി വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇത് തന്നെ അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകളുടെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസികള്‍ വോട്ട് ചെയ്യാത്ത തിരഞ്ഞെടുപ്പായിരുന്നു ഇത്തവണയും. പക്ഷേ അടുത്ത തിരഞ്ഞെടുപ്പിനു ഒരു പക്ഷേ സാഹചര്യം മാറിയേക്കാം. പ്രവാസികളുടെ ഏറെക്കാലമായുള്ള, വോട്ടവകാശം എന്ന ആവശ്യത്തിന് പുതിയ സര്‍ക്കാരിന്‍റെ ഉറച്ച പിന്തുണ അവര്‍ പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുത്ത് കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്താന്‍ പിണറായി വിജയന്‍ സര്‍ക്കാരിനാകണം. പുതിയ സര്‍ക്കാരില്‍ പ്രവാസികള്‍ക്ക് എത്രമാത്രം പ്രതീക്ഷയുണ്ടെന്ന് ഈ വാക്കുകള്‍ തെളിയിക്കുന്നു.
ഇവരുടെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ട്. കാരണം ഒരു സംസ്ഥാനത്തിന്‍റെ സന്പദ് താങ്ങി നിര്‍ത്തുന്ന വലിയൊരു ജനസമൂഹത്തിന്‍റെ പ്രശ്നങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടത് അവരുടെ അവകാശമാണ്.
കാലങ്ങളായി പറഞ്ഞു പഴകിയ പ്രശ്നങ്ങള്‍ വീണ്ടും വീണ്ടും പറയേണ്ടി വരികയാണ് പ്രവാസികള്‍. കാരണം ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പോയ സര്‍ക്കാരുകള്‍ ഗുരുതരമായ വീഴ്ച തന്നെയാണ് വരുത്തിയിരിക്കുന്നത്. ഈ സര്‍ക്കാര്‍ പതിവു തിരുത്തുമെന്ന് നമുക്ക് ആഗ്രഹിക്കാം.