ജീവിക്കാനുള്ള ഓട്ടത്തിനിടയില്‍ മാതൃരാജ്യത്തെ പിറകിലുപേക്ഷിച്ച് മറുനാട്ടിലേക്ക് ചേക്കേറേണ്ടി വരുന്നവരാണ് പ്രവാസികള്‍. പക്ഷേ പ്രവാസവും പ്രതിസന്ധികളുമൊന്നും മാതൃരാജ്യത്തോടുള്ള സ്നേഹത്തില്‍ കുറവു വരുത്തുന്നില്ല. മാതൃരാജ്യത്തോടുള്ള ആ സ്നേഹത്തിന്‍റെ നേര്‍ക്കാഴ്ചയായിരുന്നു വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ. വിദേശ രാജ്യങ്ങളില്‍ ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ത്തുന്നതായിരുന്നു ഗള്‍ഫില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍.
അബുദാബി ഇന്ത്യൻ എംബസി അങ്കണത്തില്‍ സ്ഥാനപതി ടി.പി സീതാറാം ദേശിയ പതാക ഉയർത്തി. ദേശഭക്തി ഗാനത്തിന്‍റെ അകമ്പടിയില്‍ ത്രിവര്‍ണ പതാകയ്ക്കുകീഴില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രവാസി ഇന്ത്യക്കാര്‍ അണിനിരന്നു. തുടർന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക്ദിന സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങള്‍ വായിച്ചു.
അബുദാബി ഇന്ത്യൻ സ്കൂളില്‍ വിദ്യാര്‍ഥികള്‍ അണിയിച്ചൊരുക്കിയ മാർച്ച് പാസ്റ്റും വിവിധ കലാപരിപാടികളും അഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. തൊഴിലാളികള്‍ ഉള്‍പെടെ നൂറുക്കിന് ഇന്ത്യക്കാര്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിലും വ്യത്യസ്ത പരിപാടികള്‍ നടന്നു.
ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഇന്ത്യന്‍ ഹൈ സ്കൂളിലും കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷന്‍ ദേശീയ പതാക ഉയര്‍ത്തി. പ്രമുഖ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് മുഖ്യാതിഥിയായിരുന്നു. തുടര്‍ന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങള്‍ വായിച്ചുകേള്‍പിച്ചു.
അനുരാഗ് ഭൂഷന്‍ ഇന്ത്യന്‍ ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. വാദ്യമേളങ്ങുടെ അകമ്പടി പരിപാടിക്ക് മിഴിവേകി. ഇന്ത്യന്‍ സ്വാതന്ത്ര സമര ചരിത്രത്തിലെ പ്രധാന അധ്യായങ്ങള്‍ പുനരാവിഷ്കരിച്ചതിലൂടെ പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഇന്ത്യയിലേക്ക് കാണികളെ കൂട്ടിക്കൊണ്ടുപോയി.
ബ്രിട്ടീഷുകാരോട് സധൈര്യം പോരാടിയ ഝാന്‍സിറാണിയെ അവതരിപ്പിച്ച് 1857ലെ ഒന്നാം സ്വാതന്ത്ര്യ സമര ചരിത്രം ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച വിപ്ലവകാരി ഭഗത് സിങും സത്ഗുരുവുമെല്ലാം വിദ്യാര്‍ഥികളിലൂടെ അരങ്ങിലെത്തി. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായമായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയും വിദ്യാര്‍ഥികള്‍ക്ക് വിഷയമായി.
റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ രാജ്യത്തെ കലാ, കായിക, ശാസ്ത്ര രംഗത്തെ അതുല്യ പ്രതിഭകളെയും വിദ്യാര്‍ഥികള്‍ മറന്നില്ല. വ്യത്യസ്ത ഭാഷയും സംസ്കാരവും ആചാര രീതികളും പിന്തുടരുമ്പോഴും നാനാത്വത്തില്‍ ഏകത്വമായി ഇന്ത്യന്‍ ദേശീയ പതാകയ്ക്കു കീഴില്‍ ഒന്നിക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. പ്രവാസി ഇന്ത്യക്കാരുടെ സജീവ പങ്കാളിത്തവും ശ്രദ്ധേയമായി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.