ഒരുകാലത്ത് മലയാളിയുടെ സാംസ്കാരിക ജീവിതത്തിന്‍റെ ഭാഗമായിരുന്നു നാടകങ്ങള്‍. എന്നാല്‍ ഇന്ന് നാടകത്തോടുള്ള മലയാളിയുടെ പ്രിയം കുറഞ്ഞ് വരുന്ന ഇക്കാലത്ത് തോപ്പില്‍ ഭാസിയുടെ മുടിയനായ പുത്രന്‍ വീണ്ടും അരങ്ങിലെത്തിച്ച് വേറിട്ട മാതൃകയാവുകയാണ് മസ്കത്ത് തിയറ്റര്‍ ഗ്രൂപ്പ്
1957ലാണ് മുടിയനായ പുത്രന്‍ ആദ്യമായി അരങ്ങിലെത്തുന്നത്. ജന്‍മിത്തത്തിന്‍റെ കറുത്ത മുഖങ്ങള്‍ വെളിച്ചത്തു കാട്ടിയ നാടകം അന്ന് കേരളം അങ്ങോളമുള്ള വേദികളില്‍ കെ.പി.എ.സി.അവതരിപ്പിച്ചു. തെമ്മാടിയായ ഒരു ചെറുപ്പക്കാരന് സ്നേഹവും പരിഗണനയും ലഭിക്കുന്പോള്‍ വരുന്ന മാറ്റങ്ങളാണ് നാടകത്തിന്‍റെ ഇതിവൃത്തം. പക്ഷേ അക്കാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതിയെയും നാടകം അരങ്ങില്‍ അവതരിപ്പിക്കുന്നു.
പഴയ തനിമ ഒട്ടും ചോരാതെയാണ് അറുപത് കൊല്ലത്തിനു ശേഷം മുടിയനായ പുത്രന്‍ വീണ്ടും അരങ്ങിലെത്തിയത്. കെ.എസ്.ജോര്‍ജ്, ദേവരാജന്‍ മാസ്റ്റര്‍, കെ.പി.എ.സി സുലോചന എന്നിവരുടെ പാട്ടുകള്‍ അതേപടി തന്നെ നിലനിര്‍ത്തിയാണ് മസ്കത്തില്‍ നാടകം അവതരിപ്പിച്ചത്.
ഒമാനിലെ നാടക കൂട്ടായ്മയായ മസ്കറ്റ് തിയറ്റര്‍ ഗ്രൂപ്പാണ് നാടകം വീണ്ടും അരങ്ങിലെത്തിച്ചത്. ഒമാനില്‍ നിന്നുള്ള കാലാകാരന്‍മാര്‍ തന്നെയാണ് നാടകത്തില്‍ അഭിനയിച്ചതും. തോപ്പില്‍ ഭാസിയുടെ ശിഷ്യന്‍ കൂടിയായ അന്‍സാര്‍ ഇബ്രാഹിമാണ് മുടിയനായ പുത്രന്‍ സംവിധാനം ചെയ്യുന്നത്.
കെ.പി.എ.സിയുടെയും തോപ്പില്‍ ഭാസി ഫൗണ്ടേഷന്‍റെയും പൂര്‍ണപിന്തുണയോടെയാണ് ഗള്‍ഫില്‍ നാടകം വീണ്ടും തട്ടില്‍ കയറുന്നത്. നാടകം അവതരിപ്പിക്കുന്നതിന് മുന്നോടിയായി ആഴ്ചകള്‍ നീണ്ട പരിശീലന കളരിയും ഒരുക്കിയിരുന്നു. പരിശീലനകളരിക്ക് മേല്‍നോട്ടം നല്‍കാന്‍ തോപ്പില്‍ ഭാസിയുടെ മകന്‍ തോപ്പില്‍ സോമനും, രംഗപടമൊരുക്കാന്‍ ആര്‍ട്ടിസ്റ്റ് സുജാതനും ഒമാനിലെത്തി.
ആസ്വാദക പിന്തുണയാണ് മസ്കത്തില്‍ നാടകത്തിന് ലഭിച്ചത്. ഇരിക്കാന്‍ സ്ഥലം കിട്ടാതെ വന്നതോടെ പലരും നിന്നാണ് നാടകം കണ്ടത്. ഗള്‍ഫില്‍ നാടകത്തിന് ഇത്രയും സ്വീകാര്യത ലഭിക്കുന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് തോപ്പില്‍ ഭാസിയുടെ മകന്‍ തോപ്പില്‍ സോമന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം തോപ്പില്‍ ഭാസിയുടെ അശ്വമേധം മസ്കത്ത് തിയറ്റര്‍ ഗ്രൂപ്പ് അരങ്ങിലെത്തിച്ചിരുന്നു.