ആറ് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് മലയാളികളടക്കം നാല്‍പതോളം തൊഴിലാളികള്‍ ഫുജൈറയില്‍ ദുരിതത്തില്‍. മലയാളികളുടെ ഉടമസ്ഥതയിലുള്ള എന്‍ജിനീയറിങ് കമ്പനി തൊഴിലാളികള്‍ നീതിതേടി തൊഴില്‍ മന്ത്രാലയത്തിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കി കാത്തിരിക്കുകയാണ്.
ഫുജൈറ അൽ ഹൈൽ വ്യവസായ മേഖലയില്‍ കമ്പനിയോട് ചേർന്നുള്ള ലേബർ ക്യാംപിലാണ് ദുരിതങ്ങളോട് മല്ലിട്ട് ഇവര്‍ കഴിയുന്നത്. കുടിശ്ശികയുടെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനമായാല്‍ മാത്രമേ ജോലിക്ക് ഹാജരാകൂ എന്ന നിലപാടിലാണ് തൊഴിലാളികള്‍.
കായംകുളം, വെഞ്ഞാറമൂട് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കമ്പനി ഇവര്‍ക്ക് നല്‍കിയിരുന്ന ഭക്ഷണം ഇയ്യിടെ നിര്‍ത്തലാക്കി. വൈകാതെ വൈദ്യുതിയും വിഛേദിക്കുമെന്നാണ് അറിയിപ്പ്. ചുട്ടുപൊള്ളുന്ന കാലാവസ്ഥയില്‍ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നറിയാതെ അങ്കലാപ്പിലാണിവര്‍.പലരുടെയും വിസ, പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞതിനാല്‍ രോഗികള്‍ക്ക് ആശുപത്രിയില്‍പോകാനും സാധിക്കുന്നില്ല.
നാട്ടില്‍ പലിശയ്ക്കും മറ്റും കടം വാങ്ങി നല്‍കി സ്വന്തമാക്കിയ വീസയിലാണ് പലരും എത്തിയത്. തിരിച്ചടയ്ക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ കടക്കാര്‍ ബുദ്ധിമുട്ടിക്കുന്നു. പല വീടുകളും പട്ടിണിയിലാണ്. മക്കളുടെ വിദ്യാഭ്യാസം, ചികില്‍സ എന്നിവയും തകരാറിലായി. മലയാളികളുടെ മാത്രമല്ല ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരുടെയും ബംഗ്ലദേശുകാരുടെയും അവസ്ഥ ഇതുതന്നെ.
നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു നൂറ്റമ്പതോളം തൊഴിലാളികളുള്ള ഈ കമ്പനി രണ്ടു വര്‍ഷമായി നഷ്ടത്തിലായതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. കോണ്‍സുലേറ്റ് ഇടപെട്ടതിനെ തുടര്‍ന്ന് ഒരു മാസത്തെ അടിസ്ഥാന ശമ്പളം വിതരണം ചെയ്ത കമ്പനി, ഇനി പണമില്ലെന്നും സ്വന്തം നിലയ്ക്ക് ടിക്കറ്റെടുത്ത് നാട്ടിലേക്ക് പോകാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രശ്നപരിഹാരത്തിന്‍റെ ഭാഗമായി മറ്റിടങ്ങളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരെ കമ്പനി രണ്ടു സ്ഥാപനങ്ങളിലേക്കായി മാറ്റി. എന്നാല്‍ ശമ്പള കുടിശ്ശിക തീര്‍ത്തുതന്ന് വീസ റദ്ദാക്കി നാട്ടിലേക്ക് അയക്കാനാണ് ശേഷിച്ചവരുടെ ആവശ്യം.
അതിനിടെ ക്യാംപിലെത്തിയ സ്പോണ്‍സറും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും കമ്പനി ഉടമയുമായി വീണ്ടും ചര്‍ച്ച ചെയ്ത് എത്രയും വേഗം പരിഹാരം കണ്ടെത്താമെന്ന് ഉറപ്പ് നല്‍കി. കമ്പനി ഉടമ പൂട്ടിയ അടുക്കള തുറന്നുകൊടുത്ത സ്പോണ്‍സര്‍ ലഭ്യമായ സാധനങ്ങളുപയോഗിച്ച് ഭക്ഷണം ഉണ്ടാക്കിച്ചാണ് മടങ്ങിയത്.