നവീന ആശയങ്ങള്‍ കൊണ്ട് എന്നും ലോകത്തെ വിസ്മയിപ്പിക്കാറുണ്ട് ദുബായ്. ഈ ഗണത്തിലെ ഏറ്റവും പുതിയ ആശയമാണ് ഡ്രൈവറില്ലാ വാഹനം. ദുബായ് ബിസിനസ് ബേ അവന്യൂവില്‍ ഈ വാഹനം പരീക്ഷണാടിസ്ഥാനത്തില്‍ ഓട്ടം തുടങ്ങി കഴിഞ്ഞു.
വേഗത്തിന്‍റെ ട്രാക്കില്‍ സ്മാര്‍ട്ടായി മുന്നോട്ട് കുതിക്കുകയാണ് ഡ്രൈവറില്ലാത്ത ഈ യാത്രാ വാഹനം. ആറു പേര്‍ക്ക് ഇരുന്നും നാലു പേര്‍ക്ക് നിന്നും സഞ്ചരിക്കാവുന്ന ഈ സ്മാര്‍ട്ട് വാഹനം ബിസിനസ് ബേ അവന്യുവിലെ 650 മീറ്റർ ട്രാക്കിലാണ് പരീക്ഷണയോട്ടം നടത്തുന്നത്. ഇമാര്‍ പ്രോപ്പർടീസും റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഡ്രൈവറില്ലാ വാഹനത്തിന്‍റെ സാങ്കേതിക വിദ്യയും പ്രവര്‍ത്തനവും ദുബായുടെ കാലാവസ്ഥയില്‍ പരീക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് വിവിധ ഭാഗങ്ങളില്‍ വാഹനത്തെ പരിചയപ്പെടുത്തുന്നത്. ദുബായുടെ ഗതാഗത രംഗത്ത് പുതിയ അതിഥിയുടെ സേവനം നിശ്ചിത മേഖലകളില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമാകൂ. വൈകാതെ വാഹനം കൂടുതല്‍ പരിഷ്കരിച്ച് മെട്രോ സ്റ്റേഷന്‍, മാളുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. സൌജന്യ യാത്ര അനുവദിച്ച് ജനങ്ങളുടെ അഭിപ്രായം ശേഖരിക്കുന്ന ആര്‍ടിഎയ്ക്ക് ഭാവിയില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൌഹൃദ സ്മാര്‍ട്ട് വാഹനത്തിന് തുടര്‍ച്ചയായി എട്ടു മണിക്കൂര്‍ സഞ്ചരിക്കാനാവും. വാഹനത്തില്‍ കയറാന്‍ അംഗപരിമിതര്‍ക്ക് പ്രത്യേക സൌകര്യം ഒരുക്കിയിട്ടുണ്ട്. മണിക്കൂറില്‍ പത്തുകിലോമീറ്റര്‍ വേഗത്തിലാണ് യാത്രയെങ്കിലും 40 കിലോമീറ്റര്‍ വേഗത്തില്‍ വരെ പോകാനാകും. ഡ്രൈവറില്ലാത്ത വാഹനമാണെങ്കിലും യാത്രയ്ക്കിടെ പെട്ടന്ന് ആരെങ്കിലും വാഹനത്തിന് മുന്നിലൂടെ കടന്നുപോയാലും പാതയില്‍ മറ്റു തടസങ്ങളുണ്ടായാലും വേഗം കുറച്ച് വാഹനം സ്വമേധയാ നിര്‍ത്തും. 40 മീറ്റര്‍ അകലത്തിലുള്ള വസ്തുവിനെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തനം തനിയെ നിയന്ത്രിക്കാനാവുമെന്നതാണ് പ്രത്യേകത. ജിപിഎസ് സാങ്കേതിക വിദ്യയും സെന്‍സറുകളും ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം.
നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ദൂരവും വഴിയും വാഹനം നിര്‍ത്തേണ്ട സ്ഥലങ്ങളുമെല്ലാം മുന്‍കൂട്ടി നിശ്ചയിച്ചതിനാല്‍ സ്വയം പ്രവര്‍ത്തിക്കും. സ്മാര്‍ട്ട് യാത്രാനുഭവത്തില്‍ 96 ശതമാനം പേരും സംതൃപ്തി രേഖപ്പെടുത്തി. ഇതിലൂടെ ഇന്ധനച്ചെലവ് കുറയ്ക്കാമെന്ന് 92 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 100 ശതമാനം പരിസ്ഥിതി സൌഹൃദമായ സാങ്കേതിക വിദ്യ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ പശ്ചാത്തലത്തിലുള്ള സ്മാര്‍ട്ട് യാത്ര ഏറെ വിസ്മയകരമായിരുന്നുവെന്ന് ഇംഗ്ലണ്ടില്‍നിന്നുള്ള സന്ദര്‍ശകര്‍ സാക്ഷ്യപ്പെടുത്തി.
എന്നാല്‍ മറ്റു വാഹനങ്ങളെ പോലെ ഡ്രൈവറില്ലാ വാഹനത്തിന് റോഡിലിറങ്ങിയുള്ള സേവനം സാധ്യമാകണമെങ്കില്‍ പ്രത്യേക നിയമനിര്‍മാണം നടത്തേണ്ടതുണ്ട്. നിയമനിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പൊതുഗതാഗത സേവന രംഗത്ത് കൂടുതല്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ എത്തിത്തുടങ്ങും. നിലവില്‍ ലോകത്തെ ഏറ്റവും വലിയ ഡ്രൈവറില്ലാ മെട്രോയാണ് ദുബായിലേത്. ഇനി ബസും കാറുമെല്ലാം ഡ്രൈവറില്ലാ വാഹനമായി നിരത്തിലിറങ്ങും. 2030ഓടെ ദുബായുടെ പൊതുഗതാഗത സേവനത്തില്‍ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങളാക്കുക എന്ന സ്വപ്നട്രാക്കിലേക്കുള്ള കുതിപ്പിലാണ് ആര്‍ടിഎ.