ഒമാനിലെ സലാലയില്‍ തോരാമഴയുടെ ഖാരിഫ് സീസണിന് തുടക്കമായി കഴിഞ്ഞു. അവധിക്കാലത്ത് നാട്ടിലെ മഴക്കാലം ആസ്വദിക്കാന്‍ കഴിയാതെ പോയവര്‍ക്കായി സലാലയിലെ മഴക്കാഴ്ചകള്‍ സമ്മാനിക്കുകയാണ് ഗള്‍ഫ് ദിസ് വീക്ക്.
സലാല... മലയാളികൾക്ക് വൈകാരികമായി ഏറെ അടുപ്പമുള്ള അറബി നാട്. കേരളത്തിൻറെ ചരിത്രത്തോട് ഏറെ ചേർന്നു നിൽക്കുന്ന നാടാണിത്. മലയാളിയുടെ സജീവമായ പ്രവാസ സാന്നിധ്യം മാത്രമല്ല സലാലയെ കേരളത്തോട് ചേർത്തു നിർത്തുന്നത്. സലാലയുടെ മണ്ണും പ്രകൃതിയും കൂടിയാണ്. കേരളത്തെ പോലെ മഞ്ഞും മഴയുമുള്ള അറബി നാട്. അറബി നാട്ടിലെ കേരളമാണ് സലാല.
വസന്തം എന്നാണ് ഖാരിഫ് എന്ന അറബി വാക്കിൻറെ അർഥം. എന്നാൽ സലാലയിൽ ഖാരിഫ് എന്നാൽ മഴക്കാലമാണ്. ഒരർഥത്തിൽ മഴക്കാലം തന്നെയാണ് സലാലയുടെ വസന്തകാലം. ജൂലൈ മുതലാണ് സലാലയിലെ മഴക്കാലം. മഴ പെയ്താൽ പിന്നെ സലാലയ്ക്ക് ഹരിതവർണമാണ്. ഇത്തവണ റമസാൻറെ അവസാന ദിനങ്ങളിലെത്തിയ ചെറുമഴ പെയ്ത്തുകൾ സലാലയെ നേരത്തെ തന്നെ ഹരിതാഭമാക്കി കഴിഞ്ഞു.
പുലർകാലത്തെ കോടമഞ്ഞും മലമുകളിലെ നനുത്ത മഴയുമാണ് ഇപ്പോൾ സലാലയിൽ. ഖരീഫിൻറെ കുളിർമ അനുഭവിച്ചറിയുന്നതിനൊപ്പം ദോഫാറിലെ പ്രകൃതി സൌന്ദര്യവും സന്ദർശകരുടെ മനസ് കീഴടക്കുന്നു. മുഗ്സൈൻ, വാദി ദർബാത്ത്,ഇത്തീൻ, അയ്ൻ റസാത്ത് ... സലാലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കാണ്. ക്യാമറയ്ക്ക് മുന്നിൽ ഒറ്റയ്ക്കും കൂട്ടായും നിന്ന് സന്ദർശകർ പ്രകൃതി സൌന്ദര്യത്തോട് മുഖം ചേർക്കുന്നു.
സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് സലാലയുടെ ഹരിതഭംഗി ആസ്വദിക്കാൻ ഈ ദിവസങ്ങളിൽ ഇവിടേക്ക് എത്തിച്ചേരുന്നത്. ഗൾഫ് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോജസഞ്ചാര കേന്ദ്രം കൂടിയാണ് സലാല. പെരുനാൾ അവധി ദിനങ്ങളിൽ ഗൾഫിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് മലയാളികളാണ് ഇവിടേക്ക് എത്തിയത്.
ഗൾഫ് രാജ്യങ്ങളിൽ ചൂടു കനത്തതോടെ ഇവിടെ നിന്നുള്ള പൌരൻമാരും കൂട്ടത്തോടെ സലാലയിലെത്തുന്നു. ചൂടിൽ നിന്ന് രക്ഷതേടി എത്തുന്ന ഇവർ മഴയുടെ തണുപ്പും ഭംഗിയും ആസ്വദിച്ച് ആഴ്ചകളോളം ഇവിടെ തങ്ങും. സീസണ് സജീവമായതോടെ സലാലയിലും പരിസരങ്ങളിലും ഹോട്ടൽ നിരക്കുകളും കുത്തനെ ഉയർന്നു.
സലാല ഫെസ്റ്റിവലോടെ ഇത്തവണത്തെ ഖരീഫ് സീസണ് സജീവമായിക്കഴിഞ്ഞു, ഇരുപത് ലക്ഷത്തോളം സന്ദർശകരെയാണ് ആഗസ്റ്റ് 31 വരെ നീളുന്ന സലാല ഫെസ്റ്റിവലിൽ പ്രതീക്ഷിക്കുന്നത്. ഫെസ്റ്റിവലിനു തുടക്കം കുറിച്ചു കൊണ്ടുള്ള കരിമരുന്ന് പ്രയോഗം ആസ്വദിക്കാൻ നൂറു കണക്കിനാളുകളാണ് എത്തിയത്. ജിസിസി രാജ്യങ്ങളിലെ തനനത് കലാ കായിക പ്രകടനങ്ങളും 45 ദിവസത്തെ ആഘോഷത്തിന് മാറ്റു കൂട്ടും. മത, സാംസ്കാരിക, ശാസ്ത്ര പ്രഭാഷണങ്ങളാണ് ഇത്തവണത്തെ ഫെസ്റ്റിവലിൻറെ പുതുമ, ഗൾഫ് നാടുകളുടെ തനത് കരകൌശല ഉൽപ്പന്നങ്ങളും ഇവിടെ ലഭിക്കുന്നു.
സലാല ഫെസ്റ്റിവലിന് എത്തുന്നവർക്ക് സുരക്ഷാ ബോധവൽക്കരണവുമായി റോയൽ ഒമാൻ പൊലീസും സജീവമായിക്കഴിഞ്ഞു. പ്രവാസികൾക്ക് കാഴ്ചയുടെ വിസ്മയവും മഴയുടെ ഭംഗിയും സമ്മാനിക്കുന്ന ദിവസങ്ങളാണ് ഇനി സലാലയിൽ. വരൂ നമുക്ക് സലാലയിലേക്ക് പോകാം... മറക്കാനാകാത്ത കാഴ്ചകൾ കാണാം.