സഞ്ചാരികളുടെ പറുദീസയായ മസീറ ദ്വീപ്. ഉപ്പുപാടങ്ങള്‍ കടന്ന് കടലിലെ തിരമാലകളോട് കിന്നാരം പറഞ്ഞ് ജങ്കാറിലൂടെയുള്ള യാത്ര തന്നെ സഞ്ചാരികളെ വിസ്മയിപ്പിക്കുന്നു.
സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍റെ പ്രധാന ഭൂപ്രദേശത്തുനിന്ന് വേറിട്ടുനില്‍ക്കുന്ന ദ്വീപ് സമൂഹമാണ് മസീറ. ഒമാനിലെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമായി വളരുന്ന ദ്വീപില്‍ ജനവാസം കുറവാണെങ്കിലും സഞ്ചാരികളുടെ നല്ല തിരക്കുണ്ട്.
മസ്കറ്റിൽനിന്നും 380 കിലോമീറ്റർ അകലെയുള്ള മസീറ ദീപിലെത്താന്‍ മണിക്കൂറുകളുടെ യാത്രയുണ്ട്. കാഴ്ചകൾ ഒരുപാടുണ്ട് യാത്രക്കിടയില്‍. 200 കിലോമീറ്റർ പിന്നിട്ടാല്‍ പുല്ലുമേയുന്ന ഒട്ടക കൂട്ടങ്ങളെ കാണാം.
ഈ മനോഹര കാഴ്ചക്കു ശേഷമാണ് ഉപ്പു പാടങ്ങൾക്ക് നടുവിലൂടെയാണ് യാത്ര. ഉപ്പു പാടങ്ങൾ പിന്നിട്ടാല്‍ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിന്‍റെ ഭാഗമായ മസീറ ദീപിലെത്തും. എന്നാല്‍ ഫെറിയിലൂടെ മാത്രമേ ദീപിലേക്ക് പ്രവേശിക്കാനാവൂ. സഞ്ചാരികള്‍ക്കൊപ്പം വാഹനങ്ങളും കയറ്റി ജങ്കാറിൽ കടലിന് നടുവിലൂടെ ഉള്ള യാത്ര ഹരംകൊള്ളിക്കുന്നതുതന്നെ.
ഏകദേശം ഒന്നര മണിക്കൂർ നീളുന്ന യാത്ര. വേലിയേറ്റത്തിനനുസരിച്ച് യാത്രാ ദൈര്‍ഘ്യത്തിലും അല്‍പം വ്യത്യാസമുണ്ടാകും. ദീപിലേക്ക് എത്തിച്ചേരാൻ ഒരാള്‍ക്ക് മൂന്ന് റിയാലും ഒരു വാഹനത്തിന് പത്തു റിയലുമാണ് ഒമാൻ നാഷണൽ ഫെറിയുടെ നിരക്ക്. സ്വകാര്യ ഫെറിക്ക് വാഹനത്തിന് മാത്രം പത്തു റിയാൽ നൽകിയാൽ മതി. തിരിച്ചുവരാനും ഈ നിരക്കുതന്നെ നൽകണം.
വരാന്ത്യ അവധി ദിനങ്ങളില്‍ ആഭ്യന്തര, വിദേശ സഞ്ചാരികളുടെ തിരക്കേറെയാണ്. മനോഹരമായ കടല്‍തീരവും സുഖകരമായ കാലാവസ്ഥയും കടലിലെ സര്‍ഫിങ് വിനോദങ്ങളുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
ജീവനക്കാരുടെ ഊണും ഉറക്കവുമെല്ലാം ഈ ജങ്കാറില്‍ തന്നെ.വിനോദ സഞ്ചാരികള്‍ക്കായി ഹോട്ടല്‍ സൗകര്യങ്ങള്‍കൂടി വന്നതോടെ ഗള്‍ഫിലെതന്നെ വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനം കൈവരിക്കാന്‍ മസീറ ദ്വീപിന് കഴിഞ്ഞു. മര്‍സിസ് ദ്വീപാണ് ഇവിടത്തെ ഏറ്റവും വലിയ ദ്വീപ്. ഷാന്‍സി, കല്‍ബാന്‍, സൂര്‍ മസീറ തുടങ്ങി ശ്രദ്ധേയമായ ദ്വീപുകളും ഇവിടെയുണ്ട്.
താറ എന്ന് ഗ്രാമവാസികള്‍ വിളിക്കുന്ന പക്ഷികള്‍ ദ്വീപിന്‍റെ പ്രത്യേകതകളിലൊന്നാണ്. മുട്ടയിടാനായി തീരത്തേക്ക് എത്തുന്ന അല്‍ റിമാനി ആമകളാണ് മറ്റൊരു ആകര്‍ഷകത. തീരത്തെ മണലില്‍ കുഴിയുണ്ടാക്കി മുട്ടയിടുന്ന ഈ ആമകള്‍ പിന്നീട് കടലിലേക്ക് തിരിച്ചുപോകും.
വഞ്ചിയില്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലകളുമായി മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന അല്‍ മസോബല്‍ നൃത്തം ദ്വീപിന്‍റെ പരമ്പരാഗത കലാരൂപങ്ങളിലൊന്നാണ്.
ബംഗ്ലദേശ് സ്വദേശികളാണ് ജോലിക്കാരില്‍ കൂടുതലെങ്കിലും നിരവധി മലയാളികളുമുണ്ട്. ഇവിടത്തെ പത്തു സ്വാകാര്യ ഫെറികളിലെ ക്യാപ്റ്റന്മാരിൽ എട്ടു പേരും മലയാളികളാണെന്നതാണ് മറ്റൊരു പ്രത്യേകത. കടൽ യാത്ര ചെയിതിട്ടില്ലാത്തവർക്ക് ഒരു പുതിയ അനുഭവം തന്നെയായിരിക്കും മസീറ ദ്വീപിലേക്കുള്ള സാഹസിക യാത്ര.