തൃശൂര്‍ പൂരത്തിന് ചെണ്ടപ്പുറത്ത് കോലു വീഴുമ്പോള്‍ അതിനൊപ്പം തുള്ളും പ്രവാസികളുടെ മനസ്. പ്രത്യേകിച്ച് പൂരപ്രേമികളുടെ. പ്രവാസികള്‍കളായ പൂരപ്രേമികള്‍ക്ക് മേളത്തിന്‍റെ ആവേശപ്പെരുക്കം സമ്മാനിക്കുന്നതായിരുന്നു അബുദാബിയില്‍ നടന്ന കാലപ്രമാണം ചെണ്ടമഹോല്‍സവം.
ചെണ്ടയിൽ മേളപ്പെരുക്കം തീർത്ത് യുഎഇയുടെ തലസ്ഥാനത്തേക്ക് കൊട്ടിക്കയറുകയായിരുന്നു പെരുവനം കുട്ടൻ മാരാർ. അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൽചറൽ സെന്‍ററിലാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ചെണ്ടമഹോത്സവം അരങ്ങേറുന്നത്. പെരുവനം കുട്ടൻമാരാരോടൊപ്പം ചെണ്ട വിദ്വാന്മാരായ പെരുവനം സതീശൻമാരാർ, പെരുവനം ഗോപാലകൃഷണൻ, ഇലതാളത്തിൽ മണിനായർ, സഹ പ്രമാണി കുമ്മത്ത് രാമൻകുട്ടിനായര്‍ എന്നിവര്‍ കൂടി ചേർന്നതോടെ നാട്ടുപൂരങ്ങളുടെ ആരവം അബുദാബിയെ പ്രകമ്പനംകൊള്ളിച്ചു. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ ശക്തി തിയേറ്റേഴ്‌സം മണിരംഗ് അബുദാബിയുമാണ് പരിപാടി സംഘടിപ്പിച്ചത്.
പെരുവനത്തിന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നെത്തിയ 35ഓളം കലാകാരന്മാർക്കൊപ്പം യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 35 പേര്‍ കൂടി ചേര്‍ന്നതോടെ മിനി തൃശൂര്‍ പൂരം തന്നെ കാഴ്ചവയ്ക്കുകയായിരുന്നു കലാകാരന്മാര്‍. ഇന്ത്യയ്ക്ക് പുറത്ത് ഇത്രയും പേര്‍ ഒരു വേദിയില്‍ ഒന്നിച്ച് കൊട്ടിക്കയറുന്നത് ഇതാദ്യം. വാദ്യമേളം ആസ്വദിക്കാന്‍ നൂറുകണക്കിന് പൂരപ്രേമികള്‍ ഐ.എസ്.സിയില്‍ എത്തിയിരുന്നു.