സിനിമയുടെ നക്ഷത്രശോഭയിലും മങ്ങാത്ത ഭാവ ഗാംഭീര്യത്തോടെ നാടകയരങ്ങിലെ കരുത്തന്‍ കഥാപാത്രങ്ങള്‍ യുഎഇയില്‍. സ്വാഭാവികതയുടെ അരങ്ങില്‍ മുഴങ്ങുന്നത് കാമ്പുള്ള കഥകളുടെ സന്ദേശങ്ങള്‍. അബുദാബിയില്‍ കേരള സോഷ്യല്‍ സെന്‍റര്‍ നടത്തുന്ന എട്ടാമത് ഭരത് മുരളി നാടകോല്‍സവത്തിലാണ് നാടകകലയുടെ പുതുവസന്തം.
തിയറ്റര്‍ ആർട്സ് ദുബായുടെ ബാനറില്‍ നരേഷ് കോവില്‍ സംവിധാനം ചെയ്ത രണ്ട് അന്ത്യരംഗങ്ങള്‍ എന്ന നാടകത്തോടെയാണ് തുടക്കം. അന്തരിച്ച നടന്‍ മുരളിയുടെ സ്മരണാര്‍ഥം സംഘടിപ്പിക്കുന്ന നാടകോത്സവത്തില്‍ 12 നാടകങ്ങളാണ് അരങ്ങിലെത്തുന്നത്.
ഇന്ത്യയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് അബുദാബിയിലെ ഭരത് മുരളി നാടകോത്സവം. കലാകാരൻമാരോട് കേരളാ സോഷ്യൽ സെന്‍റർ കാണിക്കുന്ന താൽപര്യം മാതൃകാപരമാണെന്ന് നാടക നടനും സംവിധായകനുമായ ഇബ്രാഹിം വേങ്ങര പറഞ്ഞു.
അൽഐൻ മലയാളി സമാജം അവതരിപ്പിക്കുന്ന ദി ട്രയല്‍, കനൽ ദുബായ് അവതരിപ്പിക്കുന്ന അഗ്നിയും വർഷവും, ഫ്രണ്ട്‌സ് എ.ഡി.എം.എസ് അവതരിപ്പിക്കുന്ന ഭഗ്നഭവനം, അജ്‌മാൻ ഇന്ത്യാ സോഷ്യൽ സെന്‍റർ അവതരിപ്പിക്കുന്ന വെളിച്ചം കെടുന്നു എന്നീ നാടകങ്ങളും വരുംദിവസങ്ങളില്‍ അരങ്ങേറും.
മാസ് ഷാർജയുടെ അദൃകന്യയും ശക്തി തിയറ്റേഴ്‌സ് അവതരിപ്പിക്കുന്ന ചിരിയും, തീയറ്റർ ദുബായ് അവതരിപ്പിക്കുന്ന ദി ഐലന്‍റ് എന്നിവ കൂടി അരങ്ങിലെത്തുന്നതോടെ നാടകോത്സവത്തിന് തിരശ്ശീല വീഴും. കേരളത്തിലെ നാടക പ്രസ്ഥാനത്തിന് മുതൽ കൂട്ടാകുന്നതാണ് ഈ നാടകങ്ങളെന്നാണ് അണിയറ പ്രവർത്തകരുടെ വിലയിരുത്തൽ.
നാടകത്തോട് ജനങ്ങള്‍ക്കുള്ള താല്‍പര്യമാണ് തിങ്ങിനിറഞ്ഞ സദസ് സൂചിപ്പിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി പതിനാല് പുരസ്കാരങ്ങളുള്ള നാടകോല്‍സവത്തിന്‍റെ ഫലപ്രഖ്യാപനവും സമ്മാനദാനവും ജനുവരി 13ന് സാംസ്കാരിക സമ്മേളനത്തില്‍ നടക്കും.