വനിതാ ക്രിക്കറ്റിൽ രാജ്യാന്തര തലത്തിൽ കളിക്കുന്ന ഒരു മലയാളിയുണ്ട്. പക്ഷേ ഇന്ത്യക്ക് വേണ്ടിയല്ല ആ താരം കളിക്കുന്നത്. യുഎഇയ്ക്ക് വേണ്ടിയാണ്. യുഎഇ ദേശീയ ടീമിലെ മലയാളി താരം ഷിനി സുനീറയുടെ ക്രിക്കറ്റ് വിശേഷങ്ങളാണ് ഇനി.
മലപ്പുറംകാരെല്ലാം ഫുട്ബോളിനെ സ്നേഹിച്ചപ്പോൾ വഴി മാറി നടന്ന് ക്രിക്കറ്റിനെ നെഞ്ചിലേറ്റിയ പെൺകുട്ടിയാണ് ഷിനി സുനീറ. വഴി മാറിയുള്ള ഷിനിയുടെ ആ യാത്ര ഇന്ന് എത്തി നിൽക്കുന്നത് യുഎഇയുടെ വനിതാ ക്രിക്കറ്റ് ടീമിലാണ്. രാജ്യാന്തര ക്രിക്കറ്റിലെ ഏക വനിതാ മലയാളി താരം. ബാറ്റിങും ബോളിങ്ങും ഓപ്പൺ ചെയ്യുന്ന എണ്ണം പറഞ്ഞ ഓൾ റൌണ്ടറാണ് ഷിനി സുനീറ. കഴിഞ്ഞ നാലു വർഷമായി യുഎഇ ദേശീയ ടീമിലെ സജീവസാന്നിധ്യം.
പെൺകുട്ടികൾ ക്രിക്കറ്റ് കളിയെ കുറിച്ച് ചിന്തിച്ച് തുടങ്ങും മുന്പേ ബാറ്റും ബോളുമായി പിച്ചിലിറങ്ങിയിരുന്നു ഷിനി സുനീറ. ഒപ്പം കളിക്കാൻ പെൺകുട്ടികളില്ലാത്തതിനാൽ ആൺകുട്ടികൾക്കൊപ്പമായി പരിശീലനം. ചുങ്കത്തറ മാർത്തോമ്മാ കോളജിലെയും തിരുവല്ല മാർത്തോമ്മാ കോളജിലെയും പഠനവും പരിശീനലവുമാണ് ഷിനി സുനീറയെ ഒരു നല്ല ക്രിക്കറ്ററാക്കിയത്.
ഉന്നത പഠനത്തിന് ലണ്ടനിലെത്തിയതോടെ കളി മാറി. പ്രമുഖ കൌണ്ടി ടീമായ മിഡിൽസെക്സിൻറെ വനിതാ ടീമിൽ സ്ഥിരം മുഖമായി ഷിനി സുനീറ. ഓപ്പണിങ് ബോളറായും വെടിക്കെട്ട് ബാറ്റിങ് താരമായുമൊക്കെ ഷിനി തിളങ്ങി. കരിയർ തന്നെ മാറ്റിമറിക്കുന്നതായിരുന്നു കൌണ്ടിയിലെ അനുഭവ പരിചയം.
ജോലിയുടെ ഭാഗമായി ലണ്ടനിൽ നിന്ന് ദുബായിലെത്തിയപ്പോൾ ഇടം ലഭിച്ചത് യുഎഇയുടെ ദേശീയ ടീമിൽ കൂടിയായിരുന്നു. നാലു വർഷമായി യുഎഇ ടീമിൻറെ അവിഭാജ്യഘടകമാണ് ഷിനി സുനീറ. വനിതാ ക്രിക്കറ്റിന് ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യത ഏറെ പ്രതീക്ഷ പകരുന്നുണ്ട് ഷിനി സുനീറയെ പോലുള്ള താരങ്ങൾക്ക്.
ക്രിക്കറ്റിൽ മാത്രമല്ല, കായികമേഖലയിൽ തന്നെ ഒരു ഓൾറൌണ്ടറാണ് ഷിനി സുനീറ. ഫുട്ബോളിലും ഹോക്കിയിലും സോഫ്റ്റ് ബോളിലും സർവകലാശാല തലത്തിൽ കളിച്ചിട്ടുള്ള ഇവർ മിഡിൽസെക്സ് കൌണ്ടിയുടെ റഗ്ബി താരവുമായിരുന്നു. രാജ്യാന്തര തലത്തിലെ ഏക ക്രിക്കറ്റ് ദന്പതികളെന്ന കൌതുകവും ഷിനിയുടെ ജീവിതത്തിലുണ്ട്. കുവൈത്ത് ക്രിക്കറ്റ് ടീം അംഗമായ കിഷോറാണ് ഷിനി സുനീറയുടെ ഭർത്താവ്.
ഷിനി സുനീറയുടെ ക്രിക്കറ്റ് യാത്രകൾ പിറകെ നടക്കുന്നവർക്ക് ഒരു വലിയ പ്രചോദനമാണ്... വഴി മാറി നടന്ന് വിജയം കൊയ്ത ഈ താരം കൂടുതൽ വിജയങ്ങളിലേക്കുള്ള യാത്രയിലാണ്.