ഗൾഫ് നാടുകളിൽ ഓണക്കാലം എന്നാൽ തിരുവാതിരയുടെ കാലം കൂടിയാണ്. ഓണക്കാലത്ത് പൂക്കള മൽസരം കഴിഞ്ഞാൽ ഏറ്റവും വാശിയേറിയ മൽസരമാണ് തിരുവാതിര കളി. അടവും ചുവടും മുറുക്കി തയാറെടുക്കുകയാണ് മലയാളി മങ്കമാർ.
ഓണവും തിരുവാതിരയും തമ്മിൽ എന്താണ് ബന്ധം... ഒരു ബന്ധവുമില്ല. പക്ഷേ ഗൾഫിലെ പ്രവാസികൾക്ക് അങ്ങനെയല്ല. ഓണക്കാലം എന്നാൽ പ്രവാസികൾക്ക് തിരുവാതിരക്കാലം കൂടിയാണ്... പ്രവാസലോകത്തെ ഓണാഘോഷങ്ങളിലെ ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഇനമാണ് തിരുവാതിര കളി...
ഓണക്കാലമായതോടെ തിരുവാതിര കളി പഠിക്കാനുള്ള ഓട്ടത്തിലാണ് ഗൾഫിലെ മലയാളി മങ്കമാർ. പാരന്പര്യ ചിട്ടകളോടെ തന്നെയാണ് ഗൾഫിലെ തിരുവാതിര കളിയും മൽസരവുമെല്ലാം. വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വാശിയേറിയ മൽസരങ്ങളാണ് വിവിധ ഗൾഫി രാജ്യങ്ങളിൽ അരങ്ങേറുന്നത്.
ഒരേ അധ്യാപിക തന്നെ വിവിധ ടീമുകളെ പരിശീലിപ്പിക്കുന്നതും നമുക്ക് ഗൾഫ് നാടുകളിൽ കാണാനാകും. മൽസരവേദികളിൽ വാശിയോടെ മൽസരിക്കുന്ന പല ടീമുകളും ഒരു ഗുരുവിൻറെ കീഴിൽ തന്നെ അഭ്യസിച്ചവരാകുമെന്ന് സാരം. അതുകൊണ്ട് തന്നെ മൽസരങ്ങൾ ആരോഗ്യപരവും സൌഹാർദകരവും ആണ്.
ഏഴു മുതൽ പന്ത്രണ്ടു പേർ വരെയാണ് ഓരോ ടീമിലും ഉള്ളത്. നൂറു പേരടങ്ങുന്ന മെഗാ തിരുവാതിര മൽസരങ്ങളും ഗൾഫ് രാജ്യങ്ങൾക്ക് പരിചിതമാണ്... അങ്ങനെ വീണ്ടുമൊരു തിരുവാതിരക്കാലം കൂടി ആഘോഷിക്കുകയാണ് പ്രവാസികൾ.