ചതുരംഗക്കളത്തിൽ വലിയ വിജയങ്ങൾ പൊരുതി നേടുന്ന ഒരു മലയാഴളി മിടുക്കനുണ്ട്. ദുബായിൽ വിദ്യാർഥിയായ അലക്സ് ജോർജ്. അണ്ടർ 8 വിഭാഗത്തിൽ യുഎഇയിലെ ദേശീയ ചാംപ്യനാണ് അലക്സ്.
ചതുരംഗക്കളത്തിലെ രാജകുമാരനാണ് അലക്സ്. വെള്ളയും കറുപ്പും കരുക്കളിൽ വിജയം വെട്ടിപ്പിടിക്കുന്ന കൊച്ചു മിടുക്കൻ. വലിയ വിജയങ്ങളിലേക്കുള്ള വലിയ യാത്രയ്ക്ക് തുടക്കമിട്ട് കഴിഞ്ഞിരിക്കുന്നു. അണ്ടർ 8 വിഭാഗത്തിൽ യുഎഇ ദേശീയ ചാംപ്യനായി കൊണ്ടാണ് അലക്സ് ജോർജ് ഈ യാത്രയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.
ഫുജൈറയിൽ നടന്ന യുഎഇ ദേശീയ സ്കൂൾ ചെസ് ചാംപ്യൻഷിപ്പിലാണ് ഏഴു എമിറേറ്റുകളിൽ നിന്നുള്ള താരങ്ങളെ തോൽപിച്ച് അലക്സ് കിരീടം നേടിയത്.
രണ്ടര വർഷം മുന്പാണ് അലക്സ് ചെസ് കളിക്കാൻ തുടങ്ങുന്നത്. ചേട്ടൻ ജേക്കബ് ചെസ് കളിക്കുന്നത് കണ്ട് കൌതുകം തോന്നിയ അലക്സും ഒപ്പം കൂടുകയായിരുന്നു. ചെസിലെ തന്ത്രങ്ങൾ വളരെ വേഗം തന്നെ പഠിച്ചെടുക്കുന്ന അലക്സിൻറെ മികവ് പരിശീകനായ ഗ്രാൻഡ് മാസ്റ്റർ സെർഗ്യേ കയുമോവ് തിരിച്ചറിയുന്നതോടെയാണ് കളി മാറുന്നത്. മാഗ്നസ് കാൾസനാണ് അലക്സിൻറെ പ്രിയതാരം. കാൾസനെതിരെ കളിക്കുകയാണ് ഈ മിടുക്കൻറെ സ്വപ്നങ്ങളിലൊന്ന്.
അതിവേഗം നീക്കങ്ങൾ നടത്തുന്ന ബ്ളിറ്റ്സ് മൽസരങ്ങളാണ് അലക്സിനു പ്രിയം. എന്നാൽ ക്ലാസിക്കൽ ശൈലിയും മികവ് ഒട്ടും കുറയുന്നില്ല. ചതുരംഗക്കളത്തിലെ ഓരോ ആക്രമണ നീക്കവും, പ്രത്യാക്രമണവും, പ്രതിരോധവുമെല്ലാം അലക്സിന് ഹൃദിസ്ഥം. ആക്രമണവും പ്രത്യക്രാമണവും എല്ലാം അതിവേഗം. എതിരാളിയുടെ നീക്കം മുൻകൂട്ടി കാണുന്നിടത്താണ് ഈ മിടുക്കൻറെ വിജയം.
ചെസ് കഴിഞ്ഞാൽ അലക്സിന് കന്പം ടെന്നിസിലും സ്കീയിങ്ങിലുമാണ്. ഗോൾഫിനോടും ഇഷ്ടം ഏറെ. എന്നാൽ ഒന്നാം സ്ഥാനം ചെസിനു തന്നെ.
ആലുവ സ്വദേശിയായ പിതാവ് ജോർജ് ജേക്കബും, തുർക്ക്മെനിസ്ഥാൻ സ്വദേശിയായ അമ്മ ലാലിതയും എല്ലാ പിന്തുണയും പ്രോൽസാഹനവുമായി അലക്സിന് ഒപ്പമുണ്ട്. മലയാളത്തിൽ ഒരു വാക്കും അമ്മ അലക്സിനെ പഠിപ്പിച്ചിട്ടുണ്ട്.
ചെസ് മൽസരങ്ങൾക്കായി ഒട്ടേറെ രാജ്യങ്ങൾ സഞ്ചരിച്ചു കഴിഞ്ഞു ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ അലക്സ്. ശ്രീലങ്കയിൽ നടക്കുന്ന രാജ്യാന്തര ചെസ് ചാംപ്യൻഷിപ്പാണ് ഈ നിരയിൽ ഏറ്റവും അവസാനത്തേത്. വിശ്വനാഥൻ ആനന്ദ് മുതൽ നിഹാൽ സരിൻ വരെ വെന്നിക്കൊടി പാറിച്ച ചതുരംഗക്കളത്തിൽ ഇന്ത്യയുടെ പുതിയ പ്രതീക്ഷയാണ് അലക്സ് ജോർജ്.