ഗള്‍ഫിലെ കേരളമെന്നാണ് ഒമാനിലെ സലാലയുടെ വിളിപ്പേര്. ഭൂപ്രകൃതിയിലും പ്രകൃതിഭംഗിയിലും കേരളത്തിന്‍റെ തനിപ്പകര്‍പ്പാണ് സലാല. പക്ഷേ ചരിത്രത്തില്‍ രേഖപ്പെടുത്തിയ മറ്റൊരു വലിയ ബന്ധവും കേരളവും സലാലയും തമ്മിലുണ്ട്. കൊടുങ്ങല്ലൂര്‍ രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഭൂമി. ചേരമാന്‍ പെരുമാളിന്‍റെ കബറിടത്തിലേക്കാണ് ഇനി യാത്ര.
കേരളം തേടിയാണ് പ്രവാസികള്‍ സലാലയിലേക്ക് പോകുന്നത്. കേരളത്തിന്‍റെ മഴയും മഞ്ഞും പച്ചപ്പും എല്ലാം തേടി. സലാല പ്രവാസി മലയാളിയുടെ മനസിന് ജന്‍മനാടിന്‍റെ തണുപ്പേകുന്നു... അത്ര മനസടുപ്പമാണ് മലയാളിക്ക് സലാലയോട്...
മലയാളിയുടെയും സലാലയുടെ മനസടുപ്പത്തിന് ഉയിരേകുന്ന ഒരിടമുണ്ട് സലാലയില്‍. അതാണ് ഈ കൊച്ചു കെട്ടിടം. അബ്ദു റഹ്മാന്‍ താജുദ്ദീന്‍റെ കബറിടം. അല്ലെങ്കില്‍ ചേരമാന്‍ പെരുമാളിന്‍റെ ശവകുടീരം. ഇസ്്ലാം മതം സ്വീകരിച്ച് മക്കയില്‍ നിന്ന് കൊടുങ്ങല്ലൂരേക്കുള്ള മടക്കയാത്രയില്‍ ചേരമാന്‍ പെരുമാളിന്‍റെ കപ്പല്‍ സലാലയില്‍ അടുത്തന്നൊണ് ഐതീഹ്യം. സലാലയില്‍ രോഗബാധിതനായി മരണപ്പെട്ട അദ്ദേഹത്തെ അവിടെ തന്നെ അടക്കുകയായിരുന്നു.
കബറിടത്തിലെ മീസാന്‍ കല്ലില്‍ സുല്‍ത്താന്‍ ഓഫ് മലബാര്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ചേരമാന്‍ പെരുമാളിനൊപ്പമുണ്ടായിരുന്ന പതിനഞ്ചു പേര്‍ സലാലയില്‍ തന്നെ തങ്ങിയെന്നും, അവശേഷിക്കുന്നവര്‍ മാലിക് ദിനാറിന്‍റെ നേതൃത്വത്തില്‍ ഇസ്്ലാം മതം പ്രചരിപ്പിക്കാന്‍ കേരളത്തിലേക്ക് പോയെന്നുമാണ് ഐതിഹ്യം.
ഇന്ന് സലാലയില്‍ എത്തുന്ന മലയാളികളില്‍ ഭൂരിഭാഗവും ചേരമാന്‍ പെരുമാളിന്‍റെ ഖബര്‍ കാണാതെ മടങ്ങാറില്ല. മലയാളികള്‍ മാത്രമാണ് ഇവിടുത്തെ സന്ദര്‍ശകരെന്നു പറഞ്ഞാലും അതിശയോക്തിയില്ല.
ഇന്ത്യയും ഒമാനും തമ്മിലുള്ള സൗഹൃദത്തിന്‍റെ സ്മാരകം എന്നും ഈ കബറിടത്തെ വിശേഷിപ്പിക്കുന്നു. ഒമാനിലെ ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ടിന്‍റെ അധീനതയിലാണ് ഇന്ന് ഈ ശവകുടീരവും പരിസര പ്രദേശങ്ങളും.