ഒരു മല്‍സ്യ മാര്‍ക്കറ്റ് എന്നു പറയുന്പോള്‍ മനസിലേക്ക് ഓടിയെത്തുന്ന ചില ചിത്രങ്ങളുണ്ട്. എന്നാല്‍ മല്‍സ്യ മാര്‍ക്കറ്റ് എന്ന പരമ്പരാഗത സങ്കല്‍പങ്ങളെ പൊളിച്ചെഴുതുകയാണ് ദുബായിലെ വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റ്. ഇവിടെയെത്തുന്നവര്‍ ഇതൊരു മാര്‍ക്കറ്റ് ആണോ എന്നു പോലും സംശയിച്ചു പോയേക്കും.
ദുബായുടെ ഏറ്റവും പുതിയ ആകര്‍ഷണമായ വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റ് ജനകീയമാകുന്നു. കേവലമൊരു പഴം, പച്ചക്കറി, മല്‍സ്യ, മാംസ വിപണന കേന്ദ്രം എന്നതിലപ്പുറം ഇവിടെ ഒരുക്കിയ ലോകോത്തര സംവിധാനമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
ഷോപ്പിങ് മാളിന്‍റെ കെട്ടും മട്ടുമുള്ള ഈ കെട്ടിടം ഒരു മല്‍സ്യമാര്‍ക്കറ്റാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പം പ്രയാസമുണ്ടാകും. പക്ഷേ സത്യമാണ്. ഇതാണ് ദുബായിലെ പുതിയ പഴം, പച്ചക്കറി, മല്‍സ്യ, മാംസ മാര്‍ക്കറ്റ്.
പാര്‍ക്കിങ്ങില്‍ നിന്ന് എസ്കലേറ്റര്‍ വഴി മുകളിലെത്തിയാല്‍ ആദ്യം കാണുന്നതാണ് മല്‍സ്യമാര്‍ക്കറ്റ്. സാധാരണ മല്‍സ്യ ചന്തകളിലേതു പോലെ മീന്‍ നാറ്റമോ, പറന്നു നടക്കുന്ന ഈച്ചകളോ ഒന്നും ഇവിടില്ല. വൃത്തിയ്ക്കാണ് ഇവിടെ ഒന്നാം സ്ഥാനം. വിശാലമായ ഹാളില്‍ അക്ഷരമാല ക്രമത്തില്‍ വേര്‍തിരിച്ച സ്റ്റാളുകള്‍. പിടയ്ക്കുന്ന മല്‍സ്യത്തിന്‍റെ ചാകര സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്നു.
അറബികളുടെ ഇഷ്ട ഇനമായ ഹമൂര്‍, ഷാഫി, ഷേരി തുടങ്ങി മലയാളികളുടെ മത്തിയും അയലയും വരെ സുലഭം. ഇരുനൂറോളം രാജ്യക്കാര്‍ താമസിക്കുന്ന യുഎഇയില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള മല്‍സ്യങ്ങള്‍ ഇവിടെ കിട്ടും. പ്രാദേശികമായി പിടിക്കുന്ന മല്‍സ്യത്തിന് പുറമെ വിദേശ രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവയുമുണ്ട്. പുതിയ മാര്‍ക്കറ്റിലെത്തിയ കച്ചവടക്കാര്‍ക്കും അധികൃതര്‍ ഒരുക്കിയ സൌകര്യത്തില്‍ നിറഞ്ഞ സംതൃപ്തി. ഇന്ത്യക്കാരും പാക്കിസ്ഥാനികളുമാണ് കച്ചവടക്കാരില്‍ ഏറെയും.
കടലിൽനിന്ന് പിടിച്ചുകൊണ്ടുവരുന്ന മല്‍സ്യം അപ്പോള്‍ തന്നെ തൂക്കി തിട്ടപ്പെടുത്തി ലേലം ചെയ്താണ് വില്‍പന സ്റ്റാളില്‍ എത്തിക്കുന്നത്. കൂടുതലുള്ള മല്‍സ്യം സൂക്ഷിക്കാന്‍ പ്രത്യേക ശീതീകരണ സംവിധാനമുണ്ട്.
പൂര്‍ണമായും ശീതീകരിച്ച മാര്‍ക്കറ്റില്‍ നഗരസഭ ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തുന്നു. കേടായതും നിശ്ചിത നീളത്തില്‍ കുറഞ്ഞതുമായ മല്‍സ്യം വില്‍ക്കാന്‍ പാടില്ല. നിയമം ലംഘിച്ച് വില്‍പന നടത്തുന്നവരുടെ മല്‍സ്യം പിടിച്ചെടുത്ത് നശിപ്പിക്കുകയാണ് പതിവ്
വാങ്ങിയ മല്‍സ്യം നന്നാക്കി, മുറിച്ചു കൊടുക്കുന്നതിനും മികച്ച സൗകര്യങ്ങളുണ്ട്. മല്‍സ്യവുമായി ഇവിടെ എത്തുന്നവര്‍ക്ക് ടോക്കണ്‍ നല്‍കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ചെറുതും വലുതുമായ മീന്‍ മുറിക്കുന്നതിനും വൃത്തിയാക്കുന്നതിനും നൂതന സൌകര്യങ്ങളുണ്ട് ഇവിടെ.
ചെമ്മീന്‍ പൊടി മുതല്‍ സ്രാവ് വരെയുള്ള ഉണക്കമീനുകളും ഇവിടെ കിട്ടും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ഇനം ഇറച്ചികളും വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റിലുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പഴങ്ങളും പച്ചക്കറികളും ലഭിക്കുന്നു എന്നതും ഈ മാര്‍ക്കറ്റിന്‍റെ സവിശേഷതയാണ്. പഴങ്ങള്‍ സൂക്ഷിക്കാന്‍ ശീതികരണ സംവിധാനവുമുണ്ട്.
മാര്‍ക്കറ്റിലെ സൗജന്യ വൈഫൈ കൂടിയാകുന്പോള്‍ ഉപഭോക്താക്കള്‍ക്ക് പെരുത്ത് സന്തോഷത്തോടെ കച്ചവടം തീര്‍ക്കാനാകുന്നു. വ്യത്യസ്തമായ ഒരു മാര്‍ക്കറ്റ് അനുഭവത്തോടെ.