പക്ഷികളെയും മൃഗങ്ങളെയും ഒക്കെ ഓമനിച്ച് വളര്‍ത്തുന്ന ഒട്ടേറെ പ്രവാസികളുണ്ട് ഗള്‍ഫില്‍. പക്ഷേ പ്രവാസജീവിതം അവസാനിപ്പിക്കുമ്പോള്‍ ഓമനിച്ചു വളര്‍ത്തിയ ഈ പക്ഷികളെയും മൃഗങ്ങളെയും ഒക്കെ ഇവിടെ തന്നെ വിട്ടിട്ട് പോവുകയാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. എന്നാല്‍ ഒമാനില്‍ നിന്നുള്ള പ്രവാസി മലയാളിയായ പ്രദീപ് അല്‍പം വേറിട്ടു തന്നെ ചിന്തിച്ചു. പ്രദീപിന്‍റെ കുടുംബത്തിനൊപ്പം കേരളത്തിലേക്ക് പോവുകയാണ് അവരുടെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയും
അങ്ങനെ കിമ്മു ഇന്ത്യയിലേക്ക് പോവുകയാണ്. ഇനി കേരളമായിരിക്കും കിമ്മുവിന്‍റെ സ്വന്തം നാട്. ഒരു പൂച്ചക്കുട്ടിയോടുള്ള മലയാളി കുടുംബത്തിന്‍റെ ഇഷ്ടത്തിന്‍റെ കഥയാണ് കിമ്മുവിന്‍റെ കഥ.
അഞ്ചു വര്‍ഷം മുൻപാണ് തൃശൂര്‍ കൊരട്ടി ചെറുവാളൂര്‍ സ്വദേശി പ്രദീപിന്‍റെ ഒമാനിലെ വീട്ടിലേക്ക് കിമ്മു എത്തുന്നത്. ഫ്ളാറ്റിലെ പാര്‍ക്കിങ് ഏരിയയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പൂച്ചക്കുട്ടിയെ പ്രദീപിന്‍റെ മകള്‍ ദിവ്യയാണ് വീട്ടിലേക്ക് എടുത്തു കൊണ്ടു വന്നത്. അന്നു മുതല്‍ ഇന്നു വരെ ഈ കുടുംബത്തിലെ അംഗമാണ് കിമ്മു.
പ്രദീപിനും മക്കളായ ദിവയ്ക്കും കൃഷ്ണയ്ക്കുമൊക്കെ കിമ്മു ഏറെ പ്രിയപ്പെട്ടതാണ്. പ്രദീപിന്‍റെ ഭാര്യ പുഷ്പയോടാണ് ഏറ്റവും ഇണക്കം. രാത്രി പുഷ്പ ഉറങ്ങുന്നതു വരെ കിമ്മുവും ഉറങ്ങാതിരിക്കും. ഉറക്കം പുഷ്പയ്ക്കൊപ്പം മാത്രം. മീനിനോടും ക്യാറ്റ് ഫുഡിനോടും മാത്രമാണ് കിമ്മുവിന് ഇഷ്ടം. മറ്റു ഭക്ഷണങ്ങളോടെന്നും തീരെ താല്‍പര്യമില്ല.
ഒമാനില്‍ നിന്ന് കുടുംബത്തെ നാട്ടിലേക്കയക്കാന്‍ തീരുമാനിച്ചപ്പോഴാണ് കിമ്മുവിനെ എന്തു ചെയ്യുമെന്ന ചോദ്യം ഉയര്‍ന്നത്. മസ്കത്തില്‍ ഉപേക്ഷിച്ച് പോകാന്‍ വീട്ടില്‍ ആര്‍ക്കും മനസു വന്നില്ല. ഒമാനിലെ കൊടും ചൂടില്‍ കിമ്മുവിനെ എത്രകാലം ജീവിക്കാനാകുമെന്ന ചോദ്യവും ഇവരെ വിഷമിപ്പിച്ചു. ഒടുവില്‍ പ്രദീപും കുടുംബവും ആ തീരുമാനത്തിലേക്കെത്തി. കിമ്മുവിനെ കൂടി കേരളത്തിലേക്ക് കൊണ്ടു പോവുക.
കിമ്മുവിനെ കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള അന്വേഷണങ്ങളായിരുന്നു പിന്നീട്. ചില രാജ്യങ്ങളില്‍ നിന്ന് മൃഗങ്ങളെ മറ്റു രാജ്യത്തേക്ക് കൊണ്ട് പോകണമെങ്കില്‍ മൃഗങ്ങങ്ങള്‍ക്കും പാസ്പോര്‍ട്ട് ആവശ്യമാണ്. ഭാഗ്യവശാല്‍ ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ പാസ്പോര്‍ട്ടിന്‍റെ ആവശ്യമില്ല. പക്ഷേ നടപടിക്രമങ്ങള്‍ സങ്കീര്‍ണവും ചെലവേറിയതുമായിരുന്നു.
പൂച്ചയ്ക്ക് പ്രതിരോധ കുത്തിവയ്പെടുത്തു എന്നു തെളിയിക്കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമായി വെറ്റിനറി ക്ലിനിക്കിലേക്ക്. അവിടെ നിന്ന് എക്സ്പോര്‍ട്ട് ലൈസന്‍സും പൂച്ചയുടെ കഴുത്തില്‍ ധരിപ്പിക്കാനുള്ള മൈക്രോചിപ്പും ലഭിക്കും. പത്തു ദിവസം മാത്രമാണ് എക്സ്പോര്‍ട്ട് സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി. ഈ കാലാവധിക്കുള്ളില്‍ വളര്‍ത്തു മൃഗങ്ങളുമായി ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്തിരിക്കണം. എക്സ്പോര്‍ട്ട് സര്‍ട്ടിഫിക്കറ്റും എംബസിയുടെ സാക്ഷ്യപത്രവും മുംബൈയിലെ ക്വാറന്‍റൈന്‍ ഓഫീസില്‍ ഹാജരാക്കണം. ഇവിടെ നിന്ന് ലഭിക്കുന്ന ഇംപോര്‍ട്ട് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ പൂച്ചയെ വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കുകയുള്ളൂ.
ക്വാറന്‍റൈന്‍ ഓഫീസുള്ള വിമാനത്താവളങ്ങളില്‍ കൂടി മാത്രമേ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരാനാകൂ എന്നതിനാല്‍ മുംബൈ വഴിയാണ് ഇവരുടെ യാത്ര. ഒമാന്‍ എയറില്‍ കിമ്മുവുമായി മുംബൈയിലേക്ക്. അവിടെ നിന്ന് മറ്റൊരു വിമാനത്തില്‍ കൊച്ചിയിലേക്ക്. വിമാനത്തിന്‍റെ കാര്‍ഗോ സെക്ഷനില്‍ പ്രത്യേകം തയാറാക്കിയ കൂട്ടിലായിരിക്കും കിമ്മുവിന്‍റെ കേരളയാത്ര.
ഏകദേശം ഒരുലക്ഷത്തിലധികം രൂപയാണ് കിമ്മുവിനെ കേരളത്തിലെത്തിക്കാന്‍ ഇവര്‍ ചെലവഴിച്ചത്. കാരണം അത്രയേറെ ഇഷ്ടമാണ് അവര്‍ക്ക് കിമ്മുവിനെ... പണം ചെലവായാലും കിമ്മു ഒപ്പമുണ്ടല്ലോ എന്നതാണ് ഇവരുടെ സന്തോഷം.