ജീവിതത്തിലെ അഗ്നിപരീക്ഷണങ്ങളെ അക്ഷരങ്ങള്‍ക്കൊണ്ട് തോല്‍പിച്ച കവയിത്രിയാണ് ബിന്ദു സന്തോഷ്. ആനുകാലികങ്ങളില്‍ കവിതകളിലൂടെയും കഥകളിലൂടെയും വായനക്കാരുമായി സംവദിക്കുന്ന ബിന്ദുവിന്‍റെ പുസ്തകം എന്ന സ്വപ്നം യാഥാര്‍ഥ്യമാവുകയാണ്. വാക്സ്ഥലി എന്ന പുസ്തകത്തിലൂടെ.
വാക്സ്ഥലി, അതിജീവനത്തിന്‍റെ പുസ്തകം. പേര് സൂചിപ്പിക്കുംപോലെ 47 കുഞ്ഞു കവിതകളും 99 മിനിക്കഥകളും അടങ്ങിയ ഈ പുസ്തകത്തിന് പിന്നില്‍ അതിജീവനത്തിന്‍റെ ഒരു കഥയുണ്ട്.
"കരച്ചിലിനൊപ്പം ഒലിച്ചുപോയ
കൃഷ്ണമണി തിരയുകയാണ് ഞാന്‍
മഷിയുടഞ്ഞ് കരവെടിഞ്ഞ്
ഏത് കടലിലെത്തിയിരിക്കുമതിപ്പോള്‍"
പത്തൊമ്പതാം വയസിൽ ഡോക്ടറുടെ കൈപ്പിഴ മൂലം കാഴ്ച നഷ്ടപ്പെട്ട ബിന്ദു സന്തോഷ് അകക്കണ്ണിലൂടെ ലോകത്തെ കാണുകയും കവിതകളിലൂടെയും കഥകളിലൂടെയും സംവദിക്കുകയും ചെയ്തുവരുന്നു. ആനുകാലികങ്ങളിലെ സ്ഥിരം സാന്നിധ്യമായ ബിന്ദു സന്തോഷ് ചിരകാലാഭിലാഷം സാക്ഷാത്കരിക്കുന്നതിന്‍റെ നിര്‍വൃതിയിലാണിപ്പോള്‍.
കുട്ടിക്കാലം മുതല്‍ വായനയിലും എഴുത്തിലും ആകൃഷ്ടയായിരുന്ന ഇവരുടെ മുന്നിൽ പെട്ടന്ന് ഇരുട്ട് നിറഞ്ഞത് ഉള്‍ക്കൊള്ളാന്‍ മൂന്നു വര്‍ഷമെടുത്തു. അതിന് മുന്‍പ് വരെ സ്വായത്തമാക്കിയ അക്ഷരങ്ങളെ കൂട്ടുപിടിച്ച് അവയെല്ലാം അതിജീവിച്ചു. യുഎഇയിലെത്തിയതോടെ അക്ഷര സൗഹൃദങ്ങളിൽ മുഴുകി കവിത, കഥാ രചനകളില്‍ സജീവമായി. അതോടെ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരിയായി ബിന്ദു. കാഴ്ചക്കാരുടെ പരിമിതികള്‍ക്കപ്പുറത്തായിരുന്നു ബിന്ദു എന്ന എഴുത്തുകാരിയുടെ ലോകം.
കവിതയ്ക്കപ്പുറത്തെ ജീവിതത്തില്‍ കരകാണാകടലിന് നടുക്ക് എത്തിപ്പെട്ടിരിക്കുകയാണ് കവയിത്രി. കാറ്റും കോളും നിറഞ്ഞ ജീവിതത്തില്‍ ദിക്കറിയാതെയുള്ള സഞ്ചാരം തുടങ്ങിയിട്ട് 27 വര്‍ഷം. ഇപ്പോള്‍ ഗുരുതരമായ വൃക്ക രോഗം ശരീരത്തെ തളര്‍ത്തുമ്പോഴും ബിന്ദുവിലെ എഴുത്തുകാരി പിടിച്ചുനില്‍ക്കുകയാണ്.കാഴ്ചയുള്ളവര്‍പോലും കാണാതെ പോവുന്ന നേരുകള്‍ കവിതയിലും കഥകളിലും പകര്‍ത്തിയ ബിന്ദുവിന്‍റെ കവിതകള്‍ക്ക് ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. വൈകല്യത്തിന്‍റെ അനുകമ്പയില്ലാതെ, എഴുത്തിന്‍റെ ശക്തിയും മേന്മയും തിരിച്ചറിയണമെന്നാണ് അവര്‍ എക്കാലത്തും ആഗ്രഹിക്കുന്നത്.
"കണ്ണുകള്‍ സാക്ഷയിട്ട് ഇരുട്ടിന്‍
കുഞ്ഞുങ്ങളെ ഉറക്കുകയായിരുന്നു ഞാന്‍
എപ്പോഴാണ് കൃഷ്ണമണി കുത്തിത്തുറന്ന്
ഈ മിന്നാമിനുങ്ങ് ഉള്ളില്‍ ഇരിപ്പായത്?"
കവിതകളില്‍ ചിലതെങ്കിലും സ്വന്തം ജീവിതത്തിലേക്ക് തിരിച്ചുവച്ച കണ്ണാടിയാണോ എന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി.പക്ഷേ, ബിന്ദുവിന്‍റെ നല്ലതും ചീത്തയുമായ സ്വപ്നങ്ങളും പലയിടങ്ങിലായി കോറിയിട്ടിരിക്കുന്നതിങ്ങനെ.
"എന്തുമാത്രം ചീത്ത സ്വപ്നങ്ങളാണ് ഇപ്പോഴെന്‍റെ രാത്രികള്‍ക്ക്.
ഉണ്ടായിരുന്നപ്പോള്‍ നല്ലതു നോക്കി രണ്ടെണ്ണം,
കരുതി വെയ്ക്കാഞ്ഞതിന്‍റെ ഇച്ഛാഭംഗത്തിലാണ് ഞാന്‍."
വേദനകള്‍ക്കിടയിലും ഇങ്ങനെ ചിരിക്കാനാവുന്നത് ഭര്‍ത്താവ് സന്തോഷിന്‍റെയും മകന്‍ റിഷിന്‍റെയും പിന്തുണ കൊണ്ടാണെന്നും അവര്‍ പറഞ്ഞു. അക്ഷരക്കൂട്ടത്തിലെ അംഗങ്ങളുടെ നന്മയാണ് ബിന്ദുവിന്‍റെ സ്വപ്നസാക്ഷാത്കാരത്തിന് താങ്ങും തണലുമായത്.
"കാല്‍ത്തള കിലുങ്ങിയപ്പോള്‍
ഞാന്‍ ചിരിച്ചു.
കൊലുസ് കിലുങ്ങിയപ്പോഴും ഞാന്‍ ചിരിച്ചു.
ഇപ്പോള്‍ ഇതാ ചങ്ങല
കിലുങ്ങിയപ്പോഴും ഞാന്‍ ചിരിക്കുന്നു."