യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സൗദി സന്ദര്‍ശനം മേഖലയ്ക്ക് പുതിയൊരു ഉണര്‍വ് സമ്മാനിച്ചു. സൗദിയും അമേരിക്കയും ഏറെ നേട്ടമുണ്ടാക്കിയ സന്ദര്‍ശനത്തില്‍ 38,000 കോടി ഡോളറിന്‍റെ കരാറുകളാണ് ഒപ്പുവച്ചത്. ഭീകരവാദത്തിനെതിരെയുള്ള സംയുക്ത നീക്കവും ഇറാനെതിരെ ആഞ്ഞടിച്ചും ട്രംപ് കയ്യടി വാങ്ങി. സ്വീകരണം മുതല്‍ യാത്രയയപ്പുവരെ അവിസ്മരണീയമായിരുന്നുവെന്ന് ട്രംപ്.
യുഎസ് പ്രസിഡന്‍റായ ശേഷമുള്ള ആദ്യ വിദേശ പര്യടനത്തിന് സൗദിയിലെത്തിയ ട്രംപിന് ലഭിച്ചത് രാജകീയ സ്വീകരണം. സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് നേരിട്ടെത്തിയാണ് വരവേറ്റത്. സൈനിക ബാന്‍ഡ്, പീരങ്കിവെടികള്‍ തുടങ്ങി ആചാരപരമായിരുന്നു വരവേല്‍പ്. അതിവിശിഷ്ട മേഖലയിലെ സ്വീകരണത്തിന് ശേഷം പ്രത്യേക ആഡംബര കാറില്‍ ഹോട്ടലിലേക്ക്. ഇരുരാജ്യങ്ങളുടെയും പതാകകള്‍കൊണ്ട് അലംകൃതമായിരുന്നു തലസ്ഥാന നഗരിയും ഹോട്ടലും.
രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് അല്‍ യെമാമ കൊട്ടാരത്തിലെത്തിയ ട്രംപിനെ സൌദിയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് കിങ് അബ്ദുല്‍ അസീസ് അല്‍ സൌദ് മെഡല്‍ സമ്മാനിച്ചു. തുടര്‍ന്ന് തീവ്രവാദത്തിന് എതിരെയുള്ള ആഗോള കേന്ദ്രം ഇരുവരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ആഗോള തലത്തില്‍ സുരക്ഷ ശക്തമാക്കാനും സ്ഥിരത ഉറപ്പുവരുത്താനും ട്രംപിന്‍റെ സന്ദര്‍ശനം വഴിയൊരുക്കിയതായി സല്‍മാന്‍ രാജാവ് പറഞ്ഞു. തുടര്‍ന്ന് നടന്ന സൌദി-യുഎസ് ഉച്ചകോടിയില്‍ സൌദിയും അമേരിക്കയും തമ്മിലുള്ള സൈനിക, സാമ്പത്തിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താന്‍ ധാരണയായി. 11,000 കോടി ഡോളറിന്‍റെ ആയുധ കരാറും 35,000 കോടി ഡോളറിന്‍റെ വ്യവസായ വാണിജ്യ തുടങ്ങി വിവിധ കരാറുകളും ഒപ്പുവച്ചു. ഇതിന് മുന്നോടിയായി നടന്ന സിഇഒ ഫോറത്തില്‍ സൌദി ആരാംകോയുമായി യുഎസ് കമ്പനികള്‍ 5000 കോടി ഡോളറിന്‍റെ കരാറൊപ്പിട്ടിരുന്നു. ഇരുരാജ്യങ്ങളിലുമായി അയ്യായിരത്തോളം പേര്‍ക്ക് പുതിയ തൊഴിലവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭീകരര്‍ക്ക് ധനസഹായം തടയാനുള്ള ധാരണയ്ക്കാണ് ജിസിസി-യുഎസ് ഉച്ചകോടി ഊന്നല്‍ നല്‍കിയത്. ഇതിനായി സൌദിയും യുഎസും ചേര്‍ന്ന് സ്ട്രാറ്റജിക് ജോയിന്‍റ് കണ്‍സള്‍ട്ടേറ്റീവ് ഗ്രൂപ്പും രൂപീകരിച്ചു. ഭീകരര്‍ക്ക് ഒരിടത്തുനിന്നും സഹായം ലഭിക്കില്ലെന്ന് ഉറപ്പാക്കാനാണിത്. യുഎസ്-ഗള്‍ഫ് വാണിജ്യബന്ധം ശക്തമാക്കുക, ഗള്‍ഫ് മേഖലയിലെ സുരക്ഷിതത്വം, സ്ഥിരത, ഇറാന്‍റെ അനാവശ്യ ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഉച്ചകോടി വഴിയൊരുക്കി.
ഒന്നിക്കാം ജയിക്കാം എന്ന സന്ദേശത്തില്‍ നടന്ന അറബ്, ഇസ്ലാമിക്, അമേരിക്കന്‍ ഉച്ചകോടില്‍ ഇറാനെതിരെ ആഞ്ഞടിക്കാനാണ് ട്രംപ് ശ്രമിച്ചത്. മധ്യപൂര്‍വദേശ മേഖലയിലെ അസ്ഥിരതയ്ക്ക് കാരണം ഇറാനാണെന്ന് പറഞ്ഞ ട്രംപ്, ഭീകരവാദികള്‍ക്ക് ഇറാന്‍ ആയുധവും പണവും പരിശീലനവും നല്‍കുന്ന ഇറാനെ ഒറ്റപ്പെടുത്താന്‍ ലോക രാജ്യങ്ങള്‍ ഒന്നിക്കണമെന്നും ആവശ്യപ്പെട്ടു.
സിറിയയിലെ പ്രശ്നം പരിഹരിക്കാന്‍ മേഖലാ രാജ്യങ്ങള്‍ മുന്‍കയ്യെടുക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. ആഗോള ഭീകരവാദത്തിന്‍റെ കുന്തമുനയാണ് ഇറാനെന്നാണ് സല്‍മാന്‍ രാജാവ് വിശേഷിപ്പിച്ചത്. പ്രസിഡന്‍റായ ശേഷം ഇസ്ലാമിനും മുസ്ലിംകള്‍ക്കും എതിരെ ശക്തമായി രംഗത്തുവന്ന ട്രംപിനെ സൌദിയിലെത്തിക്കാനും ആ ധാരണ തിരുത്താനും സാധിച്ചത് സൌദിയുടെ വിജയമായി നിരീക്ഷകര്‍ കാണുന്നു. അതേസമയം മിതവാദിയായി നിന്ന് കോടികളുടെ വ്യവസായവും തൊഴില്‍ സാധ്യതയും ഉറപ്പാക്കുന്നതില്‍ ട്രംപിലെ വ്യവസായി മിടുക്ക് കാട്ടിയതും എടുത്തുപറഞ്ഞു.
ഉച്ചകോടിയിലെ തീരുമാനങ്ങളുടെ തുടര്‍ ചര്‍ച്ചകള്‍ക്കും വിലയിരുത്തലിനുമായി വര്‍ഷത്തിലൊരിക്കല്‍ ഗൾഫ് ഭരണാധികാരികളെ കാണാന്‍ ട്രംപ് സമ്മതം അറിയിച്ചതും ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ്. ഇതേസമയം ഉഭയകക്ഷി ബന്ധത്തിലെ വഴിത്തിരിവായാണ് ട്രംപ് സന്ദര്‍ശനത്തെ സല്‍മാന്‍ രാജാവ് വിലയിരുത്തിയത്. വെല്ലുവിളികള്‍ നേരിടുന്നതിനും ലോകത്ത് സുരക്ഷാ ഭദ്രതയും സമാധാനവും ഉറപ്പാക്കുന്നതിനും സഹായകമായിരുന്നു റിയാദില്‍ നടന്ന ഉച്ചകോടികളെന്നാണ് അമ്പതോളം രാഷ്ട്ര നേതാക്കളുടെ പൊതു അഭിപ്രായം. തിരക്കിട്ട ചര്‍ച്ചകള്‍ക്കിടയിലെ രസകരമായ മുഹൂര്‍ത്തങ്ങളും ട്രംപ് ആസ്വദിച്ചു. അറബിക് കോഫിയായ ഖഹ്്വ കുടിക്കുന്നതും ട്രംപിന്‍റെ നൃത്തച്ചുവടുകളുമാണ് സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കിയത്.
ചരിത്ര സന്ദര്‍ശനത്തിന് വിരാമം കുറിച്ച് ട്രംപ് സൗദിയില്‍നിന്ന് നേരിട്ട് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് തിരിച്ചതും മറ്റൊരു ചരിത്രമായി. ഇതാദ്യമായാണ് സൗദിയില്‍നിന്ന് ഇസ്രയേലിലേക്ക് വിമാനം പറക്കുന്നത്.