വിദ്യാഭ്യാസ രംഗത്തെ സൗജന്യ സേവനത്തിന് മലയാളിക്ക് ദുബായ് സര്‍ക്കാരിന്‍റെ അംഗീകാരം. സ്കൂള്‍ ബസ് ജീവനക്കാരുടെ വ്യക്തിത്വവികാസത്തില്‍ വരുത്തിയ മാറ്റമാണ് മലപ്പുറം എരമംഗലം സ്വദേശി ഷബീല്‍ ഉമറിനെ ഷെയ്ഖ് ഹംദാന്‍ അവാര്‍ഡിന് അര്‍ഹനാക്കിയത്.
വിദ്യാഭ്യാസ രംഗത്തെ സൗജന്യ സേവനത്തിന് മലയാളിക്ക് ദുബായ് സര്‍ക്കാരിന്‍റെ അംഗീകാരം. സ്കൂള്‍ ബസ് ജീവനക്കാരുടെ വ്യക്തിത്വവികാസത്തില്‍ വരുത്തിയ മാറ്റമാണ് മലപ്പുറം എരമംഗലം സ്വദേശി ഷബീല്‍ ഉമറിനെ തേടി ഷെയ്ഖ് ഹംദാന്‍ അവാര്‍ഡ് എത്തിയത്.
സ്കൂള്‍ ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സമീപിക്കുന്ന രീതിയില്‍ മാറ്റം ഉണ്ടാകണമെന്ന് മനസിലുറച്ചാണ് സൗജന്യ പരിശീലനത്തിന് തയ്യാറായി ഷബീല്‍ സ്കൂള്‍ അധികൃതരെ സമീപിച്ചത്. സ്വന്തം അനുഭവമാണ് ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് ഇദ്ദേഹം പറയുന്നു.
ബസ് ജീവനക്കാരുടെ പോരായ്മകള്‍ കണ്ടറിഞ്ഞ ഷബീല്‍ അവര്‍ക്കുവേണ്ടി പ്രത്യേക പരിശീലന പദ്ധതി ഒരുക്കി. ആഴ്ചയില്‍ രണ്ടു തവണ പതിനഞ്ച് മിനിറ്റ് നീളുന്ന പരിശീലനത്തില്‍ ബോധവല്‍കരണവും പ്രായോഗിക പരിശീലനവും ഉള്‍പെടും. 60 വനിതകള്‍ ഉള്‍പെടെ 124 പേരെയാണ് ഒരു വര്‍ഷത്തോളമായി പരിശീലിപ്പിച്ചുവരുന്നത്.
സമൂഹവുമായി അടുക്കാനും സ്നേഹത്തോടെ പെരുമാറാനും മാനസികോല്ലാസം വീണ്ടെടുക്കാനും പരിശീലനം സഹായകമായതായി ജീവനക്കാര്‍ സമ്മതിക്കുന്നു. പരിശീലനത്തിന് ശേഷം തങ്ങളിലുണ്ടായ മാറ്റവും പഠിതാക്കള്‍ പങ്കുവച്ചു.
നന്മയുടെ വർഷാചരണം പ്രമാണിച്ച് വിദ്യാഭ്യാസ പ്രവർത്തകരിൽനിന്നും അപേക്ഷ ക്ഷണിച്ചപ്പോള്‍ സ്കൂള്‍ അധികൃതര്‍ ഷബീലിന്‍റെ പദ്ധതി നാമനിര്‍ദേശം ചെയ്യുകയായിരുന്നു. ദുബായ് ഉപ ഭരണാധികാരിയും യുഎഇ ധന മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. 30,000 ദിർഹം, പ്രശസ്തി പത്രം, മിമെന്‍റൊ എന്നിവയടങ്ങിയതാണ് പുരസ്കാരം. ആർടിഎയുമായി സഹകരിച്ച് കൂടുതല്‍ മേഖലകളില്‍ ബോധവത്കരണം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.