ജിന്നുകളുടെ സംഗമ കേന്ദ്രം എന്ന് വിളിക്കുന്ന കൂറ്റൻ ഗുഹയുണ്ട് ഒമാനിൽ. ഇവിടത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രംകൂടിയായ ഗുഹയിലേക്ക് ലോകമെമ്പാടുമുള്ള സാഹസിക പ്രേമികളുടെ ഒഴുക്കാണ്. ഇവിടത്തെ ഗ്രാമീണരും സഞ്ചാരികളെ വരവേൽക്കാൻ അത്യുത്സാഹം കാണിക്കുന്നു.
ഇത് മജ്‌ലിസ് അൽ ജിന്ന്. ജിന്നുകളുടെ സംഗമ കേന്ദ്രം എന്നാണ് അറിയപ്പെടുന്നത്. ഒമാനിലെ തെക്കൻ ശിർക്കിയ ഗവർണറേറ്റിലുള്ള ഈ ജിന്ന് ഗുഹയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ജിന്നുകളെ പേടിച്ചിട്ടാകണം സൂര്യൻ ഈ ഗുഹയിലേക്ക് എത്തിനോക്കുകയേ ചെയ്യൂ. പൂർണമായും സൂര്യപ്രകാശം ഗുഹയിലേക്ക് കടക്കില്ല. പ്രകൃതിദത്തമായ ഈ ഗുഹയ്ക്ക് ലോകത്തിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനമുണ്ട്.
ഖുറിയാത്ത് വിലായത്തില്‍ സ്ഥിതി ചെയ്യുന്ന ഗുഹയ്ക്ക് 40 ലക്ഷം ക്യൂബിക് മീറ്റർ വിസ്തൃതിയുണ്ട്. ഭൂഗര്‍ഭ അറയിലേക്ക് ഇറങ്ങുക ഏറെ ശ്രമകരമാണ്. എന്നാല്‍ സാഹസികത ഇഷ്ടപ്പെടുന്നവര്‍ പരീക്ഷിക്കാതെ മടങ്ങാറുമില്ല. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സാഹസിക പ്രേമികളുടെ ഇഷ്ട കേന്ദ്രമാണീ ജിന്ന് ഗുഹ.
1983ലാണ് ജിന്ന് ഗുഹ കണ്ടെത്തിയത്. 118 മുതല്‍ 158 മീറ്റര്‍ വരെയാണ് ഗുഹയുടെ ആഴം. ഗുഹയ്ക്ക് പുറത്തും സമീപ പ്രദേശങ്ങളിലും ഉള്ളതിനെക്കാള്‍ കൂടുതല്‍ തണുപ്പാണ് അകത്ത് അനുഭവപ്പെടുക. തണുപ്പുള്ള അന്തരീക്ഷം ഉപയോഗപ്പെടുത്തി വിനോദ സഞ്ചാര മേഖലക്ക് മുതല്‍ക്കൂട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ടൂറിസം മന്ത്രാലയം.
ഗുഹയിലെ ഏറ്റവും താഴ്ന്ന തറയിൽനിന്നും പുറത്തേക്ക് കയറിപ്പറ്റുക ഏറെ ശ്രമകരമാണ്. ചരിഞ്ഞും കുത്തനെയുമുള്ള ചുമരിലൂടെ അള്ളിപ്പിടിച്ച് ഗുഹാമുഖത്തിന് പുറത്തുകടക്കുക എന്നതാണ് ഇതിലെ സാഹസികത. സഞ്ചാരികളിൽ ഭൂരിഭാഗം പേരും ഇക്കാര്യത്തില്‍ പരാജയപ്പെടുകയാണ് പതിവ്.
മൂന്നു വർഷങ്ങൾക്കു മുൻപ് പർവതാരോഹകരായ ജർമൻ സ്വദേശി സ്റ്റെഫാൻ ഗ്ലോവാക്‌സും അമേരിക്കക്കാരനായ ക്രിസ് ശർമയും പിന്നിട്ട റെക്കോർഡ് തകർക്കാൻ ഇതുവരെ മറ്റൊരു സഞ്ചരിക്കും സാധിച്ചിട്ടില്ല. രണ്ടാഴ്ച കൊണ്ട് 13 വട്ടം ശ്രമിച്ചാണ് അന്നവർ ലോക റെക്കോർഡ് സ്വന്തമാക്കിയത്. റെക്കോർഡ് നേട്ടം അന്തർദേശിയ മാധ്യമങ്ങളിൽ വന്നതോടെ ഒമാനിലേക്ക് സഞ്ചാരികളുടെ ഒഴുക്കായി. ഒമാന്‍റെ വിനോദ സഞ്ചാര മേഖലയെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയർത്താനും മജ്‌ലിസ് അൽ ജിന്ന് സാധിച്ചു.