ലക്ഷ്യം റാഞ്ചിയെടുക്കുന്ന പ്രാപ്പിടിയനെ മെരുക്കിയെടുത്ത് വേട്ടയ്ക്ക് ഉപയോഗിക്കുന്ന ഒരു മലയാളിയുണ്ട് ബഹ്റൈനില്‍. ത്യശൂര്‍ ജില്ലയിലെ കരൂപ്പടന്ന സ്വദേശി ഡോക്ടര്‍ ഷഹീര്‍ ആണ് ഫാല്‍കണ്‍ പക്ഷികളെ വരുതിയിലാക്കുന്ന പരിശീലകന്‍.
ഫാല്‍ക്കണ്‍ പക്ഷികളുടെ ലോകത്താണ് ഡോ. ഷഹീറിന്‍റെ പ്രവാസ ജീവിതം. യുഎഇ, ഖത്തര്‍, സൌദി അറേബ്യ തുടങ്ങി ഏതാനും ചില രാജ്യങ്ങളുടെ ദേശീയ പക്ഷിയായ ഫാല്‍കണിനെ ഈ മലയാളി കൂടെ കൂട്ടിയിട്ട് വര്‍ഷം 15 ആയി. സംസ്കാരത്തിന്‍റെയും പൈതൃകത്തിന്‍റെയും ഭാഗമായി സ്വദേശികള്‍ സംരക്ഷിച്ചുവരുന്ന ഫാല്‍കണ്‍ പക്ഷികള്‍ക്ക്, ഹൌബാറ ബസ്റ്റാര്‍ഡിനെ വേട്ടയാടിപ്പിടിക്കുന്ന രീതിയാണ് ഇദ്ദേഹം പരിശീലിപ്പിക്കുന്നത്.
അതിവേഗത്തില്‍ പറന്ന് ഇരയെ വേട്ടയാടിപ്പിടിക്കാന്‍ സമര്‍ത്ഥരായ ഫാല്‍ക്കനുകളുടെ വലിയ ശേഖരമുണ്ട് ഷഹീറിന്‍റെ പക്കല്‍. ബഹ്‌റൈനിലെ മരുപ്രദേശങ്ങളിലാണ് പരിശീലനം. പ്രാവിന്‍റെയോ കുയിലിന്‍റെയോ മാംസം നല്‍കി വേട്ടയ്ക്കുവിടുന്ന ഫാല്‍കണുകള്‍ നിമിഷങ്ങള്‍ക്കകം ഹൌബറ പക്ഷികളുമായി തിരിച്ചുവരുന്ന കാഴ്ച കൌതുകകരം.
മണിക്കൂറില് 350 കിലോമീറ്റർ മുകളിലേക്കും താഴേക്കും പറക്കാന് ഇവയ്ക്കാവും. രാജ്യാന്തര വിപണിയില്‍ ലക്ഷങ്ങള് വിലമതിക്കുന്ന ഷഹീന് ഫാല്ക്കണുകളാണ് ഇവയില്‍ അതിസമര്ത്ഥര്‍.
എംബിബിഎസ് പഠനത്തിനായി ഫിലിപ്പീൻസില്‍ എത്തിയപ്പോഴാണ് ഡോക്ടര്‍ ഷഹീറിലേക്ക് പ്രാപ്പിടിയന്‍ കുടിയേറിയത്. പിന്നീട് അവയുടെ പരിചരണവും പരിപാലനത്തിനുമായി പാന്പാഗ എന്ന പേരിൽ ഫാൽക്കൺ ക്ലബും തുടര്‍ന്ന് പരിശീല കേന്ദ്രവും തുടങ്ങി. മുന്ന് ഘട്ടങ്ങളായാണ് പരിശീലനം.
മികച്ച നിലവാരം പുലര്‍ത്തുന്ന ഫാൽക്കണുകളെയാണ് മത്സരത്തിനും വേട്ടയാടുന്നതിനും ഉപയോഗിക്കുന്നത്. ഫാല്‍കണ്‍ പരിശീലന രംഗത്തെ മേല്‍ക്കോയ്മ ഡോക്ടര്‍ ഷഹീറിനെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്.