ഇന്‍ റിട്ടേണ്‍, ജസ്റ്റ് എ ബുക്ക്. പകരമൊരു പുസ്തകം മാത്രം. ഇത്തവണത്തെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍റെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഹ്രസ്വചിത്രമാണിത്. ഫൊയദോര്‍ ദെസ്തയോവ്സ്കിയുടെയും അന്നയുടെയും ജീവിത പരിസരങ്ങള്‍ അന്വേഷിച്ചുള്ള പെരുന്പടവം ശ്രീധരന്‍റെ യാത്രയാണ് ഈ ഹ്രസ്വചിത്രത്തിന്‍റെ ഇതിവൃത്തം. ഒരു സങ്കീര്‍ത്തനം പോലെ മനോഹരമായ ഒരു ദൃശ്യാനുഭവം.
താന്‍ പകര്‍ത്തിയെഴുതിയ കഥാപാത്രങ്ങള്‍ക്കൊപ്പം ആ കഥയുടെ ഭൂമികയിലൂടെ എഴുത്തുകാരന്‍ നടത്തുന്ന യാത്രയാണിത്. എറണാകുളത്തെ പെരുന്പടവം എന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബര്‍ഗ് എന്ന മഹാനഗരത്തിലേക്ക്. പെരുന്പടവും ശ്രീധരനും അദ്ദേഹത്തിന്‍റെ പ്രിയ കഥാപാത്രവും എഴുത്തുകരനുമായ ദസ്തയേവ്സ്കിയും അന്നയും ഒന്നു ചേരുന്ന യാത്ര.
കാല്‍ നൂറ്റാണ്ട് മുന്പ് മനസില്‍ ഒരു സെന്‍റ് പീറ്റേഴ്സ്ബര്‍ഗ് സങ്കല്‍പിച്ചാണ് പെരുന്പടവം ദസ്തയേവ്സ്കിയുടെയും അന്നയുടെയും കഥയെഴുതിയത്. ഒരു സങ്കീര്‍ത്തനം പോലെ. ആ വലിയ നഗരത്തിന്‍റെ ഓരോ മുക്കിലും മൂലയിലും ദസ്തയേവ്സ്കിയുടെ ഓര്‍മകളുമായി കഥാകാരന്‍ നടന്നു. മനസില്‍ കണ്ടെഴുതിയ സെന്‍റ് പീറ്റേഴ്സ്ബര്‍ഗ് നേരില്‍ കണ്ടതിനെ കുറിച്ച് പെരുന്പടവം പറയുന്നു.
ഹൃദയത്തില്‍ ദൈവത്തിന്‍റെ കൈയൊപ്പുള്ള ഫയദോറിന്‍റെ ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങള്‍ക്ക് പെരുന്പടവം ഈ നഗരത്തില്‍ സാക്ഷിയാകുന്ന തരത്തിലാണ് ഡോക്യുഫിക്ഷന്‍ ഒരുക്കിയിരിക്കുന്നത്. വീണ്ടുമൊരിക്കല്‍ കൂടി എഴുത്തുകാരന്‍റെ മനസില്‍ പെരുമഴയില്‍ പച്ചിലക്കാടുകള്‍ക്ക് തീപിടിച്ച അനുഭവം.
പെരുന്പടവും ദസ്തയോവ്സകിയും പ്രധാനകഥാപാത്രങ്ങളാകുന്ന ഈ ഹ്രസ്വചിത്രത്തിന് തിരക്കഥയൊരുക്കിയത് പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ ആണ്. പെരുന്പടവത്തും സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലുമായി ഒരുക്കിയ ചിത്രത്തിന്‍റെ സംവിധായിക ഷൈനി ബെഞ്ചമിനാണ്.
ദസ്തയേവ്സ്കി അന്നയോട് തന്‍റെ പ്രണയം തുറന്നു പറയുന്ന രംഗങ്ങള്‍ വൈകാരികത ഒട്ടും ചോരാതെ തന്നെ ഈ ഹ്രസ്വചിത്രത്തിലും ഇടംനേടി. റഷ്യന്‍ അഭിനേതാക്കളായ വ്ളാഡ്മിര്‍ പോസ്നിക്കോവും ഒക്സാന കര്‍മിഷിനയുമാണ് ദസ്തയേവ്സ്കിയുടെയും അന്നയുടെയും വേഷങ്ങളിലെത്തിയത്.
ഒടുവില്‍ പ്രിയ ഫൊയദേറിന്‍റെ കുഴിമാടത്തില്‍ ഒരുകുടന്ന പൂക്കള്‍ സമര്‍പ്പിച്ച് കഥാകാരന്‍ വിടപറയുകയാണ്. നേവാ നദിക്കരയില്‍ ദസ്തയേവ്സ്കിയ്ക്കും അന്നയ്ക്കും ഒപ്പം ഈ മഹാനഗരത്തിനും അവര്‍ സമ്മാനിച്ച അനുഭവങ്ങള്‍ക്ക് പകരം അവരുടെ കഥയെഴുതിയ പുസ്തകം സമ്മാനിച്ചുകൊണ്ട്.