പ്രവാസ ജിവിതം അവസാനിപ്പിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ തൊഴിലിടത്തിലേക്ക് തിരികെയെത്തുന്ന ആ അനുഭവം എങ്ങനെയായിരിക്കും? അത്തരമൊരു തിരിച്ചുവരവിനെ കുറിച്ചാണ് ഈ വാരം നമ്മള്‍ ആദ്യം പറയുന്നത്. പതിനെട്ട് വര്‍ഷം മുന്പ് തൊഴിലെടുത്ത തക്കാളിത്തോട്ടത്തിലേക്ക് തിരികെ വന്ന റഷീദിന്‍റെ അനുഭവം. തക്കാളിത്തോട്ടത്തിലെ ജീവിതാനുഭവങ്ങള്‍ ചേര്‍ത്ത് വച്ച് ഒരു തക്കാളി കൃഷിക്കാരന്‍റെ സ്വപ്നങ്ങള്‍ എന്ന പുസ്തകവും റഷീദ് ഇറക്കിയിരുന്നു.
2009 നവംബറിലാണ് ഒരു തക്കാളി കൃഷിക്കാരന്‍റെ സ്വപ്നങ്ങള്‍ എന്ന നോവല്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. എഴുത്തുകാരന്‍റെ പേര് റഷീദ് പാറയ്ക്കല്‍. ആടുജീവിതം പോലെ തന്നെ സുന്ദരമായ ഗള്‍ഫ് ജീവിത സങ്കല്‍പങ്ങളെ തിരുത്തി എഴുതുന്നതായിരുന്നു തക്കാളി കൃഷിക്കാരനും. ഊഷരതയും നിശൂന്യതയും നിറഞ്ഞ മരുഭൂമിയില്‍ ജീവിതം ഹോമിച്ച ഒരു ചെറുപ്പക്കാരന്‍റെ കഥയായിരുന്നു തക്കാളി കൃഷിക്കാരന്‍റെ സ്വപ്നങ്ങള്‍.
അസീസെന്ന ചെറുപ്പക്കാരന്‍റെ മരുഭൂമി ജിവിതത്തിന്‍റെ കഥ. നോവലിസ്റ്റ് റഷീദ് പാറയ്ക്കലിന്‍റെ അനുഭവങ്ങള്‍ തന്നെയായിരുന്നു അസീസ് എന്ന സാങ്കല്‍പിക വ്യക്തിയിലേക്ക് പരകായ പ്രവേശം നടത്തിയത്.
ദുബായ്ക്കും അല്‍ ഐനും ഇടയിലെ മരുഭൂമിയില്‍ തക്കാളികൃഷിയായിരുന്നു റഷീദിന്‍റെ പണി... മരുക്കാറ്റിലും കൊടുംചൂടിലും വാടാതെ കൊച്ചുകുട്ടികളെ നോക്കുന്ന പോലെ റഷീദ് തക്കാളി ചെടികളെ സംരക്ഷിച്ച് വളര്‍ത്തി. എന്നാല്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച് വളര്‍ത്തിയ തക്കാളികളെല്ലാം മരുഭൂമിയില്‍ ഉപേക്ഷിക്കാനായിരുന്നു എന്ന് റഷീദ് അറിയുന്നത് അവസാന നിമിഷമാണ്..
ഇന്ന് റഷീദിന്‍റെ ഈ യാത്ര പതിനെട്ട് വര്‍ഷം മുന്പ് പിറകിലുപേക്ഷിച്ചു പോയ പഴയ തോട്ടത്തിലേക്കാണ്... അന്ന് റഷീദിനൊപ്പം തൊട്ടപ്പുറത്തെ തോട്ടത്തില്‍ ജോലി നോക്കിയിരുന്ന സുഹൃത്ത് ചന്ദ്രന്‍ വട്ടപ്പാറയാണ് പഴയ തോട്ടത്തിലേക്കുള്ള യാത്രയില്‍ കൂട്ട്. അല്‍ ഹയിറില്‍ നിന്ന് ഉള്ളിലേക്ക് കയറിയപ്പോള്‍ ഭൂപ്രകൃതിക്ക് പതിനെട്ട് വര്‍ഷത്തിന്‍റെ മാറ്റം... ഏറെ അലഞ്ഞ ശേഷം മരുഭൂമികള്‍ അതിരിടുന്ന ആ തോട്ടത്തിലേക്ക് എത്തിപ്പെട്ടു.
ഈ വലിയ തൊടിയുടെ മുക്കം മൂലയും റഷീദിന് ഗൃഹാതുരമുണര്‍ത്തുന്ന ഓര്‍മകളാണ്... അന്ന് റഷീദ് നട്ടുവളര്‍ത്തിയ ഈന്തപ്പനകള്‍ ഇന്ന് വളര്‍ന്നു വലുതായിരിക്കുന്നു. റഷീദിന് വേണ്ടി കാത്തു വച്ചിരുന്നു എന്നതുപോലെ തൊടിയില്‍ അല്‍പം തക്കാളി കൃഷി ഇന്നുമുണ്ട്. ഒരു കൊച്ചുകുട്ടിയെ പോലെ റഷീദ് തോട്ടത്തിലങ്ങോളമിങ്ങോളം നടന്നു. പ്രവാസികള്‍ സ്വന്തം നാടിനെ പറ്റി പറയുന്ന ഗൃഹാതുരത്വത്തിന്‍റെ നേര്‍ വിപരീതക്കാഴ്ചയായിരുന്നു ഇത്.
പക്ഷേ ഈ യാത്രയില്‍ റഷീദിന് ഒരിടത്തേക്ക് മാത്രം പോകാനായില്ല. മരുഭൂമിക്ക് നടുവില്‍ തന്‍റെ സങ്കടങ്ങള്‍ പറഞ്ഞ, ഒരുവാക്കു പോലും മിണ്ടാതെ ആ സങ്കടങ്ങളെല്ലാം കേട്ട സുലൈമാന്‍റെ അടുത്തേക്ക്... സുലൈമാന്‍ പക്ഷ മനുഷ്യനല്ല. മരുഭൂമിക്ക് നടുവില്‍ ഉപേക്ഷിക്കപ്പെട്ടുപോയ ഒരു ഒട്ടകത്തിന്‍റെ അസ്ഥിപഞ്ചരമായിരുന്നു. പതിനെട്ട് വര്‍ഷങ്ങളിലെ മണല്‍ക്കാറ്റുകള്‍ അടയാളം പോലുമില്ലാതെ സുലൈമാനെ ഒളിപ്പിച്ച് കളഞ്ഞു.
സുലൈമാനെ കണ്ടില്ലെങ്കിലും, ഒരായുഷ്കാലത്തിന്‍റെ അനുഭവങ്ങള്‍ സമ്മാനിച്ച ആ പഴയ തക്കാളിത്തോട്ടത്തിലേക്കുള്ള യാത്ര റഷീദിനെ സംബന്ധിച്ച് ഒരു ജന്‍മസാഫല്യം തന്നെയാണ്...