ബാഡ്മിന്റൻ ലോകം കൊച്ചിയിൽ എത്തി കഴിഞ്ഞു. മനോരമ ലോക സീനിയര്‍ ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കമാണ് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉണ്ടായത്. ഇനി ഏഴു ദിവസം ലോകത്തെ സൂപ്പർതാരങ്ങളുടെ മിന്നുന്ന പോരാട്ടങ്ങൾക്കാകും രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കോർഡുകൾ സാക്ഷ്യം വഹിക്കുക.
12 കോർട്ടുകൾ, 40 രാജ്യങ്ങളിൽ നിന്നായി 700 ഓളം താരങ്ങൾ, 850ല്‍ ഏറെ മൽസരങ്ങൾ. ഇനിയുള്ള നാളുകള്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തീപാറും പോരാട്ടങ്ങള്‍. 35 വയസിനു മേല്‍ പ്രായമുള്ള താരങ്ങളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. എട്ടു പ്രായവിഭാഗങ്ങളിലായാണ് മല്‍സരം. ഇതാദ്യമായാണ് ലോക സീനിയര്‍ ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിന് ഇന്ത്യ വേദിയാകുന്നത്.
മലേഷ്യയും ചൈനീസ് തായ്പേയിയുമാണ് ഇതിനു മുന്‍പ് സീനിയര്‍ ചാംപ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിച്ച ഏഷ്യന്‍ രാജ്യങ്ങള്‍. ലോക ബാഡ്മിന്റൻ ഫെഡറേഷൻ നേരിട്ടു നടത്തുന്ന ഏഴു ലോക ചാംപ്യൻഷിപ്പുകളിലൊന്നാണ് ഇത്. ബാഡ്മിന്റൻ ഫെഡറേഷൻ ഓഫ് ഇന്ത്യ, കേരള ബാഡ്മിന്റൻ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മനോരമ ലോക സീനിയര്‍ ബാഡ്മിന്റന്‍ ചാംപ്യൻഷിപ്പ് നടക്കുന്നത്. രാജ്യാന്തര വേദികളില്‍ തിളങ്ങിയ വമ്പന്‍ താരങ്ങളുടെ പോരാട്ടം നേരിൽ കാണാനുള്ള അപൂർവ അവസരമാണ് കേരളത്തിലെ ബാഡ്മിന്റന്‍ പ്രേമികള്‍ക്ക് ലഭിക്കുന്നത്.