ബ്ലുവെയില്‍ ഗെയിം. കൊലയാളി കളിയാണെന്ന തിരിച്ചറിവിലും പേടിയേക്കാളുപരി കൗതുകമാണ് ആ പേര് കേള്‍ക്കുമ്പോള്‍ . അതുതന്നെയാണ് കാണാമറയത്തിരുന്ന് കളിയേയും കളിക്കാരെയും നിയന്ത്രിക്കുന്നവരുടെയും വിജയവും. ബ്ലുവെയില്‍ ഗെയിം എന്ന പേരും, അതില്ലാതാക്കുന്ന ജീവനകളേക്കുറിച്ചും കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന കേരളത്തെ നടുക്കിയ വിവരങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ പുറത്തുവന്നത്. കൊലയാളി ഗെയിം ജീവനെടുത്തവരില്‍ സ്വന്തം കുട്ടികളുമുണ്ടായിരുന്നെന്ന് അമ്മമാര്‍ വിളിച്ചുപറഞ്ഞത് മനോരമ ന്യൂസിലൂടെയായിരുന്നു.
അനു, പതിനാറാം വയസില്‍ സ്വയം ജീവനൊടുക്കിയ മനോജിന്റെ അമ്മ. മകന്റെ മരണത്തെക്കുറിച്ച് അനു പറഞ്ഞത് കേട്ട് കേരളം അക്ഷരാര്‍ത്ഥതില്‍ നടുങ്ങി. കേരളസമൂഹം ബ്ലൂവെയിലിനെക്കുറിച്ച് കേട്ടുതുടങ്ങുന്നതിനും മാസങ്ങൾ മുമ്പ് മനോജ് അത് സ്വന്തം ഫോണില്‍ അത് ഡൗണ്‍ലോഡ് ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു ഇത്. ഗെയിം കളിച്ച് തുടങ്ങിയതോടെ മനോജ് ആളാകെ മാറിയെന്നും ഈ അമ്മ തിരിച്ചറിഞ്ഞിരുന്നു
ചെയ്തികളെല്ലാം ബ്ലൂവെയിൽ ടാസ്കുകൾക്ക് സമാനം, നീന്തൽപോലും അറിയാത്തവൻ പുഴയിൽ ചാടി. കൂട്ടുകാരെക്കൊണ്ട് അതിന്റ ദൃശ്യങ്ങൾ പകർത്തിച്ചു, സിനിമയ്ക്കെന്ന് പറഞ്ഞ് രാത്രിയിൽ സെമിത്തേരിയിൽ ഒറ്റയ്ക്ക് പോയിരുന്നു. മരണത്തെക്കുറിച്ച് സൂചനകൾ നൽകിയിരുന്നതായും അനു വെളിപ്പെടുത്തി
മൊബൈലിലെ ഗെയിമുകളെല്ലാം മനോജ് മരിക്കുന്നതിന് മുമ്പ് ഡിലീറ്റ് െചയ്തിരുന്നു. അതും തിരിച്ചെടുക്കാൻ കഴിയാത്തവിധം . മൊബൈൽ കൂടുതൽ പരിശോധനകൾക്കായി സൈബർ സെല്‍ പരിശോധിച്ച് വരികയാണ്.
സമാനമായ കഥകള്‍ പിന്നെ കണ്ണൂരില്‍ നിന്നും പാലക്കാട്ട് നിന്നും നമ്മളെ തേടിയെത്തി. തലശേരി കൊളശ്ശേരി സ്വദേശിയായ സാവന്ത് വിദ്യാര്‍ഥി ഗെയിമുകള്‍ക്ക് അടിമയായിരുന്നെന്ന് വെളിപ്പെടുത്തിയത് അമ്മയാണ്. മനോജിന്റെ കഥ കേട്ടതോടെയാണ് സാവന്തിന്റെ മരണത്തിലെ സമാനത കുടുംബം തിരിച്ചറിഞ്ഞത്. രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് ഗെയിം കളിച്ച് ഇരിക്കും. രാത്രി പലതവണ വീട്ടില് നിന്ന് ഇറങ്ങിപോയി, കൈത്തണ്ടയിലും നെഞ്ചിലും കോമ്പസും ബ്ലെയ്ഡും ഉപയോഗിച്ച് മുറിവുണ്ടാക്കി. ഇതിന്റെ ചിത്രങ്ങളും മൊബൈലിൽ പകർത്തി.
ഏകമകനെ നഷ്ടപ്പെട്ട പാലക്കാട് സ്വദേശി അസ്മാബിയും പറഞ്ഞത് സമാനകഥകള്‍. വിക്ടോറിയ കോളജിൽ നിന്ന് ബികോംപഠനം പൂർത്തിയായ മാർച്ച് മുപ്പതിനാണ് സ്വന്തം ആഷിഖിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയില്‍ ഈ ഉമ്മ കാണുന്നത്. അർധരാത്രിയിൽ അമ്മയുടെ കണ്ണുവെട്ടിച്ച് ശ്മശാനത്തിൽ പോവുകയും വീടിന് മുകളിൽ നിന്ന് ചാടാൻ നോക്കുകയും ചെയ്്തിരുന്ന ആഷിഖ് ഉറക്കമില്ലാതെ മൊബൈലിൽ ഗെയിംകളിച്ചു. ഏകാന്തതയും മരണവും തേടിയുളള യാത്രയായിരുന്നു എപ്പോഴും. രക്തംപുരണ്ട കൈകളുമായി പൊന്നാനി കടലിൽ നിൽക്കുന്നതും കരിങ്കൽക്വാറിയുടെ ഒാരത്ത് ഇരിക്കുന്നതുമായ മൊബൈൽചിത്രങ്ങൾ തെളിവാണ്. ഏകമകനെ നഷ്ടപ്പെട്ടതോടെ അമ്മ അസ്മാബി തനിച്ചായി. മകനുവേണ്ടി സുമനുസുകളുടെ സഹായത്തോടെ കെട്ടിപ്പൊക്കിയ ഒന്നരസെന്റിലെ രണ്ടുമുറി വീടും ശോകമൂകം.
എന്നാല്‍ പത്തുവര്‍ഷം മുന്‍പേ കൊലയാളി ഗെയിമുകൾ കേരളത്തിൽ ജീവനെടുത്തുതുടങ്ങിയിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടുക്കത്തോടെ മാത്രമേ കേള്‍ക്കാനാകൂ. തന്റെ മകൻ അനീഷ് കംപ്യൂട്ടർ ഗെയിമിന്റെ ചതിക്കുഴിയിൽപെട്ടാണ് ആത്മഹത്യ ചെയ്തതെന്ന് വനംവകുപ്പ് മുൻ ഡപ്യൂട്ടി സെക്രട്ടറിയും എഴുത്തുകാരിയുമായ എസ്.സരോജം ഫെയ്സ്ബുക്കില്‍ കുറിക്കുകയായിരുന്ന. ആറാം തവണയാണ് അനീഷിന്റെ ശ്രമം വിജയിച്ചത്. ഒാരോ തവണയും നെറ്റിലൂടെ നിർദേശങ്ങൾ ലഭിച്ചിരുന്നു. അഞ്ചാമത്തേതും പരാജയപ്പെട്ടശേഷമാണ് ഇന്റർനെറ്റിലെ ഇടപെടൻ താനറിയുന്നതെന്ന് സരോജം.
പ്ലാസ്റ്റിക് കവർ കഴുത്തുവരെ മൂടിയായിരുന്നു ജൂലൈ 16 ന് 27 കാരനായ അനീഷിന്റ മരണം. അതും ഒരു തെളിവുപോലും അവശേ·ഷിപ്പിക്കാതെ. അന്നുതന്നെ പുറം ലോകത്തോട് ഇതെല്ലാം വിളിച്ചുപറയണമെന്നുണ്ടായിരുന്നു.പക്ഷെ അറിയാത്തവർ അറിയാതിരിക്കട്ടെയെന്ന് ചിന്തിച്ചെന്നും സരോജം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇപ്പറഞ്ഞ കഥകളില്ലെല്ലാം കുട്ടികളുടെ മാറ്റം വീട്ടുകാര്‍ തിരിച്ചറിഞ്ഞിരുന്നു. ആവുംവിധം പിന്തിരിപ്പിക്കാനും നോക്കിയിരുന്നു. സാവന്തിന് കൗണ്‍സിലിങ് വരെ നല്‍കി. എന്നിട്ടും അവര്‍ അനുസരിച്ച് കാണാമറയത്തിരുന്ന് ആരോ നല്‍കുന്ന നിര്‍ദേശങ്ങളാണ്. തെളിവുകള്‍ വേണ്ടതിലേറെ പുറത്തുവന്നിട്ടും കേരളത്തില്‍ ബ്ലൂ വെയ്ല്‍ മരണം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം . തമാശയ്ക്ക് പോലും മരണ കളിയെ തേടി പോകരുതെന്നാണ് പൊലീസിന്റെ കർശന നിർദേശം. ഗെയിമിൽ തുടരുന്നവരെ കുറിച്ച് അറിയുന്നവർ ആ വിവരങ്ങൾ കൈമാറാനും നിർദേശമുണ്ട്.
ബ്ലൂവെയിൽ കളി തുടങ്ങിയ വിവരം , സമൂഹ മാധ്യമങ്ങളിലൂെട പങ്കുവച്ച യുവാവിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. കളിയുടെ നാല് ഘട്ടങ്ങൾ പൂർത്തിയാക്കിയതായി ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. യുവാവിന്റെ ഫോണ്‍ പരിശോധിച്ച് വരികയാണ് പൊലീസ്. മുന്നറിയിപ്പുകള്‍ അവഗണിച്ചും യുവാക്കൾ ബ്ലൂവെയ്ൽ കളിക്കുന്നെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്താണെന്ന് അറിയാനുള്ള കൗതുകം, ഒരു കൊലയാളി ഗെയിമിനും എന്നെ ഒന്നും ചെയ്യാനാകില്ലെന്ന ആത്മവിശ്വാസം, അഡ്മിന്‍ നിര്‍ദേശിക്കുന്ന സാഹസികപ്രവര്‍ത്തികള്‍ ചെയ്യാനുള്ള ഉല്‍സാഹം ഇതൊക്കെയാണ് കുട്ടികളെ ഗെയിമിലേക്ക് അടുപ്പിക്കുന്നത്.
ഓരോ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും ഗെയിമിനെ തേടി പോകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഗൂഗിളില്‍ ഇതിന്റെ ട്രെന്‍ഡിങ് ഡേറ്റ കണ്ടാല്‍ നടുങ്ങും. ബ്ലൂവയ്‍ല്‍ ഡൗണ്‍ലോഡ് ചെയ്യുന്‍ ശ്രമിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യയില്‍ മുന്നില്‍ കേരളവും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊച്ചിയിലും. ബ്ലൂ വെയ്ല്‍ ഗെയിം എന്താണെന്നറിയാന്‍ തിരഞ്ഞവരില്‍ ഇന്ത്യ മൂന്നാമത്. ഇന്ത്യയില്‍ മുന്നില്‍ കേരളവും കൊച്ചിയും തന്നെ. ബ്ലൂ വെയ്‍ലിനെക്കുറിച്ച് കഴിഞ്ഞവര്‍ഷം മുതല്‍ കേള്‍ക്കുന്നുണ്ടെങ്കിലും വ്യാപകമായി തിരഞ്ഞുതുടങ്ങുന്നത് ഈവര്‍ഷം ഫെബ്രുവരി മുതലാണെന്ന് ഗൂഗിള്‍ ട്രെന്‍ഡ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞമാസം 23 മുതല്‍ തിരച്ചിലിന്റെ ഗ്രാഫ് കുത്തനെ ഉയരുകയും ചെയ്തു. അപകടത്തെക്കുറിച്ച് പൂര്‍ണബോധ്യമുള്ളപ്പോഴും അടങ്ങാത്ത കൗതുകവുമായി കൂടുതലാളുകള്‍ മരണക്കളിയെ തിരയുന്നുവെന്ന് ചുരുക്കം. അതില്‍ മുന്നില്‍ മലയാളികളാണ് എന്നത് ആശങ്കാജനകവും.