അരിശം ആർക്കും എപ്പോൾ വേണമെങ്കിലും വരാം. ദേഷ്യം നിയന്ത്രണാതീതമാവുമ്പോൾ ആദ്യ നടപടി കയ്യിൽ കിട്ടുന്നതെന്തോ അത് എറിഞ്ഞുടക്കുക എന്ന ശീലമുള്ളവര്‍ കുറവല്ല. ഇത്തരക്കാർക്ക് ഒരു സന്തോഷവാർത്തയുണ്ട്. കാണാം
അടക്കാനാവാത്ത കലി...കയ്യിൽ കിട്ടിയതെന്തോ അത് പപ്പടം പോലെ പൊടിക്കുക..പലർക്കും എത്ര ശ്രമിച്ചിട്ടും തിരുത്താനാവാത്ത ഒരു പ്രശ്നം തന്നെയാണിത്. പക്ഷെ പരിഹാരമില്ലാത്ത പ്രശ്നമല്ല എന്ന് തെളിയിക്കുകയാണ് ബ്രസീലുകാർ.
ബ്രസീലുകാർക്ക് ഇനി അടക്കാനാവാത്ത ദേഷ്യം വന്നാൽ ഇങ്ങോട്ട് വന്നാൽ മതി. . സാവോ പോളോയിലെ ഒരു വെയർഹൌസാണിത്. 42 കാരൻ വാൻഡർലെയ് റോഡ്രിഗ്രസ് എന്ന ബിസിനസുകാരന്റെ ബുദ്ധിയിൽ തെളിഞ്ഞതാണ് ഈ ആശയം. ദേഷ്യമടക്കാനാവുന്നില്ലാത്തപ്പോള്‍, ഉളളിലെ സംഘര്‍ഷം എങ്ങനെയും പുറംതള്ളണം എന്ന് തോന്നുമ്പോള്‍ ഈ വെയര്‍ഹൗസിലേക്ക് വരിക. വരുമ്പോള്‍ നാലര ഡോളര്‍ കയ്യില്‍ കരുതണം. റേജ് റൂം എന്ന് വിളിക്കുന്ന ഈ മുറിയില്‍ കയറുക. അവിടെ വലിയ ചുറ്റികകളുണ്ട്. അതുകൊണ്ട്, കലി തീരും മനസിലെ പിരിമുറുക്കം അലിയുംവരെ മുറിയിലുള്ള ടി വി കമ്പ്യൂട്ടര്‍ പ്രിന്റര്‍ ഗ്ളാസ് എല്ലാം തച്ച്തരിപ്പണമാക്കാം. ആക്രമണം നടത്തുമ്പോള്‍ അപകടം പറ്റാതിരിക്കാന്‍ ഹെല്‍മറ്റും സുരക്ഷാ സ്യൂട്ടുകളും തരും. ഉള്ളിലെ കടലിരമ്പത്തെപ്പറ്റി മുറിക്കുള്ളിലെ ചുവരിലെഴുതാം. മുന്‍കാമുകി, മുന്‍ ഭര്‍ത്താവ്, അഴിമതി, തൊഴിലിടത്തിലെ പ്രശ്നങ്ങള്‍ അങ്ങനെ മനസംഘര്‍ഷങ്ങളുടെ സുനാമി കാണാം ആ ചുവരില്‍. ഇതൊക്കെയാണെങ്കിലും റേജ്റൂമില്‍ നിന്ന് പുറത്തിങ്ങുമ്പോള്‍ മനസ് ശാന്തമാകുന്നുണ്ടെന്നാണ് അനുഭവസാക്ഷ്യം. അങ്ങനെയല്ലാത്തവരുമുണ്ട് ചെറിയകൂട്ടം. അവര്‍ക്ക് പിന്നെ കുഞ്ചൻ നമ്പ്യാർ പാടിയത് പോലെ ചെയ്യുകയേ നിവര്‍ത്തിയുള്ളൂ.