ജെഫ് ബേസോസിനെ പിന്തള്ളി ടെസ്ലയുടെ സ്ഥാപകൻ ഇലോൺ മസ്ക് ലോകത്തെ അതിസമ്പന്നൻ. 185 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. ഓഹരി വിപണിയിൽ ടെസ്ല നേടിയ കുതിപ്പാണ് ഇലോണിനെ ഒന്നാമതെത്തിച്ചത്. 2017 മുതൽ ആമസോണ്‍ സ്ഥാപകനായ ബേസോസ് ഈ സ്ഥാനം നിലനിർത്തിയിരുന്നതാണ്.
700 ബില്യൺ ഡോളറിന്റെ വിപണി മൂല്യമാണ് മസ്കിന്റെ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്ലയ്ക്ക് നിലവിൽ ഉള്ളത്. അതായത് ടൊയോട്ട, ഫോക്സ് വാഗൺ, ഹ്യുണ്ടായ്, ഫോർഡ് എന്നിവയെല്ലാം ചേർന്നതിനെക്കാളും മൂല്യമുണ്ടെന്ന് സാരം.
അതിസമ്പന്നൻമാരിൽ താൻ ഒന്നാമതെത്തിയ വാർത്ത വിചിത്രമെന്ന കുറിപ്പോടെയാണ് മസ്ക് പങ്കുവച്ചത്. തന്റെ സമ്പാദ്യത്തിൽ പകുതി ഭൂമിയിലെ പ്രശ്നങ്ങൾ തീർക്കാനും ശേഷം പണം ഭൂമി ഉൽക്കയിടിച്ച് തകർന്ന് പോയാലോ മറ്റ് അപകടങ്ങൾ വന്ന് വാസയോഗ്യമല്ലാതെ ആയാലോ ചൊവ്വയിൽ എല്ലാ ജീവജാലങ്ങൾക്കും സ്വയം പര്യാപ്തമായി ജീവിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനുമാണെന്നായിരുന്നു മസ്ക് മുൻപ് വ്യക്തമാക്കിയത്.