പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഗവേഷകയും കറുത്ത വർഗക്കാരിയുമായ ടിംനിറ്റ് ഗെബ്രുവിനെ പുറത്താക്കിയതിൽ കമ്പനിക്ക് തെറ്റുപറ്റിയെന്ന് ഗൂഗിൾ. ജീവനക്കാർക്കയച്ച ഇ–മെയിൽ സന്ദേശത്തിലാണ് കമ്പനിക്ക് തെറ്റുപറ്റിയെന്നും മാപ്പുപറയുന്നുവെന്നും ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സുന്ദർ പിച്ചൈ വ്യക്തമാക്കിയത്. ഡോ.ഗെബ്രുവിനെ പുറത്താക്കിയതിനോട് ജീവനക്കാരുടെ വികാരം മനസിലാക്കുന്നുവെന്നും നഷ്ടപ്പെട്ട വിശ്വാസം പുനഃസ്ഥാപിക്കുന്നതിനായി പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും കത്തിൽ പറയുന്നു.
എഐയുടെ ദുരുപയോഗത്തിനെതിരെ നിലകൊള്ളുകയും, ഗൂഗിളില്‍ കറുത്ത വംശജരായ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞര്‍ക്ക് സ്ഥാനമുണ്ടെന്നു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പണ്ഡിതയായ ടിംനിറ്റ് ഗെബ്രുവിനെ ഗൂഗിള്‍ പുറത്താക്കിയതാണ് വിവാദമായത്. ഇതോടെ ഗെബ്രുവിന് ഗൂഗിളിനുള്ളിലും പുറത്തും പിന്തുണയേറി. എഐയുടെ ദോഷവശങ്ങളെ അകറ്റി നിർത്തുകയും ഗുണവശങ്ങള്‍ എടുത്തുകാണിക്കുന്ന ഒരാളായാണ് ഗെബ്രു ഗൂഗിളിനുള്ളില്‍ അറയിപ്പെട്ടിരുന്നത്. ദോഷവശങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടാല്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ഒരു മടിയുമില്ലാത്തായാളായാണ് ഗെബ്രു അറിയപ്പെട്ടിരുന്നത്. അതായത്, കഴിഞ്ഞയാഴ്ച കമ്പനി അവരെ പുറത്താക്കുന്നതു വരെ.
സമൂഹത്തിന് ഏതെല്ലാം തരത്തില്‍ എഐ ദോഷകരമാകുമെന്ന കാര്യത്തിലുണ്ടായ ഒരു തര്‍ക്കം മൂലമാണ് ഗൂഗിള്‍ ഗെബ്രുവിന് കമ്പനിക്കു പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരത്തിലുള്ള ഒരു ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കുന്നതുമായുള്ള തര്‍ക്കമാണ് ഗെബ്രുവിനെ പുറത്താക്കിയതിനു പിന്നിലത്രെ. തന്നെ ഗൂഗിള്‍ പുറത്താക്കിയെന്ന് ഗെബ്രു ട്വിറ്ററിലൂടെ അറയിക്കുകയായിരുന്നു. എന്നാല്‍, ഗൂഗിളിന്റെ ഗേവഷണ സെന്‍സര്‍ഷിപ്പിനെതിരെ 1200 ഗൂഗിള്‍ ജോലിക്കാരാണ് തുറന്ന കത്ത് കമ്പനിക്കെതിരെ എഴുതിയത്. വര്‍ണ്ണവിവേചനം അടക്കമുള്ള ആരോപണങ്ങളാണ് കമ്പനിക്കെതിരെ അവര്‍ ഉയര്‍ത്തിയിരിക്കുന്നത്.
ഗൂഗിളിന്റെ പ്രതിജ്ഞയായിരുന്നു 'ദുഷ്ടത കാട്ടില്ല' എന്നത്. എന്നാല്‍ ഈ പ്രതിജ്ഞ ലംഘിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് കമ്പനി അടുത്തകാലാത്തായി നടത്തിവരുന്നത് എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. കമ്പനി മാനേജ്‌മെന്റിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ പുറത്താക്കുന്ന രീതി പതിവായി തീരുകയാണെന്നാണ് ആരോപണം. കറുത്ത വംശജയായ ഗെബ്രു കമ്പനിക്ക് വര്‍ണ്ണവിവേചനം ഇല്ലേ എന്ന സംശയവും ഉയര്‍ത്തിയിരുന്നു. വെറും 1.6 ശതമാനം കറുത്ത വംശജരായ സ്ത്രീകളാണ് ഗൂഗിളിനുളളില്‍ ഇപ്പോഴുള്ളത് എന്നകാര്യം അവര്‍ എടുത്തുകാട്ടിയിരുന്നു.