ഐഎസ്‌ വധു ഷമീമ ബീഗത്തിന് നാട്ടിലേക്കു മടങ്ങാം: ബ്രിട്ടനിൽ വൻ പ്രതിഷേധം

shamima-begum-uk
SHARE

ലണ്ടൻ: ഐഎസ് ഭീകരന്റെ വധുവാകാൻ സിറിയയിലേക്കു പോയ ഷമീമ ബീഗത്തിന് ഇനി ബ്രിട്ടനിലേക്കു മടങ്ങാം. ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതിനെതിരേയും നാട്ടിലേക്കു മടങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടും നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി അനുകൂലമായതോടെയാണ് സിറിയൻ അഭയാർഥി ക്യാംപിൽ നിന്നും ഷമീമയ്ക്ക് ബ്രിട്ടനിൽ തിരികെയെത്താൻ വഴിയൊരുങ്ങുന്നത്. 

15 വയസ് മാത്രം പ്രായമുള്ളപ്പോൾ രണ്ട് കൂട്ടുകാരികളോടൊപ്പം ഐഎസിൽ ചേരാനായി ഈസ്റ്റ് ലണ്ടനിൽനിന്നും ടർക്കി വഴി സിറിയയിലേക്കു പോയ സ്കൂൾ കുട്ടികളിൽ ഒരാളാണ് ഷമീമ. ഇവർക്കൊപ്പം പോയ മറ്റു രണ്ടുപേരും കൊല്ലപ്പെട്ടു. സിറിയയിലെത്തി ഐഎസ് ഭീകരന്റെ ഭാര്യയായി മൂന്നു കുട്ടികൾക്ക് ജന്മം നൽകിെയങ്കിലും മൂന്നുപേരും ഭാരക്കുറവും മറ്റ് അസുഖങ്ങളും മൂലം മരിച്ചു. 

കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് ഒമ്പതു മാസം ഗർഭിണിയായ ഷമീമ നാട്ടിലേക്കു മടങ്ങാൻ ശ്രമിക്കുന്നതായും ബ്രിട്ടനിലെത്തി കുഞ്ഞിന് ജന്മം നൽകാൻ ആഗ്രഹിക്കുന്നതായുമുള്ള വാർത്തകൾ പുറത്തുവന്നത്. ഗർഭിണിയായ ഷമീമ അഭയാർഥി ക്യാംപിൽ കഴിയുന്ന ചിത്രങ്ങൾ സഹിതമായിരുന്നു മാധ്യമങ്ങൾ ഈ വാർത്ത പുറത്തുവിട്ടത്. 

ഐഎസിൽ ചേരാൻ പോയവൾ തിരികെയെത്തുന്നതിലെ ജനരോഷം മുൻകൂട്ടിക്കണ്ട് ബ്രിട്ടൻ ഇവരുടെ പൗരത്വം റദ്ദാക്കുകയും മടങ്ങിവരാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു. പിന്നീട് ഷമീമ ക്യാംപിൽ തന്നെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകിയെങ്കിലും ഭാരക്കുറവുമൂലം ദിവസങ്ങൾക്കുള്ളിൽ കുട്ടി മരിച്ചു. 

അന്ന് ബുർഖയണിഞ്ഞ് മാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട ഷമീമ മതവസ്ത്രങ്ങൾ ഉപേക്ഷിച്ച് ജീൻസും ഷർട്ടും ധരിച്ച് അൽ ഹോളിലെ അഭയാർഥി ക്യാംപിലൂടെ നടക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവരുന്നത്. 

ഹൈക്കോടതി വിധിക്കെതിരേ ബ്രിട്ടനിൽ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ഭീകരർക്കെല്ലാം ബ്രിട്ടനിലേക്ക് തിരികെ വരാൻ വാതിൽ തുറന്നുകൊടുക്കുന്ന നടപടിയാണ് കോടതിയിൽനിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് വിമർശകരുടെ വാദം. കോടതി വിധിക്കെതിരേ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോകുമെന്ന് ഉറപ്പാണ്. ചില സിവിൽ റൈറ്റ്സ് ഗ്രൂപ്പുകളാണ് ഷമീമയുടെ കേസിനു പിന്നിൽ പ്രവർത്തിക്കുന്നത്. 

സുപ്രീം കോടതിയിൽനിന്നും സമാനമായ വിധിയുണ്ടായി ഇവർ ബ്രിട്ടനിൽ തിരികെയെത്തിയാലും തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ഇവരെ അറസ്റ്റു ചെയ്ത് ജയിലിൽ അടയ്ക്കാനാകും. മറ്റൊരു രാജ്യത്തോട് കൂറു പുലർത്തുകയും ബ്രിട്ടനോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ തന്നെ ബ്രിട്ടീഷ് പൗരത്വം നൽകുന്ന എല്ലാ അവകാശങ്ങളും നിയമ സംരക്ഷണവും ബംഗ്ലാദേശ് വംശജയായ ഇവർക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു എന്നാണ് ഈ കേസിൽ സർക്കാർ നിലപാട്. 

ഡച്ചുകാരനായ യാഗോ റീഡ്ജിക്ക് എന്ന ഐഎസ് ഭീകരനാണ് സിറിയയിലെത്തിയ ഷമീമയെ വധുവായി സ്വീകരിച്ചത്. ഇദ്ദേഹത്തിന്റെ മൂന്നു കുട്ടികൾക്കാണ് ഷമീമ ജന്മം നൽകിയത്. മൂന്നാമതും ഗർഭിണിയായി താമസിയാതെ ഷമീമയുടെ ഭർത്താവ് സിറിയൻ പട്ടാളത്തിന്റെ പിടിയിലായി. ഇതെത്തുടർന്നാണ് ഇവർക്ക് അഭയാർഥി ക്യാംപിൽ എത്തേണ്ട സാഹചര്യം ഉണ്ടായത്    

MORE IN WORLD
SHOW MORE
Loading...
Loading...