കത്ത് പൊട്ടിച്ചതോടെ തലകറക്കം; ട്രംപിന്റെ മരുമകൾക്കെതിരെ 'കത്താക്രമണം'

vanessa-trump
SHARE

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മൂത്തമകൻ ഡോണൾഡ് ട്രംപ് ജൂനിയറിന്റെ ഭാര്യ വനീസാ ട്രംപാണ് കത്തിൽ നിന്നേറ്റ വിഷബാധയെ തുടർന്ന് ആശുപത്രിയിലായത്. ഇവരുടെ  മാൻഹട്ടനിലുള്ള വീട്ടിൽ വന്ന കത്തിൽ വെളുത്തി നിറത്തിലുള്ള ഒരു പൊടി നിറച്ചിരുന്നു. കത്തടങ്ങിയ കവർ പൊടിച്ചപ്പോള്‍ തന്നെ വനീസയ്ക്ക് തലകറങ്ങുന്നതായി അനുഭവപ്പെട്ടു. ഉടൻ തന്നെ പൊലീസിലും എമർജൻസി ഹെല്‍ത്ത് സർവീസിലും സംഭവം അറിയിച്ചു. ശാരീരിക അവശത അനുഭവപ്പെട്ട വനീസയെ ന്യുയോർക്കിലെ വെൽകോർണർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. വനീസയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിന് കാരണമായ കത്തിൽ അടങ്ങിയിരിക്കുന്ന പൊടി എന്താണെന്നതിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളടക്കം ഇതു സംബന്ധിച്ചുള്ള അന്വേഷണത്തിലാണ്. ബോസ്റ്റൺ പോസ്റ്റൽ അഡ്രസിൽ നിന്ന് പോസ്റ്റ് ചെയ്താണ് കത്തെന്ന് അന്വേഷണത്തിൽ വ്യക്തമായി. അതേസമയം കത്തിന്റെ ഉള്ളിൽ നിന്നൊരു കുറിപ്പ് കണ്ടെടുത്തുവെന്നും ‘ഈ ആക്രമണം പ്രസിഡന്റ്  ട്രംപിന്റെ നടപടികൾക്കെതിരെയല്ലെന്നും മകൻ ട്രംപിനെതിരെയാണെന്നും’ കുറിപ്പിൽ പരാമർശിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.  ബിസിനസ് വൈരങ്ങളാകാം ആക്രമണത്തിന് പിന്നില്ലെന്നാണ് സൂചന. കത്തും അതിൽ അടങ്ങിയിരിക്കുന്ന പൊടിയും ന്യുയോർക്കിലെ ലാബിൽ വിദഗ്ധ പരിശോധനയിലാണ്. 

ഭാര്യയുടെ ആരോഗ്യസ്ഥിതിയിൽ ഭയപ്പെടാന്‍ യാതൊന്നുമില്ലെന്നും തനിക്ക് കുടുബത്തിനുമൊപ്പം ഈ വിഷമഘട്ടത്തില്‍ നിന്നതിനും ഉചിതമായ ഇടപെടൽ നടത്തിയതിനും ന്യുയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് അടക്കം അമേരിക്കയിലെ വിവിധ ഏജൻസികൾക്ക് നന്ദി പറയുന്നെന്നും ഡോണൾഡ് ട്രംപ് ജൂനിയർ ട്വിറ്ററിൽ കുറിച്ചു. എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായി വനീസാ ട്രംപും ട്വീറ്റ് ചെയ്തു. വനീസയെക്കുറിച്ച് ചിന്തിക്കുന്നതായും അവൾകൊപ്പം നില്‍ക്കുന്നുവെന്നും സഹോദരി ഇവാൻകയും ട്വിറ്ററിൽ കുറിച്ചു. ആർക്കും ഇത്തരിത്തിലൊരു അവസ്ഥ വരാൻ പാടില്ല. ഭയപ്പെട്ട് കഴിയേണ്ട സാഹചര്യമില്ല, കുറ്റക്കാർക്കെതിരെ കർശനനടപടിയുണ്ടാകും ഇവൻക ട്രംപ് പറഞ്ഞു. 

ട്രംപിന്റെ ആദ്യഭാര്യയിലുള്ള മക്കളാണ് ഡോണൾഡ് ട്രംപ് ജൂനിയറും ഇവാൻകയും.

MORE IN World
SHOW MORE