ലോകത്തെ ഏറ്റവും വില കൂടിയ വോഡ്ക പ്രദര്‍ശന സ്ഥലത്ത് നിന്ന് മോഷണം പോയി. ഡെന്മാർക്കിലെ ബാറിൽനിന്ന് 13 ലക്ഷം യുഎസ് ഡോളർ വില വരുന്ന ഒരു കുപ്പി വോഡ്കയാണ് മോഷ്ടാക്കൾ അടിച്ചു മാറ്റിയത്. ബാറിൽ നിന്ന് ആകെ ഈ കുപ്പി മദ്യം മാത്രമേ മോഷണം പോയിട്ടുളളു.
കോപ്പൻഹേഗനിലെ കഫേ 33 ബാറിലാണ് മോഷണം നടന്നത്. സ്വർണവും പ്ലാറ്റിനവും വജ്രങ്ങളും കൊണ്ട് നിർമിച്ചതാണ് ഇതിന്‍റെ കുപ്പി. റഷ്യൻ ആഡംബര കാർ നിർമ്മാതാക്കളായ റുസ്സോ ബാള്‍ട്ടിക്ക് കമ്പനി നൂറാം വര്‍ഷം പ്രമാണിച്ചാണ് ഈ വോഡ്കോ നിർമ്മിച്ചത്. മുന്നു കിലോ സ്വർണവും അത്രയും തന്നെ വെളളിയും ഇതിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബാര്‍ഉടമയായ ബ്രിയാന്‍ഇങ്ബര്‍ഗിന് ഈ ബാറില്‍ 1200 വോഡ്ക കുപ്പികളുണ്ടായിരുന്നു. വിന്റേജ് കാറിന്റെ മുന്‍ഭാഗം പോലെയായിരുന്നു മോഷണം പോയ കുപ്പിയുടെ ആകൃതി. ലാത്വിയ ആസ്ഥാനമായുള്ള ഡാര്‍ട്‌സ് മോട്ടോര്‍കമ്പനിയില്‍നിന്ന് വായ്പയായി വാങ്ങിയതാണ് ഈ വോഡ്ക. പ്രദർശനത്തിനായാണ് ഈ കുപ്പി ഇവിടെ കൊണ്ടു വന്നത്.