അമേരിക്കയിലെ ഡാലസില്‍ മലയാളിയായ വളര്‍ത്തച്ഛന്റെ അശ്രദ്ധമൂലം മരിച്ച മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ആരാണെന്ന് ആർക്കും അറിയില്ല. കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഷെറിനെ അടക്കം ചെയ്ത സ്ഥലത്തിന്റെ വിവരം പുറത്തുവിട്ടിട്ടില്ല. അതീവ രഹസ്യമായി നടത്തിയ സംസ്കാരചടങ്ങിൽ ഉറ്റബന്ധുക്കളെ മാത്രമാണ് പങ്കെടുപ്പിച്ചത്. കൂടുതൽ പേരെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുപ്പിക്കണമെന്നായിരുന്നു ഡാലസിലെ മലയാളി സമൂഹത്തിന്റെ ആവശ്യമെങ്കിലും കുടുംബത്തിന്റെ അഭ്യർഥന മാനിച്ചു സംസ്കാരം സ്വകാര്യമാക്കുകയായിരുന്നു. പ്രതിപ്പട്ടികയില്‍ പെടുത്തിയിട്ടില്ലാത്തതിനാല്‍ നിയമപരമായി മാതാവിന്റെ സ്ഥാനത്തുള്ള സിനി മാത്യൂസ് തന്നെയാവണം മൃതദേഹം ഏറ്റുവാങ്ങിയിട്ടുണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്.
അനാവശ്യ മാധ്യമശ്രദ്ധ ഒഴിവാക്കാനും മൃതദേഹം സംസ്കരിച്ച സ്ഥലം പിന്നീട് അശുദ്ധമാക്കപ്പെടാതിരിക്കാനുമാണ് സംസ്കാരം നടത്തിയ സ്ഥലം പരസ്യപ്പെടുത്താത്തത്. മൃതദേഹം സംസ്കരിച്ചതു കുടുംബത്തിന്റെ മതാചാരപ്രകാരമായിരുന്നു
കഴിഞ്ഞമാസം ഏഴിന് കാണാതായെ ഷെറിന്റെ മൃതദേഹം ഒരാഴ്ചമുന്‍പാണ് വീടിനടുത്തുള്ള കലുങ്കിനടിയില്‍ നിന്ന് കണ്ടെടുത്തത്. നിര്‍ബന്ധിച്ച് പാലുകുടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ശ്വാസതടസമുണ്ടായാണ് ഷെറിന്‍ മരിച്ചതെന്ന് വളര്‍ത്തച്ഛന്‍ വെസ്‍ലി മാത്യൂസ് മൊഴി നല്‍കിയിരുന്നു. മരണകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ വെസ്‍ലി ജയിലിലാണ്.