രാമച്ചക്കൃഷിക്കുപയോഗിക്കുന്ന കീടനാശിനി മൂലം തീരമേഖലയിൽ അർബുദ ബാധിതർ കൂടുന്നതായുള്ള വാട്‌സാപ് പ്രചാരണത്തിനെതിരെ കൃഷി വകുപ്പ്. പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. അകലാട് മൊഹ്‌യുദ്ദീൻ പള്ളി മേഖലയിൽ കഴിഞ്ഞയിടയ്ക്ക് 18 ലധികം ആളുകൾ അർബുദം ബാധിച്ച് മരിച്ചെന്നും ഇരുപതോളം പേർ ചികിൽസയിലാണെന്നുമാണ് സന്ദേശം.
രാമച്ചകൃഷിക്ക് ഉപയോഗിക്കുന്ന വളവും കീടനാശിനിയും വെള്ളത്തിൽ കലർന്നതുകൊണ്ടാണ് രോഗം പടരുന്നതെന്നാണ് പ്രചാരണം. വെള്ളം പരിശോധന നടത്തിയ റിപ്പോർട്ടിനെക്കുറിച്ച് പ്രചരണത്തിൽ പറയുന്നുണ്ടെങ്കിലും ഇക്കാര്യങ്ങളിലൊന്നും വ്യക്തതയില്ല. ആരാണ് പഠനം നടത്തിയതെന്നോ ഏത് രാസവസ്തുവാണ് കണ്ടെത്തിയതെന്നൊ പറയുന്നില്ല.രാമച്ചത്തിനു കീടനാശിനി ഉപയോഗിക്കുന്നില്ലെന്നും മറിച്ചുള്ള പ്രചരണം വാസ്തവ വിരുദ്ധമാണെന്നും കൃഷി ഓഫിസർ അഞ്ജു വിശ്വനാഥ് പറഞ്ഞു.കടലപ്പിണ്ണാക്ക്,ചാണകം തുടങ്ങിയ ജൈവ വളങ്ങളാണ് ഉപയോഗിക്കുന്നത്.
ചിവർ യൂറിയ, പൊട്ടാഷ് എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കിൽതന്നെ അവ അനുവദിക്കപ്പെട്ട വളങ്ങളാണ്. വെള്ളം ശുദ്ധീകരിക്കാൻ കഴിവുള്ളതാണ് രാമച്ച വേരുകൾ. മണ്ണിൽ വിഷാംശം ഉണ്ടെങ്കിൽ അവയെ ഇല്ലാതാക്കാൻ വേരുകൾക്ക് കഴിയുമെന്ന് ഇവർ പറഞ്ഞു. ഭൂമിക്ക് ഉയർന്ന വിലയുള്ള മേഖലയിലെ കൃഷി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം പ്രചരണങ്ങളെന്നും സംശയിക്കുന്നുണ്ടെന്നും കൃഷി ഓഫിസർ പറഞ്ഞു. രോഗികൾ കൂടുന്നുവെന്ന വിവരത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്താത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്.