മരുന്നാണെന്നു പറഞ്ഞാണ് ആ തണുത്ത ദ്രാവകം അമ്മ അവനുകൊടുത്തത്. മരുന്നുകളോടു വെറുപ്പായിരുന്ന അവനെ അതു നിർബന്ധിച്ചു കുടുപ്പിച്ചു. ആ അഞ്ചുവയസ്സുകാരന്റെ അവസാനശ്വാസം നിലച്ചുവെന്ന് ഉറപ്പുവരുത്തുന്നതുവരെ അവൾ അതു തുടർന്നു. ശേഷം കുഞ്ഞിന്റെ മൃതദേഹവുമായി കാറിൽ പുറത്തേക്കു പോയി. ഗ്യാസ്‌സ്റ്റേഷനിൽ നിന്നും ഗ്യാസ് നിറച്ച് വഴിയിലൊരിടത്തുവെച്ച് സിഗരറ്റ് ലാംപ് കത്തിച്ച് കാറിനു തീ കൊളുത്തി. മകന്റെ മൃതദേഹം കത്തിക്കരിഞ്ഞപ്പോൾ അമ്മയുടെ ശരീരത്തിൽ നാൽപ്പതു ശതമാനത്തോളം പൊള്ളലുമേറ്റിരുന്നു. അതും ആ അമ്മയുടെ അതിബുദ്ധിയായിരുന്നു മകന്റെ മരണം വെറുമൊരു അപകടമരണമാക്കാൻ ആ അമ്മ മെനഞ്ഞെടുത്ത കുതന്ത്രം.
സംഭവം നടന്ന് രണ്ടു വർഷം കഴിഞ്ഞിട്ടും ചെയ്ത മഹാപാപത്തെക്കുറിച്ചോർത്ത് അമ്മയ്ക്കു തെല്ലും പശ്ചാത്താപമില്ല. ശിക്ഷിക്കപ്പെട്ടപ്പോഴും വിചാരണക്കോടതിയ്ക്കു മുമ്പിൽ നിന്നപ്പോഴുമൊന്നും ആ അമ്മയ്ക്കൊരു കുലുക്കവുമുണ്ടായില്ല. മകനെ കൊന്നവിധം അമ്മ കോടതിയ്ക്കു മുന്നിൽ വിസ്തരിച്ചപ്പോൾ കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛനും കുടുംബവും തകർന്നു പോയി. അമ്മ നൽകിയ വിഷം കുടിക്കുന്നതിനു മുമ്പ് അവൻ സംസാരിച്ച അവസാനവാചകങ്ങളോർത്തോർത്ത് കരഞ്ഞു കരഞ്ഞു ആ അച്ഛൻ കോടതിമുറിയിൽത്തളർന്നു വീണു.
മോരിലാന്റിലെ കോടതിമുറിയിൽ അരങ്ങേറിയത് അത്യന്തം നാടകീയമായ രംഗങ്ങളായിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമല്ല അന്വേഷണ സംഘം സഫിരാദ് എന്ന മുപ്പത്തിയഞ്ചുവയസ്സുകാരിയെ സംശയിച്ചത്. വിവാഹമോചിതയായ അവർ ഭർത്താവിനോടു പറഞ്ഞ ചില വാചകങ്ങൾ കൂടിയാണ് അവരെക്കുറിച്ചുള്ള സംശയത്തിനു ബലം നൽകിയത്. ''നീ കരയുന്നതു ഞാൻ കാണും അന്നു നിനക്കു പശ്ചാത്താപം തോന്നും'' എന്നാണ് അവൾ ഭർത്താവിനെ വെല്ലുവിളിച്ചത്. തന്നോടു പ്രതികാരം ചെയ്യാൻ ജീവന്റെ ജീവനായ കുഞ്ഞിനെ ഭാര്യകൊല്ലുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നു പറഞ്ഞ് അലമുറയിട്ടു കരയുകയാണ് ഭർത്താവ് ഹമീദ് ദാന.